Wednesday 05 July 2023 11:45 AM IST

‘കുഞ്ഞിന് മുലയൂട്ടുന്നതു കൊണ്ടാണ് ആ വലിയ റിസ്കിന് ഒരുങ്ങാത്തത്, ഇവളെ സേഫാക്കിയിട്ട് സർജറിക്ക് ഒരുങ്ങണം’

Binsha Muhammed

Senior Content Editor, Vanitha Online

shereeja-img

തോറ്റുപോകാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വേദനകളുണ്ട്, വാശികളുണ്ട്. ഷെറീജയെന്ന ജീവിതപ്പോരാളി വേദനകൾ നിറഞ്ഞ ജീവിതം തിരികെ പിടിച്ചതും ആ വേദനകളുടെ നടുക്കയത്തിൽ നിന്നുകൊണ്ടാണ്. സങ്കടങ്ങൾ ഉള്ളിലൊതുക്കി നെഞ്ചോടൊട്ടി കിടക്കുന്ന പൈതലിനൊപ്പം സന്തോഷത്തിന്റെ ഫ്രെയിമുകൾ തേടിയിറങ്ങുന്ന ക്യാമറ വുമൺ... അതാണ് ഷെറീജയെന്ന പാലക്കാട്ടുകാരി. കംഗാരു ബാഗിൽ ഉറങ്ങുന്ന പൈതലിനൊപ്പം വിവാഹ വേദിയിലെ സന്തോഷ നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഷെറീജയുടെ ജീവിതത്തിന് അവൾ പകർത്തുന്ന ചിത്രങ്ങളുടെ നിറപ്പകിട്ടില്ല. താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകളെക്കുറിച്ച് വനിത ഓൺലൈനോടു സംസാരിക്കുമ്പോഴും ആ ഹൃദയം നിറഞ്ഞൊഴുകി.

‘നെഞ്ചോടൊട്ടി കിടക്കുന്ന എന്റെ പൈതലിനെ നോക്കി എന്തെല്ലാം പറഞ്ഞിട്ടുണ്ടോ? അതു വെറും പാവയാണ്, അതിന് ജീവനില്ല എന്നൊക്കെ... ഞാൻ പെണ്ണായതു കൊണ്ടായിരിക്കാം. പല വിവാഹ വേദികളില്‍ നിന്നും എന്നെ ഇറക്കിവിടുന്ന അനുഭവം വരെ ഉണ്ടായിട്ടുണ്ട്.’– ഷെറീജ പറയുന്നു.

‘ഹൃദയ വാൽവിൽ പ്രശ്നങ്ങളോടെയാണ് ഞാൻ ജനിച്ചത്. ഇപ്പോഴും വലിയൊരു സർജറി എന്റെ കൺമുന്നിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്നതു കൊണ്ടാണ് ഞാൻ ആ വലിയ റിസ്കിന് ഒരുങ്ങാത്തത്. എന്റെ പൈതലിനെ സേഫാക്കിയിട്ട് എനിക്കാ സർജറിക്ക് ഒരുങ്ങണം. ജീവിക്കുമോ മരിക്കുമോ എന്നു പോലും ഉറപ്പില്ല. കുഞ്ഞുനാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മരിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിലായിരുന്നു ഞാൻ. ജീവിക്കുമെന്ന് വീട്ടുകാർക്ക് പോലും ഉറപ്പില്ലാത്ത കുട്ടിയായിരുന്നു. ഡെഡ് ബോഡികൾ കൊണ്ടുവരുന്ന ഏരിയയിൽ ഉപ്പ എന്റെ മൃതശരീരവും കാത്തു നിന്നിട്ടുണ്ട്.’– ഷെരീജ പറയുന്നു.

ഷെരീജയുടെ അഭിമുഖത്തിന്റെ പൂർണരൂപം: