പിഞ്ചുകുഞ്ഞുങ്ങൾക്ക് മുന്നിൽ വച്ച് മരുമകളെ ക്രൂരമായി മർദ്ദിച്ച് റിട്ട ഹൈക്കോടതി ജഡ്ജിയും കുടുംബവും. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടിനകത്ത് നടന്ന ക്രൂരത പുറംലോകമറിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിലാണ് യുവതിക്ക് മർദ്ദനമേറ്റത്. ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവാണ് മരുമകൾ സിന്ധുവിനെ മർദ്ദിച്ചത്. മകൻ നൂട്ടി വസിഷ്ടയും അച്ഛനൊപ്പം ചേർന്ന് ഭാര്യയെ ഉപദ്രവിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം.
ഏപ്രിൽ 20 ന് രാത്രിയിലാണ് സംഭവം. സിന്ധുവിനെ അടിച്ച് ഭർത്താവ് സോഫയിലേക്ക് തള്ളിയിട്ടു. ഇത് കണ്ടുകൊണ്ടിരുന്ന റാവുവും ഭാര്യയും മകനൊപ്പം ചേർന്നു. യുവതി വാതില്‍ തുറന്ന് രക്ഷപ്പെടാൻ നോക്കിയതോടെയാണ് റാവു മരുമകളെ സോഫയിലേക്ക് തള്ളിയിട്ട് മർദ്ദിച്ചുതുടങ്ങി. കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
അമ്മയെ അടിക്കുന്നത് കണ്ടു ഓടിവന്നു തടയാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിനെയും വിഡിയോയിൽ കാണാം. സിന്ധുവിനെ മർദിക്കുന്നത് കണ്ട് കുഞ്ഞ് റാവുവിന്റെ കാലിൽ വന്ന് കെട്ടിപ്പിടിക്കുന്നതും തള്ളിമാറ്റാൻ ശ്രമിക്കുന്നതും ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സോഫയിൽ വീണുകിടന്ന അമ്മയെ രക്ഷിക്കാൻ കൊച്ചുകുഞ്ഞ് ഉടുപ്പിൽ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സോഫയിൽ നിന്നും സിന്ധുവിനെ കുടുംബാംഗങ്ങൾ വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടുന്നുണ്ട്. അമ്മയുടെ കരച്ചിൽ കേട്ട് മുതിർന്ന കുട്ടി ഓടിവരുന്നതും നൂട്ടി വസിഷ്ട തിരിച്ചയയ്ക്കുന്നതും വിഡിയോയിൽ ഉണ്ട്. ഇതെല്ലാം കണ്ട് നിസഹായതയോടെ കരഞ്ഞു നിൽക്കുകയാണ് ഇളയകുട്ടി.
നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ട എന്നിവർക്കെതിരെ സിന്ധു ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. എന്നാൽ രാമമോഹന റാവുവിന്റെ സ്വാധീനം മൂലം കേസ് ഏറ്റെടുക്കാൻ ഒരു അഭിഭാഷകനും തയാറായില്ല. ഇപ്പോൾ പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്. സിന്ധുവിന്റെ പരാതി തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇവ. ഭർത്താവ് സിനിമ കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു.