Wednesday 18 October 2023 03:29 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ പേരില്‍ നിരന്തരം വഴക്ക്; വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു, ഹേബിയസ് കോർപസ് ഹർജിയ്ക്കു പിന്നാലെ അരുംകൊല!

ashly766

കൊല്ലം ശാസ്താംകോട്ടയിൽ സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് ഭാര്യ അനിതയെ കൊലപ്പെടുത്തിയത്. അനിതയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് ആഷ്ലിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ നിരന്തരം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. 

ആഷ്‌ലി അനിതയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനെതിരെ അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഹൈക്കോടതി അനിതയെ ഹാജരാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് ആഷ്‌ലി അനിതയെ കൊലപ്പെടുത്തിയത്. അന്ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോൾ ഹാളിൽവച്ച് അനിതയെ ചിരവകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും മരണം ഉറപ്പാക്കാൻ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു.  

2018 ഒക്ടോബർ ഒൻപതിനായിരുന്നു കൊലപാതകം. കേസിൽ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകളും മുപ്പത്തിയേഴ് രേഖകളും പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. അനിതയും ചവറ സ്വദേശിയും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

വർക്കല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ആഷ്ലി സോളമൻ. ആഷ്‌ലിയും അനിതയും അയൽവാസികളായിരുന്നു. ശാസ്താംകോട്ട രാജഗിരി സ്വദേശിയും പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപികയുമായിരുന്നു അനിത. ആഷ്ലി സോളമന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 

Tags:
  • Spotlight
  • Relationship