Thursday 30 November 2023 04:35 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിയെ ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് ആശ്രാമം മൈതാനത്ത് എത്തിച്ചത്’; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

police-search-vehicles-missing-girl-kollam

കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 

അതേസമയം, കേസിൽ നാലാം ദിനവും പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ പൊലീസ് വലയുകയാണ്. റെയ്ഞ്ച് ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. 

തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്.

സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനായി വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എൻ കോളജ് വിദ്യാർഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല. 

Tags:
  • Spotlight