ADVERTISEMENT

സിനിമയുടെ തിരക്കുകളിലും ജീവിതമെന്ന സുന്ദരയാത്രയെ അതിന്റെ തനതായ അർത്ഥത്തിൽ സ്നേഹിക്കാനും ആസ്വദിക്കാനുമാണ് അഞ്ജുവിന് ഇഷ്ടം. പ്രിയപ്പെട്ട ഇടങ്ങളിലേയ്ക്കുള്ള യാത്രകളും ഡയറ്റിങ്ങും വ്യായാമവും ആരോഗ്യപാചകവുമെല്ലാം ചേരുമ്പോൾ ജീവിതയാത്ര കൂടുതൽ മനോഹരമാകുന്നു. അടുക്കും ചിട്ടയുമുള്ള തന്റെ ജീവിതം അഞ്‍‍ജു ഏറെ സൂക്ഷ്മതയോടും ശ്രദ്ധയോടും മെനഞ്ഞെടുത്തതാണ്. ജീവിതവഴികളെക്കുറിച്ചു ചലച്ചിത്ര താരം അഞ്ജു കുര്യൻ മനസ്സു തുറക്കുന്നു.

ഡയറ്റിങ് രീതികൾ എങ്ങനെയാണ് ?

ADVERTISEMENT

ഡയറ്റീഷൻ നിർദേശിച്ച ഡയറ്റ് പ്ലാൻ ഉണ്ട്. വ്യായാമത്തെക്കാളുപരി ഡയറ്റാണ് എന്നെ സഹായിച്ചിട്ടുള്ളത്. രാവിലെ ജിമ്മിൽ പോകുന്നതിനു മുൻപു പഴങ്ങളും പ്രോട്ടീൻപൗഡറുമൊക്കെ ചേർത്തു സ്മൂത്തി കുടിക്കും. തലേരാത്രി കുതിർത്ത ഉലുവയുടെ വെള്ളം രാവിലെ തിളപ്പിച്ച് അരിച്ചും കുടിക്കും.മുട്ട ഓംലറ്റായോ പുഴുങ്ങിയോ കഴിക്കും. വെജിറ്റബിൾ ചേർത്തും കഴിക്കാറുണ്ട്. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തുബ്ലാക് കോഫി കൂടി കുടിക്കുമ്പോൾ ബ്രേക് ഫാസ്റ്റ് മെനു ആയി. സൂപ്പ്, ഒരു ഗ്രീൻ ആപ്പിൾ എന്നിവയും ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുന്നു. വെജിറ്റബിൾസും നോൺവെജും ഉൾപ്പെടുന്നതാണു ലഞ്ച്. പച്ചക്കറികൾ സാലഡ് ആയി ഉച്ച ഭക്ഷണത്തിനു 15 മിനിറ്റു മുൻപു കഴിക്കും. ശേഷം നോൺവെജ്. ചിക്കൻ, മത്സ്യം, ബീഫ്, മുട്ട ഇവ മാറി മാറി ഉൾപ്പെടുത്തും. പ്രോട്ടീനിന്റെ അളവു കൃത്യമായിരിക്കണമല്ലോ. വൈകിട്ടു പഴങ്ങൾ കഴിക്കും. കൂടെ ഒരു കപ്പ് ചായയോ കാപ്പിയോ മധുരം ഇല്ലാതെ കുടിക്കും. പഞ്ചസാര പൂർണമായും ഒഴിവാക്കി. അതുകൊണ്ടാണു ശരീരഭാരം വർധിക്കാത്തത്. ആട്ട, മൈദ, ജങ്ക് ഫൂഡ് ഒന്നും കഴിക്കില്ല. ഗ്ലൂട്ടൻ അലർജി ഉള്ളതുകൊണ്ടു പേസ്ട്രി, ചോക്‌ലെറ്റ് എല്ലാം ഒഴിവാക്കും. രാത്രി നോൺവെജ് മാത്രമാണു കഴിക്കുന്നത്. ദിവസവും വ്യത്യസ്തരീതിയിൽ നോൺവെജ് തയാറാക്കുന്നു. ഡയറ്റിന്റെ ഭാഗമായി നട്സും കഴിക്കാറുണ്ട്. തോരനിലും മെഴുക്കു പുരട്ടിയിലുമൊക്കെ നിശ്ചിത അളവിൽ എണ്ണ ചേർക്കാറുണ്ട്. ചിക്കൻ വറുക്കുന്നതിനു പോലും എനിക്കു രണ്ടു ടേബിൾ സ്പൂൺ‍ എണ്ണ മതി. ശരീരത്തെ ഇൻടോക്സിക്കേറ്റ് ചെയ്യുന്ന ഒന്നും, ഡ്രിങ്ക്സ് ഉൾപ്പെടെ, കഴിക്കില്ല.

കുക്കിങ് വിഡിയോകൾ ചെയ്യാറുണ്ടല്ലോ?

ADVERTISEMENT

ചെറുപ്പം മുതൽ പാചകം ഇഷ്ടമാണ്. പാകം ചെയ്യാനും കഴിക്കാനും ഇഷ്ടം നാടൻഭക്ഷണം ആണ്. പൈനാപ്പിൾ കിച്ചടി,പാഷൻ ഫ്രൂട്ട് ചമ്മന്തി, ഓലൻ, കാളൻ, വെണ്ടയ്ക്ക കിച്ചടി ഇതെല്ലാം പാചകത്തിൽ എന്റെ സിഗ്‌നേച്ചർ വിഭവങ്ങളാണ്. പാചകത്തിൽ‌ അമ്മയാണു ഗുരു. കോട്ടയംകാരി ആയതു കൊണ്ടു തന്നെ കോട്ടയം സ്‌റ്റൈൽ ബീഫ്ഫ്രൈ ആണ് അമ്മയുണ്ടാക്കുന്നതില്‍ എന്റെ പ്രിയ ഭക്ഷണം. നോൺവെജിൽ മട്ടൻ ബിരിയാണി ഇഷ്ടമാണ്. അൽപം റൈസും കൂടുതൽ റെയ്ത്തയും കഴിക്കും. ഫിഷ് കറി മീൽസും ഇഷ്ടമാണ്. ബർഗറോ, പീത്‌സയോ ഒന്നും കഴിക്കാറില്ല. എനിക്കു ചേരുന്നത് അറബിക് ഫൂഡ് അല്ലെങ്കിൽ നാടൻ ഫൂഡ് ആണ്. തീരെ മെലിഞ്ഞതു കാരണം ഒരു ഹെൽതി ലുക് ലഭിക്കുന്നതിനായി ഒന്നരവർഷം മുൻപു ഡയറ്റില്‍ മാറ്റം വരുത്തിയിരുന്നു.

വ്യായാമരീതികൾ വിശദമാക്കാമോ?

ADVERTISEMENT

ആഴ്ചയിൽ നാലു ദിവസം വ്യായാമം ചെയ്യും. ഞാൻ ആറുമാസം വർക്ക് ഔട്ട് ചെയ്തില്ലെങ്കിലും ഒരു കിലോയൊക്കെയേ കൂടാറുള്ളൂ എന്നതാണു സത്യം. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. വെയ്റ്റ് ട്രെയ്‌ നിങ്ങും ചെയ്യാറുണ്ട്.  പലതരം വ്യായാമങ്ങളാണു ചെയ്യുന്നത്. ആഴ്ചയിൽ ഒന്നു രണ്ടു ദിവസം കൂട്ടുകാർക്കൊപ്പം ബാഡ്മിന്റൻ കളിക്കും. ഒരു ദിവസം ബോക്സിങ് പരിശീലിക്കും. മൂന്നു ദിവസത്തോളം വെയ്റ്റ് ട്രെയ്നിങ്, വ്യായാമം കഴിയാത്ത സാഹചര്യത്തിൽ നടപ്പ്/ മുറിയിൽ വർക് ഔട്ട് അങ്ങനെ. കാക്കനാട് ഞാൻ താമസിക്കുന്നതിനടുത്തുള്ള ‘ബോക്സ് ബേൺ’ ജിമ്മിലാണു പോകുന്നത്. ഡാൻസും ചെയ്യാറുണ്ട്. ശരീരം ആക്‌ടീവ് ആയിരിക്കുകയാണു പ്രധാനം. ഡാൻസ് എന്നാൽ വെസ്‌റ്റേൺ രീതിയിലാണ്. സിനിമാറ്റിക് സോങ്സിനോടു ചേർന്നു ചെയ്യും. വെയ്‌റ്റ് വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളും മുൻപു ചെയ്തിട്ടുണ്ട്.

സൗന്ദര്യപരിചരണത്തിൽ ശ്രദ്ധിക്കാറുണ്ടോ ?

സൗന്ദര്യപരിചരണത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ദിവസവും തലയിൽ എണ്ണ പുരട്ടി കുളിക്കുന്നതു ചെറുപ്പം മുതലുള്ള ശീലമാണ്.വെളിച്ചെണ്ണയോ മൈലാഞ്ചിയിട്ടു കാച്ചിയ എണ്ണയോ ഉപയോഗിക്കും. ഷാംപൂവും കണ്ടീഷനറും സ്ഥിരമായി ഉപയോഗിക്കും. ടാൻ മാറ്റുന്നതിനു കടലമാവ് തൈരിലോ പാലിലോ യോജിപ്പിച്ചു മുഖത്തു പായ്ക്കായി പുരട്ടും. മോയ്സ്ചറൈസറും ടോണറും ഉപയോഗിക്കും.വളരെ ലൈറ്റ് ആയി മേക്കപ്പ് ഇടാനാണിഷ്ടം.

സമ്മർദങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങനെ?

സമ്മർദം ഉള്ളിൽ കൊണ്ടു നടക്കുകയില്ല. ഉറ്റ സുഹൃത്തുക്കളോട് അതു പങ്കുവച്ചു ഭാരം കുറയ്ക്കും. പാട്ടു കേൾക്കാനും ഇഷ്ടമാണ്. തളർത്തുന്ന പല സാഹചര്യങ്ങളിലും ആരോഗ്യകരമായ ശീലങ്ങൾ എന്നെ മുൻപോട്ടു പോകാൻ സഹായിച്ചിട്ടുണ്ട്. റുട്ടീൻ എനിക്കു വളരെ പ്രധാനമാണ്. ആക്‌ടീവായ ജീവിതശൈലിയാണ് എനിക്ക് ഊർജം നല്‍കുന്നത്. ഇഷ്ടമുള്ള ഒരു പാട്ടിനു ചുവടുകൾ വയ്ക്കുമ്പോൾ തന്നെ ഞാൻ ഹാപ്പിയാകും. സന്തോഷമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും പ്രാർഥന എനിക്കു പ്രധാനമാണ്. ബൈബിൾ നന്നായി പഠിച്ചു പ്രാർഥിക്കാറുണ്ട്. എന്റെ ജീവിതത്തെ നയിക്കുന്നതും ദൈവവിശ്വാസമാണ്. കൂടുതൽ പ്രാർഥിച്ചു തുടങ്ങിയപ്പോൾ ജീവിതം പോസിറ്റീവ് ചിന്തകൾ കൊണ്ടു നിറഞ്ഞു. സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ജേണലിങ് ആണ് പ്രിയ ഹോബി. ദിവസവും നടക്കുന്ന കാര്യങ്ങളെല്ലാം എഴുതി വയ്ക്കും. ഒരു മാസം ചെയ്യാനുള്ള കാര്യങ്ങൾ മുൻകൂട്ടി തയാറാക്കും. ലക്ഷ്യങ്ങൾ സെറ്റ് ചെയ്ത് അതിനായി പ്രവർത്തിക്കുന്നതിഷ്ടമാണ്. ജീവിതത്തിൽ ആക്‌ടീവായിരിക്കാൻ ഇതും സഹായിക്കുന്നു.

സൗഹൃദങ്ങൾ കരുത്തു നൽകുന്നുണ്ടോ?

കോളജ് കാലം മുതലുള്ള സൗഹൃദങ്ങളാണ് എന്റെ കരുത്ത്. 15–20 വർഷങ്ങൾ പഴക്കമുള്ള സൗഹൃദങ്ങൾ. കുറച്ചുപേരേയുള്ളെങ്കിലും, അവരൊക്കെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നവരാണ്. ‘അഞ്ജൂ നിനക്ക് ഒരു മാറ്റവുമില്ലല്ലോ’ എന്നു പറയുന്നവർ. വൈൻ പോലെയാണ് എന്റെ സൗഹൃദങ്ങൾ. പഴകുന്തോറും അതിനു മാധുര്യമേറുകയാണ്.

ജീവിതം പഠിപ്പിച്ച പാഠം എന്താണ്?

 ക്ഷമ പഠിച്ചു എന്നതാണു പ്രധാന കാര്യം. ലക്ഷ്യമെന്തായാലും ക്ഷമയോടെ കാത്തിരിക്കണം. നമ്മുടെ സമയം വരുമ്പോള്‍ അതു നമുക്കു ലഭിക്കും. അതുവരെ കഠിനാധ്വാനം ചെയ്യുക, ശ്രമങ്ങൾ തുടരുക. നമ്മിൽ വിശ്വാസം ഉണ്ടാകണം. ചുറ്റുമുള്ളവർ ഡീമോട്ടിവേറ്റ് ചെയ്യാം. അതു കാര്യമാക്കേണ്ട. ഓരോരുത്തരുടെ ജീവിതം ഓരോ മനോഹരയാത്രയാണ്. ആരുമായും നമ്മെ താരതമ്യം ചെയ്യേണ്ടതില്ല. തിരിഞ്ഞു നോക്കുമ്പോൾ നാം എവിടെ എ ത്തി എന്നതു മാത്രമാണു പ്രധാനം. നാം മെച്ചപ്പെട്ടോ എന്നതാണ് അറിയേണ്ടത്.

ADVERTISEMENT