ഇന്നലെ തിരൂർ ജില്ലാ ആശുപത്രി മൂകമായിരുന്നു, പതിവു ബഹളങ്ങളില്ലാതെ. അവരുടെ മാലാഖയെ അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മാത്രമായിരുന്നില്ല സിസ്റ്റർ മിനി. എപ്പോഴും മുഖത്തൊരു പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന മിനി സഹപ്രവർത്തകർക്കും രോഗികൾക്കുമെല്ലാം ഒരു സഹോദരിയായിരുന്നു. ഇന്നലെ പുലർച്ചെ മരണവിവരം അറിഞ്ഞതോടെ മിനിയുടെ ജീവനുവേണ്ടി പ്രാർഥിച്ചിരുന്നവരുടെ മനസ്സു പിടഞ്ഞിട്ടുണ്ടാകും. പിന്നെ ഒടുവിലെ ആ വരവിനായി ഏവരും ആശുപത്രി വരാന്തയിൽ കാത്തിരുന്നു.
ജീവനക്കാരുടെ കൂടെ സങ്കടം പങ്കിട്ട് രോഗികളും കൂട്ടിരിപ്പുകാരുമെല്ലാമുണ്ടായിരുന്നു. നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം ഇവിടെയെത്തി. നടപടിക്രമങ്ങൾക്കു ശേഷം മൂന്നരയോടെ മൃതദേഹം ആശുപത്രി മുറ്റത്തെത്തിച്ചു. ഇവിടെ കാത്തിരുന്നവരെല്ലാം വരിനിന്ന് പ്രിയപ്പെട്ട സിസ്റ്റർക്ക് അന്തിമോപചാരം അർപ്പിച്ചു.
മന്ത്രി വീണാ ജോർജിനു വേണ്ടി ഡിഎംഒ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി അന്തിമോപചാരം അർപ്പിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്തിനു വേണ്ടി അംഗം വി.കെ.എം. ഷാഫി തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. മിനിയുടെ ഓർമ നിലനിർത്താൻ ഏതെങ്കിലും ബ്ലോക്കിന് അവരുടെ പേരു നൽകണമെന്ന ആഗ്രഹം ഇന്നലെ ഇവിടെയെത്തിയവർ പങ്കുവച്ചു.