കൊല്ലം പട്ടത്താനത്ത് രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ജോസ് പ്രമോദ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഡോക്ടര്‍ ലക്ഷ്മിയുമായി പ്രണയത്തിലാവുകയും വിവാഹം നടത്തുകയും ചെയ്തു. ജോസ് പ്രമോദ് പിന്നീട് വിദേശത്ത് ജോലിക്ക് പോയി. ഇപ്പോള്‍ ഏഴുവര്‍ഷമായി വീട്ടില്‍ തന്നെയായിരിക്കെയാണ് കുടുംബപ്രശ്നം രൂക്ഷമായത്. ഇതാണ് അച്ഛന്റെയും മക്കളുടെയും കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.
പട്ടത്താനം ജവഹര്‍നഗര്‍ ചെമ്പകശേരിയില്‍ നാല്‍പത്തിയൊന്നു വയസുളള ജോസ് പ്രമോദ്, മകന്‍ ഒന്‍പതുവയസുളള ദേവനാരായണന്‍, മകള്‍ നാലുവയസുകാരി ദേവനന്ദ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ േശഷം ജോസ് പ്രമോദ് കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വീട്ടില്‍ ജോസ് പ്രമോദും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ജോസ് പ്രമോദും ഭാര്യ ഡോക്ടര്‍ ലക്ഷ്മിയും തമ്മിലുളള കുടുംബപ്രശ്നമാണ് കൂട്ടമരണത്തിലേക്ക് എത്തിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.
ജീവനൊടുക്കുകയാണെന്ന സന്ദേശം രാത്രി സഹോദരനും ഭാര്യക്കും ഫോണില്‍ അയച്ചിരുന്നു. ഡോക്ടര്‍ ലക്ഷ്മി രണ്ടുമാസമായി വീട്ടില്‍ വരുന്നില്ലെന്ന് ജോസ് പ്രമോദ് അടുത്തിടെ അടുത്തബന്ധുക്കളോട് പറഞ്ഞിരുന്നു. കുട്ടികളെ നോക്കിയിരുന്നത് ജോസ് പ്രമോദാണ്. കുടുംബപ്രശ്നം പരിഹരിക്കാന്‍ ചില ബന്ധുക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ മനോവിഷമത്തില്‍ ജോസ് പ്രമോദ് കടുംകൈ ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.