ഫോട്ടോ കാണുന്നവർക്കെല്ലാം ഒരേ സംശയം, ഈ ചിത്രം എങ്ങിനെ കണ്ടെത്തിയെന്ന്. ചില ചിത്രങ്ങൾ അങ്ങനെയാണ്. അത് ക്യാമറയെ തേടിവരും. പ്രഭു എന്റെ ലെൻസിലേക്ക് വന്നതും അങ്ങനെയൊരു കഥയാണ്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ പെരുമഴ. തോപ്പുംപടി വോക്ക് വേ കഴിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ വഴിയിൽ ഞാവൽപ്പഴം വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. വലിയ കുടയുണ്ടെങ്കിലും, വീശിയടിക്കുന്ന കാറ്റിൽ മഴ നനയാതിരിക്കാൻ മഴക്കോട്ടു ധരിച്ചാണ് അയാൾ ഇരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഒരു കളർഫുൾ മഴപ്പടം. സെക്കന്റുകൾ കൊണ്ട് എടുക്കാവുന്ന പടമാണെങ്കിലും, ഗ്ലാസിൽ മഴത്തുള്ളികളോട് ടാറ്റ പറയുന്ന വൈപ്പറുകൾക്കിടയിലൂടെ പടമെടുക്കാൻ കുറച്ചു സമയം എടുത്തു.
ഈ സമയം ഒരു ബൈക്ക് യാത്രക്കാരൻ മഴയത്തു വണ്ടി നിറുത്തി ഓടി കുടക്കീഴിൽ കയറി. കുറച്ചു സമയം കഴിഞ്ഞു, കച്ചവടക്കാരൻ തന്റെ മഴക്കോട്ട് ഊരി കുടഞ്ഞ് ബൈക്ക് യാത്രക്കാരന് നൽകുന്നു. അയാൾ അതു ധരിച്ച് തിരക്കുപിടിച്ച് ഓടി ബൈക്കിൽ കയറി പോകുന്നു. കച്ചവടക്കാരൻ തിരിച്ചു വന്ന് കസേരയിലിരുന്നു. തണുത്ത കാറ്റും മഴത്തുള്ളികളും അയാളെ നനച്ചു. അതൊന്നും ശ്രദ്ധിക്കാതെ അയാൾ ഞാവൽപ്പഴത്തിന്റെ ആവശ്യക്കാരെ കാത്തിരുന്നു.
എനിക്കു കൗതുകമായി. കാറോടിച്ച് ഞാൻ അയാൾക്കരുകിൽ എത്തി. മഴ കനത്തു. കാറിനുള്ളിലിരുന്നു ഞാൻ അയാളോടു കാര്യം തിരക്കി. അയാൾ പറഞ്ഞു, ബൈക്ക് യാത്രികനു വളരെ അത്യാവശ്യമായി എവിടെയോ എത്തണം. അയാളുടെ യാത്ര മുടക്കി മഴ നിറുത്താതെ പെയ്യുകയാണ്. അസ്വസ്ഥനായ അയാൾ തന്റെ നിസഹായവസ്ഥ കച്ചവടക്കാരനോടു പറഞ്ഞുകൊണ്ടിരുന്നു. യാത്രക്കാരന്റെ വിഷമത്തിനു മുന്നിൽ തമിഴ് ചെറുപ്പക്കാരന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, തന്റെ മഴക്കോട്ട് ഊരി ആ അപരിചിതന് നൽകി അയാളെ യാത്രയാക്കി. ഇതു പറയുമ്പോൾ നനഞ്ഞൊട്ടിയ പ്രഭുവെന്ന ആ യുവാവിന്റെ മുഖത്തു സംതൃപ്തിയുടെ ചിരി. നന്മയുടെ ഒരു വലിയ മരം എന്റെ മുന്നിൽ നിൽക്കുന്നു. അതിനു കീഴിലെ ഞാവൽപ്പഴത്തിനു ചവർപ്പല്ല മധുരം മാത്രം...