അർബുദ രോഗബാധിതയായ വീട്ടമ്മയെ സൗജന്യ ചികിത്സ ലഭിക്കുമെന്നു വിശ്വസിപ്പിച്ച് തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസ് ഉദ്യോഗസ്ഥൻ കൈയൊഴിഞ്ഞതായി പരാതി. ബില്ല് അടയ്ക്കാൻ മാർഗമില്ലാതെ രോഗിയായ വീട്ടമ്മയും ഏക മകനും പ്രതിസന്ധിയിൽ. എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശി കോണത്ത് ചാത്തൻകരിയിൽ സരോജിനിയമ്മയാണ് (73) അവശനിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. മകൻ രാജേഷും കൂടെയുണ്ട്.
തൊടുപുഴ മേഖലയിലെ ഒരു എഎസ്ഐയ്ക്കെതിരെയാണ് ഇവരുടെ പരാതി. കോട്ടയത്തെ ആശുപത്രിയിൽ കാൻസർ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കു പണം ഇല്ലാത്തതിനാൽ വീട്ടിൽക്കഴിഞ്ഞിരുന്ന തന്നെ നിർധന രോഗികൾക്ക് കാൻസർ ചികിത്സ സൗജന്യമായി ലഭിക്കുമെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നു സരോജിനിയമ്മ പറയുന്നു.
മകന്റെ കൈവശം 18,000 രൂപ എഎസ്ഐ നൽകി. പണം കൈമാറുന്ന ഫോട്ടോ എഎസ്ഐ എടുത്തതായും ഇവർ പറയുന്നു. ആശുപത്രിയിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ബിൽ ഒരു ലക്ഷം ആയി. അതിനുശേഷം ഉദ്യോഗസ്ഥൻ വന്നില്ല. ഫോണിലും ലഭ്യമായില്ല. ഈ പൊലീസ് ഉദ്യോഗസ്ഥനെപ്പറ്റി അന്വേഷിക്കുകയാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.