അർബുദത്തെ അതിജീവിച്ച അനുഭവം പങ്കുവച്ച് ഐഎസ്ആർഒ മേധാവി എസ്.സോമനാഥ്. ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസമാണു അര്‍ബുദം സ്ഥിരീകരിച്ചതെന്നും സോമനാഥ് പറഞ്ഞു. രോഗം ഭേദമായെന്നും അദ്ദേഹം വെളിപ്പെടുത്തി
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോമനാഥിന്റെ തുറന്നുപറച്ചിൽ. സ്‌കാനിങ്ങില്‍ വയറ്റിലാണ് അർബുദം കണ്ടെത്തിയത്.
‘‘ചന്ദ്രയാന്‍–3 ദൗത്യവേളയിൽ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ആ സമയത്ത് അസുഖം എന്താണെന്നു വ്യക്തമായിരുന്നില്ല. ആദിത്യ എല്‍-1 വിക്ഷേപിച്ച ദിവസം നടത്തിയ പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞപ്പോൾ എനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞെട്ടലുണ്ടായി’’– സോമനാഥ് പറഞ്ഞു.
അര്‍ബുദമാണെന്ന് അറിഞ്ഞതോടെ തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ചെന്നൈയിലേക്കു പോയി. കീമോതെറപ്പി ചെയ്തു. തുടർന്നു ശസ്ത്രക്രിയയും നടത്തി. 4 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. അഞ്ചാം ദിവസം ശാരീരിക വേദനകളൊന്നും ഇല്ലാത്തതിനാൽ ജോലിയിൽ പ്രവേശിച്ചെന്നും സോമനാഥ് വ്യക്തമാക്കി. ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍നിന്നു മുക്തി നേടിയെന്നും പരിശോധനകള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.