Wednesday 10 January 2024 12:34 PM IST : By സ്വന്തം ലേഖകൻ

‘അവസാനമായി എനിക്കിതാണു പറയാനുള്ളത്’: വാക്കുകൾ മുഴുമിപ്പിച്ച് ടീച്ചർ പോയി... ഗ്രൂപ്പ് ഫൊട്ടോയുടെ ദിനത്തിൽ വിയോഗം

teacher-demise

ഗ്രൂപ്പ് ഫോട്ടോയെടുക്കേണ്ട ദിനത്തിൽ വിങ്ങിപ്പൊട്ടി വിദ്യാർഥികളും സഹപ്രവർത്തകരും. പ്രിയപ്പെട്ട അധ്യാപിക രമ്യ ജോസിന്റെ മൃതദേഹത്തിനു മുൻപിൽ ഒരുപിടി പുഷ്പങ്ങളർപ്പിച്ച് കൊരട്ടി എൽഎഫ്സിഎച്ച്എസ്എസിലെ വിദ്യാർഥികളും സഹപ്രവർത്തകരും പ്രാർഥിച്ചു.

അന്ത്യാഞ്ജലിയർപ്പിച്ച് പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ സംസാരിച്ചു തുടങ്ങിയതോടെ വിദ്യാർഥികളും അധ്യാപകരുമടക്കമുള്ളവർ നിയന്ത്രണംവിട്ടു കരഞ്ഞു. പ്ലസ്ടു സയൻസ് വിദ്യാർഥികളുടെ യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കേ തിങ്കൾ ഉച്ചയ്ക്ക് ഒന്നിനാണ് ഗണിതശാസ്ത്രം അധ്യാപികയായ രമ്യ ജോസ് കുഴഞ്ഞുവീണു മരിച്ചത്.

യാത്രയയപ്പിന്റെ ഭാഗമായി ഇന്നലെ എല്ലാവരോടും ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ സ്കൂളിൽ എത്തണമെന്ന് രമ്യ പറഞ്ഞിരുന്നു. യാത്രയയപ്പു യോഗത്തിൽ 'അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ് ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും ഇനി നിങ്ങൾതന്നെ കണ്ടെത്തണം ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താനിടവരുത്തരുത് എന്നു പറഞ്ഞുപൂർത്തിയാക്കിയാണ് രമ്യ കുഴഞ്ഞുവീണത്. ഇന്നലെ പന്ത്രണ്ടരയോടെ അധ്യാപികയുടെ മൃതദേഹം സ്‌കൂൾമുറ്റത്ത് പൊതുദർശനത്തിനുവച്ചു.

മാതാപിതാക്കളും ഭർത്താവും ഉൾപ്പെടെയുള്ളവർ സ്‌കൂളിലെത്തിയിരുന്നു. കൊരട്ടി ഫൊറോന വികാരി ഫാ.ജോസ് ഇടശേരി പ്രാർഥനാ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. മൃതദേഹം ഉച്ചയ്ക്ക് 2 മണിയോടെയാണു കൊരട്ടിയിൽ നിന്ന് വാപ്പാലശേരിയിലെ വീട്ടിലെത്തിച്ചത്.

മക്കളായ നേഹ, നോറ എന്നിവർ പഠിക്കുന്ന പീച്ചാനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളുമുൾപ്പെടെ വൻ ജനാവലി രമ്യക്ക് ആദരാഞ്ജലികളർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.  5 മണിക്ക് വീട്ടിൽ ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് ശേഷം അകപ്പറമ്പ് സെന്റ് ഗർവാസിസ് പ്രോത്താസിസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. കൊരട്ടി എൽഎഫ്സി എച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു.