അതിജീവനത്തിന്റെ പേരാണ് സാരംഗ് രാജീവ്. ചെറിയ പ്രായത്തിനുള്ളിൽ അഞ്ചു വലിയ ശസ്ത്രക്രിയകളെ നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ്. കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസ് വിദ്യാർഥിയായ സാരംഗ് മറ്റന്നാൾ സംസ്കൃതഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്.
കലാകാരനും കവിയുമായ വടകര കോട്ടപ്പള്ളി മണക്കുനി രാജീവന്റെയും ഷെറീനയുടെയും മകനായ സാരംഗിനു ജന്മനാ കുടൽസംബന്ധമായ രോഗമുണ്ട്.
പാട്ടാണ് സാരംഗിന്റെ അതിജീവനൗഷധം. ലളിതഗാനത്തിൽ അച്ഛൻ രാജീവ് തന്നെ ഗുരു; ഇടയ്ക്കയിൽ സദനം സുരേഷും. കോവിഡ്കാലത്ത് അച്ഛനെഴുതിയ പാട്ട് സാരംഗ് പാടിയതു കേട്ട സംവിധായകൻ ജയരാജ് ‘പ്രമദവനം’ എന്ന സിനിമയിൽ പാടിച്ചിരുന്നു.