Wednesday 01 January 2025 12:01 PM IST : By സ്വന്തം ലേഖകൻ

നടിയും മോഡലുമായ ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

shahana

നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിൽ ഒളിവിലായ പ്രതി ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരാവാത്തതിനാൽ വിചാരണ നടപടി തുടങ്ങാൻ കഴിഞ്ഞില്ല. പ്രതി വാടകയ്ക്ക് താമസിച്ച ചെറുകുളം ബസാറിനടുത്ത വീട്ടിൽ ഇപ്പോൾ മറ്റൊരാളാണു താമസിക്കുന്നതെന്നും പ്രതി നിലവിൽ താമസിക്കുന്നതെവിടെയെന്നു കണ്ടെത്താനായില്ലെന്നുമാണ് ചേവായൂർ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു ഉത്തരവ്.

2022 മേയ് 13 ന് കാസർകോട് ചെറുവത്തൂർ വലിയപൊയിൽ ഷഹാന (20) പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിലെ വാടക വീട്ടിൽ ഭർത്താവ് ചെറുകുളം സജാദിനൊപ്പം താമസിക്കവെ പുലർച്ചെ ഭർതൃപീഡനം കാരണം മരിച്ചതായാണു കേസ്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാസർകോട്ടെ വീട്ടിൽ നിന്നു ലഭിച്ച ഡയറിയിൽ ഭർത്താവ് സജാദും സഹോദരിയും സഹോദരി ഭർത്താവും ഭർത്താവിന്റെ മാതാവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു ആരോപിച്ചിരുന്നു.

ഷഹാന ആത്മഹത്യ ചെയ്തെന്നു സജാദ് പറഞ്ഞെങ്കിലും ഇവർ താമസിച്ച വാടക വീട്ടിൽ എത്തിയവരാരും തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടിട്ടില്ലെന്നാണു പൊലീസ് കേസ്. മുൻവാതിൽ തുറന്ന നിലയിൽ ഷഹാന സജാദിന്റെ മടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് ബഹളം കേട്ടെത്തിയ അയൽവാസികൾ കണ്ടത്. കെട്ടിട ഉടമ ജാസർ പൊലീസിനു നൽകിയ മൊഴിയും മൊബൈൽ ഫോണിൽ അവസാനം അവശേഷിച്ച ചാറ്റിങ് സന്ദേശങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു.