Thursday 05 October 2023 02:42 PM IST : By സ്വന്തം ലേഖകൻ

‘സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു, സത്യം പുറത്തുവരണം’: വികാരാധീനനായി ബാലഭാസ്കറിന്റെ അച്ഛൻ

balabhaskar-violin

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സിബിഐയ്ക്കു നിർദ്ദേശം നൽകി. ഗൂഢാലോചനയുണ്ടെങ്കിൽ അത് ഉൾപ്പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്.

ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് അച്ഛൻ കെ.സി.ഉണ്ണി ആവർത്തിച്ചു. ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു മരണത്തിലേക്കു വഴിവച്ചിരിക്കാമെന്നാണു സംശയമെന്നും ഉണ്ണി പറഞ്ഞു. കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണു പിതാവ് ഹർജിയിൽ വ്യക്തമാക്കിയത്.

ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ബാലഭാസ്കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്.

ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായതു ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണു മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.

ഗൂഢാലോചനയിലേക്കു വെളിച്ചം വീശുന്ന ചില വെളിപ്പെടുത്തലുകൾ മുൻപു പുറത്തുവന്നിരുന്നു. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്സാക്ഷികളിൽ ചിലരും ചില സംശയങ്ങൾ ഉന്നയിച്ചു. യാത്രയുടെ ആരംഭം മുതൽ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയത്തിന് ഇട നൽകി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണു പരാതി.

ഈ സാഹചര്യത്തിൽ ബാലഭാസ്കർ ഉൾപ്പെട്ട അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്നതടക്കം പരിശോധിക്കുന്നതിനു തുടരന്വേഷണം വേണമെന്നാണു പിതാവിന്റെ ഹർജിയിലെ ആവശ്യം. മകന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ അറിയുന്നതിനു പിതാവിന് അവകാശമുണ്ട് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ, തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവു തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐയും ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ