Thursday 28 March 2024 11:47 AM IST : By സ്വന്തം ലേഖകൻ

മൃതദേഹത്തിനു ചുറ്റും സിറിഞ്ചുകളും ലഹരിമരുന്നുകളും; സ്റ്റേഡിയത്തില്‍ മരിച്ചനിലയില്‍ യുവാവ്, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

young-man-died-under-myster.jpg.image.845.440

കോഴിക്കോട് കൊയിലാണ്ടിയിൽ സ്റ്റേഡിയത്തിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. അമൽ സൂര്യയെ ലഹരി മാഫിയ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആരോപിച്ചു. ഭാര്യ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് കുറുവങ്ങാട് അണേല സ്വദേശി അമല്‍ സൂര്യയെ സ്റ്റേഡിയത്തിലെ ഓടയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു ചുറ്റും സിറിഞ്ചുകളും ലഹരിമരുന്നുകളും കണ്ടെത്തിയിരുന്നു. ലഹരി ഉപയോഗത്തിനുശേഷമായിരുന്നു മരണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ അമൽ കൗണ്‍സിലിങ്ങിലൂടെ ലഹരിയിൽ നിന്ന് പൂര്‍ണ്ണ വിമുക്തി നേടിയിരുന്നതായി അമ്മ ഗംഗ പറയുന്നു.

അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. സ്റ്റേഡിയത്തിൽ അമലിന്റെ മൃതദേഹത്തിന് സമീപത്തായി അബോധാവസ്ഥയിലുണ്ടായിരുന്ന മന്‍സൂര്‍ എന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. 

ഓവുചാലിൽ കഴുത്ത് മടങ്ങി ഏറെനേരം കിടന്നപ്പോൾ ശ്വാസതടസമുണ്ടായത് മരണകാരണമാകാം എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. അമിത ലഹരി ഉപയോഗമാണോ കാരണമെന്നറിയാൻ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Tags:
  • Spotlight