Friday 22 September 2023 11:10 AM IST : By സ്വന്തം ലേഖകൻ

‘അജ്മൽ സാറേ...’: ഫിനിഷിങ്ങ് ലൈനിൽ ഉറക്കെ വിളിച്ച് അഞ്ജലി: ആ ഗുരു–ശിഷ്യ ബന്ധം കണ്ണീരോർമ

ajmal-anjali

അഞ്ജലിയുടെ കണ്ണീർ ദക്ഷിണയിലൂടെ കായികാധ്യാപകൻ അജ്മലിന്റെ ഓർമകളേറ്റെടുത്ത് നാട്. മന്ത്രി വി.ശിവൻകുട്ടിയടക്കം രാഷ്ട്രീയ – സാമൂഹിക നേതാക്കളായ ഒട്ടേറെ പേരാണ് ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടത്. തന്നെ ട്രാക്കിലെ മികവിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകനെ മരണശേഷം എല്ലാവരും വീണ്ടും ഓർക്കാനിടയായതിൽ സന്തോഷമുണ്ടെന്ന് അഞ്ജലി മനോരമയോട് പറഞ്ഞു.

തേഞ്ഞിപ്പലത്തു നടക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ കഴിഞ്ഞ ദിവസം നടന്ന അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയതിനു പിന്നാലെ ഫിനിഷിങ് ലൈനിൽ വച്ചാണ് മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ കെ.അഞ്ജലി ‘അജ്മൽ സാറേ’ എന്നു വിളിച്ചു കരഞ്ഞത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടിയത്.

ട്രെയിൻ തട്ടി മരിച്ച അധ്യാപകനെയോർത്ത് നേട്ടത്തിന്റെ സമയത്തും വിദ്യാർഥി കരഞ്ഞത് ഗുരു–ശിഷ്യ ബന്ധത്തിന്റെ മാതൃകയായി പലരും ചൂണ്ടിക്കാട്ടി. അജ്മലിന്റെ ബന്ധുക്കൾ നന്ദി പറഞ്ഞ് സന്ദേശമയച്ചതായി അഞ്ജലി പറഞ്ഞു. ഇന്നലെ നടന്ന 200 മീറ്റർ ഓട്ടത്തിൽ അഞ്ജലി വെള്ളി നേടി. ആർഎംഎംഎച്ച്എസ്എസിലെ കായികാധ്യാപകനായിരുന്ന കരിഞ്ചാപ്പാടി സ്വദേശി അജ്മൽ ജൂൺ 8ന് അങ്ങാടിപ്പുറത്തു വച്ചാണ് ട്രെയിൻ തട്ടി മരിച്ചത്. മേലാറ്റൂർ സ്വദേശികളായ ശശികുമാർ–ശൈലജ ദമ്പതികളുടെ മകളാണ് അഞ്ജലി.