Tuesday 19 October 2021 05:37 PM IST

കേരളത്തിലെ കാൻസർ ചികിത്സയുടെ തുടക്കക്കാരൻ; സിദ്ധയും സംയോജിപ്പിച്ച് അർബുദത്തിന് സമഗ്രചികിത്സ: പരേതനായ ഡോ. സി പി മാത്യു എന്ന റിബൽ ഡോക്ടറുടെ ജീവിതാനുഭവങ്ങളിലൂടെ....

Anil Mangalath

cpma434

ചങ്ങനാശ്ശേരി, തുരുത്തി ചിറക്കടവില്‍ പോളിന്റെ മകന്‍ മാത്യു വേരുകള്‍ മറക്കുന്ന ആളല്ല. ഡോ. സി.പി. മാത്യു എന്ന പ്രഗത്ഭനായ ഭിഷഗ്വരനും മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍ പ്രഫസറുമായി മഹാനഗരങ്ങളില്‍ രാപാര്‍ക്കുമ്പോഴും സ്വന്തമായി വീടുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരഞ്ഞെടുത്തത് കുഗ്രാമമായ തുരുത്തിയിലെ കുടുംബമണ്ണായിരുന്നു. വന്ന വഴികള്‍ ഡോക്ടര്‍ മറക്കാറില്ലെങ്കിലും പോകേണ്ട വഴികളില്‍ മറ്റാരുടെയും കാൽപ്പാടുകള്‍ പിന്‍തുടരുന്നത് ഡോക്ടര്‍ക്ക് ഇഷ്ടമല്ല. കേരളത്തിലെ ആദ്യകാല ഡോക്ടര്‍മാരിലൊരാളും റേഡിയേഷന്‍ സമ്പ്രദായത്തിന്റെയും കാൻസർ ചികിത്സയുടെയും തലതൊട്ടപ്പനുമായ ഡോക്ടര്‍ ഇപ്പോള്‍ രാവിലെ ഉണരുന്നത് ബ്രാഹ്മണ സമ്പ്രദായത്തില്‍ അഗ്നിഹോത്രം ചെയ്തുകൊണ്ടാണ്; പേരും മാറ്റി –ഡോ. സുദര്‍ശനന്‍ നമ്പൂതിരി.

മാർഗങ്ങൾ പലത് തേടും ഡോക്ടർ

കേരളത്തില്‍ നിന്ന് ആദ്യമായി റേഡിയോളജിയില്‍ ബിരുദാനന്തരയോഗ്യത നേടിയ, പിന്നീട് ആര്‍സിസിയായി മാറിയ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യകാല സ്ഥാപകനായ, സെര്‍വിക്കല്‍ കാന്‍സറിന് ലോകത്ത് ആദ്യമായി കീമോതെറപ്പി നടപ്പാക്കിയ, ഈ മെഡിക്കല്‍ കോളജ് മുന്‍ െെവസ് പ്രിന്‍സിപ്പലിന്റെ കാൻസർ ചികിത്സാ പ്രോട്ടോക്കോൾ ഇപ്പോൾ ഇങ്ങനെയാണ്:

ഡോക്ടറുടെ മുന്നില്‍ ഒരു രോഗി എത്തുന്നു. എല്ലാവരും ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ് രോഗികള്‍ കൂടുതലും എത്തുന്നത്. രോഗപരിശോധനകളും സ്കാനിങ് വിലയിരുത്തലും നടത്തിയാല്‍ പിന്നെ ഡോക്ടര്‍ മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയായി മാറും. ലോകത്തിലെ ഏതു ചികിത്സയോ മരുന്നോ തേടിപ്പിടിക്കും. ഒറ്റ ലക്ഷ്യമേയുള്ളൂ പിെന്ന രോഗിയുടെ ആശ്വാസം,രോഗത്തില്‍ നിന്നു വിടുതല്‍.

അതിനു കീമോതെറപ്പിയും റേഡിയേഷനും സര്‍ജറിയും ആകാം; അല്ലെങ്കില്‍ തീവ്രമായ മരുന്നുചികിത്സ.

ആയുര്‍വേദ മരുന്നുകൂട്ടുകള്‍ പ്രത്യേകരീതിയില്‍ പരീക്ഷിക്കാം, വിദേശത്തുനിന്നു വരുത്തിയ ഹോമിയോ മരുന്നുകള്‍ നല്‍കാം; തമിഴ് താളിയോലകളില്‍ നിന്നു സിദ്ധമരുന്നുകള്‍ പരതി സ്വയം മരുന്നുണ്ടാക്കി നല്‍കാം. ചിലരില്‍ രക്തശുദ്ധി ചെയ്യാനായി കീലേഷന്‍ തെറപ്പിയും പരീക്ഷിക്കും.

അതുമല്ലെങ്കില്‍ പലതരം മരുന്നുകള്‍ യോജിപ്പിച്ച്, പ്രകൃതി ചികിത്സയുടെ കൂടി സാധ്യത പരിശീലിക്കാം. (ഹൊളിസ്റ്റിക് ചികിത്സ)

ഇതൊന്നും അല്ലെങ്കില്‍ നല്ല ശുദ്ധ കഞ്ചാവോ മോര്‍ഫിനോ നല്‍കും; ചിലര്‍ക്കെങ്കിലും ധ്യാനമോ മന്ത്രവാദമോ യജ്ഞമോ വേണ്ടിവരും. പഴനിയിലെ വിഗ്രഹക്കൂട്ടിന്റെ രഹസ്യമിശ്രിതമായ നവപാഷാണം ചേര്‍ന്നതോ എന്തിന് അതീവ രഹസ്യമായ സിദ്ധൗഷധങ്ങൾ തന്നെയോ നല്‍കിയേക്കാം. ഇവിടെ മുഖ്യം രോഗിയുടെ രക്ഷയാണ്. അതിനാലാണ് ഡോക്ടറുടെ ചികിത്സാ ഡയറികളില്‍ പതിനായിരക്കണക്കിന് അര്‍ബുദരോഗികളുടെ ജീവിതങ്ങള്‍ 100 കണക്കിനു രോഗവിഭാഗങ്ങളിലായി പതിഞ്ഞുകിടക്കുന്നത്. ഈ ഡയറികളില്‍ പല നിറത്തിലുള്ള മാര്‍ക്കറുകള്‍ പതിച്ചിട്ടുണ്ട്Ð രക്ഷപ്പെട്ട രോഗികള്‍, ഇനിയും രക്ഷപ്പെടുത്താന്‍ സാധ്യതയുള്ളവര്‍, കഠിനചികിത്സ വേണ്ടവര്‍Ðഇങ്ങനെ പോകുന്നു ആ നിറങ്ങളുടെ പൊരുള്‍.

‘വഴി മാറിയ’ ചികിത്സ

65 വർഷമായി പ്രാക്ടീസ് െചയ്യുന്ന ഡോക്ടർ കഴിഞ്ഞ 35 വര്‍ഷമായി സങ്കരചികിത്സയുടെയും വിശ്വാസശക്തി – ഉപാസനയുടെയും വഴിയിലാണ്. അതുമായി ബന്ധപ്പെട്ടു വിദേശ മെഡിക്കല്‍ ജേണലുകളില്‍ ഉള്‍പ്പെടെ നിരവധി ഗവേഷണ പഠനങ്ങളും നിരീക്ഷണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഘുപുസ്തകങ്ങളും പ്രഭാഷണങ്ങളും വേറെ. 91ാം വയസ്സിലും ഡോക്ടറുടെ പ്രധാന മുദ്രാവാക്യം ‘ഇനിയും കൂടുതല്‍ ചെയ്യാനുണ്ട്’ എന്നതാണ്. ദേശീയതലത്തില്‍ തന്നെ പ്രശസ്തനായ, ആധുനിക െെവദ്യസമ്പ്രദായത്തിലെ ഒരു ഡോക്ടര്‍ ഇങ്ങനെ ‘തല തിരിഞ്ഞപ്പോള്‍’ അതുണ്ടാക്കിയ കോലാഹലം െചറുതല്ല. പലരും ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തി. പലതരം കേസുകളും വന്നു. ‘‘അലോപ്പതി ഡോക്ടര്‍ സമൂഹം സംഘടിതമായി എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പലരെയും വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ മറ്റുള്ളവരെ നോക്കാറില്ല. എന്റെ കണ്ടെത്തലുകളുടെയും പഠനങ്ങളുെടയും അടിസ്ഥാനത്തിലാണ് ചികിത്സÐരോഗിക്കുവേണ്ടി പരമാവധി ശ്രമിക്കും. അത്രതന്നെ.’’ ഡോക്ടര്‍ പറയുന്നു. കാൻസർ ചികിത്സയ്ക്കായി എല്ലാ സമ്പ്രദായങ്ങളെയും പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ഡോക്ടർ ഇങ്ങനെ സ്വയം വിലയിരുത്തുന്നു. ‘‘ ഒരു വൈദ്യ സമ്പ്രദായവും കുറ്റമറ്റതായി എനിക്കു തോന്നുന്നില്ല. എല്ലാ കാൻസറിനും കീമോതെറപ്പിയും സർജറിയും നിർബന്ധിച്ച് ചെയ്യേണ്ടതില്ല. എന്നാൽ ചില ഘട്ടത്തിൽ അത് വലിയ ഗുണം െചയ്യുകയും െചയ്യും’’.

നവമാധ്യമങ്ങളിലും കസറി

െെകവച്ചത് വാർധക്യത്തിലാണെങ്കിലും നവമാധ്യമങ്ങളിലും ഡോക്ടര്‍ കസറുന്നുണ്ട്. മിഷന്‍ റിെെവവല്‍ എന്ന യൂട്യൂബ് ചാനലിലൊക്കെ ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. എന്നാല്‍ ഈ മാധ്യമം തന്നെ പുതിയ കേസും വിവാദവുമൊക്കെയുണ്ടാക്കി. ഈയിടെ തന്റെ മാതൃസ്ഥാപനം കൂടിയായ തിരുവനന്തപുരം ആര്‍സിസിെക്കതിരെ ഡോക്ടര്‍ ഒരു കത്തയച്ചു. ‘‘ ഇനി ചികിത്സ ഇല്ല എന്നുപറഞ്ഞ് രോഗികളെ ഇങ്ങനെ പെരുവഴിയിലേക്കിറക്കിവിടുന്നത് ശരിയല്ല. അവിടെ നിന്നു പറഞ്ഞുവിട്ട ഇത്ര പേരെ ഞാന്‍ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. മൂന്നുപേരുടെ കേസുവിവരം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഇനി മേലാല്‍ ഇങ്ങനെ രോഗികളെ ബുദ്ധിമുട്ടിക്കരുത്. ആയുര്‍വേദത്തിലും ഹോമിയോയിലും സിദ്ധയിലുമൊക്കെ ധാരാളം ചികിത്സയും ചികിത്സകരുമുണ്ട്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരും.’’ ഇതു വലിയ കോളിളക്കം ഉണ്ടാക്കി.

ആധുനിക െെവദ്യ ഡോക്ടര്‍മാരും സംഘടനകളും ഡോക്ടര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ആയുഷിന് കീഴില്‍ വരുന്നവരെല്ലാം ഡോക്ടര്‍ക്ക് അനുകൂലമായി. ഫേസ്ബുക്കിലും യൂട്യൂബിലുമായി യുദ്ധം കൊഴുത്തു. ഇപ്പോള്‍ വക്കീല്‍ നോട്ടീസുകളും നിയമനടപടികളുമായി സംഗതി വഷളായിരിക്കുന്നു. ഡോക്ടര്‍ക്ക് ഇതിെലാന്നിലും കുലുക്കമേയില്ല. മാത്രമല്ല 25 വര്‍ഷത്തിലേറെയായി പരിശീലിക്കുന്ന മഹർഷി മഹേഷ് യോഗിയുെട ട്രാന്‍സെന്‍ഡല്‍ മെഡിറ്റേഷന്‍ നല്‍കിയ പ്രതിരോധത്തിന്റെ കവചമുള്ളതിനാല്‍ ഒന്നും ഉള്ളില്‍ കുലുക്കമുണ്ടാക്കില്ല. ഒരു യോഗിയുടെ നിര്‍മമതയോടെ വിമര്‍ശനങ്ങളെ നേരിടും. എന്നാല്‍ ശാസ്ത്രീയതയെന്നാല്‍ ലാബോറട്ടറിയില്‍ തെളിയിക്കപ്പെടേണ്ടതാെണന്നൊക്കെ ആരെങ്കിലും വാദമുന്നയിച്ചാല്‍ ഡോക്ടര്‍ സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നേല്‍ക്കും. അതിനു കാരണം തന്റെ ചികിത്സാജീവിതാനുഭവങ്ങളാണ്.

മദ്രാസ് യൂണിവേഴ്സിറ്റിയും ജയിൽ വാസവും

എസ്എസ്എല്‍സിക്കുള്ള ആദ്യശ്രമത്തില്‍ പരാജയപ്പെട്ടയാള്‍ മനഃപ്രയാസം മൂത്ത് പഠിച്ച് റാങ്ക് മാര്‍ക്കു വാങ്ങിയ കഥയാണ് ഡോക്ടറുടേത്. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശനൊക്കെ സഹപാഠിയായിരുന്നു. തിരുകൊച്ചി സംസ്ഥാനത്തിലെ തിരുവിതാംകൂര്‍ പ്രതിനിധിയായി മദ്രാസ് യൂണിേവഴ്സിറ്റിയില്‍ 1949ല്‍ എംബിബിഎസ്സിനു ചേര്‍ന്നു. ഒരു വിഷയവും തോല്‍ക്കാതെ പാസ്സായി. എഗ്േമാര്‍ ആശുപത്രി പ്രസവവാര്‍ഡിലായിരുന്നു െെഫനല്‍ പരിശീലനം. തൃശൂര്‍ സിവില്‍ ആശുപത്രിയിലും മൂത്തകുന്നം ആശുപത്രിയിലും ഗ്രാമീണ സേവനം. വിയ്യൂര്‍ ജയിലില്‍ മെഡിക്കല്‍ ഒാഫീസറായി മൂന്നു വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചപ്പോള്‍ ഒൻപത് തൂക്കിക്കൊലകള്‍ നേരിട്ടുകണ്ടു സാക്ഷ്യപ്പെടുത്തേണ്ടിവന്നിട്ടുണ്ട് ഡോക്ടര്‍ക്ക്.

അവിടെ നിന്നു 1957ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോളജി വകുപ്പിലേക്ക് സ്ഥലംമാറ്റം. അവിടെ വച്ചാണ് റേഡിയോളജി ട്യൂട്ടര്‍ ആയതും മദ്രാസില്‍ റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ ഉന്നത പഠനത്തിനു പോയതും. തിരിച്ചെത്തിയപ്പോള്‍ റേഡിയോളജി വകുപ്പില്‍ ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യഡോക്ടറായിരുന്നു. െെലറ്റിടുന്നതും റേഡിയം സൂചിയും മാത്രമായിരുന്നു അന്ന് അർബുദ ചികിത്സാസൗകര്യങ്ങള്‍. തലച്ചോറിലെ രക്തക്കുഴലിനുള്ള ആന്‍ജിയോഗ്രാം കേരളത്തില്‍ ആദ്യമായി ചെയ്യുന്നതും അന്നാണ്. എകെജി, ഇഎംഎസ് തുടങ്ങിയ പ്രമുഖര്‍ അക്കാലത്തു ചികിത്സയ്ക്കെത്തിയിരുന്നു. പിന്നീട് മൂന്നു വര്‍ഷം കോഴിക്കോട്ടും തിരുവനന്തപുരത്തും ജോലി ചെയ്തു. അതിനിടയില്‍ എംഎസ് പാസ്സായി. 68വരെ കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അവിടെ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോതെറപ്പി എന്ന കാന്‍സര്‍ വിഭാഗത്തില്‍ ജോയിന്‍ ചെയ്തു.

ആദ്യമായി കീമോതെറപ്പി

ഡോ. എം. കൃഷ്ണന്‍നായര്‍ എക്സ്റേ വിഭാഗത്തിലേക്കു മാറിയ സമയം. ലക്ഷദ്വീപില്‍ നിന്നുവരെ കാന്‍സര്‍ ചികിത്സ തേടി ആയിരങ്ങള്‍ തിരുവനന്തപുരത്ത് എത്തുന്ന കാലമാണത്. വായിലെ കാന്‍സറിനും ഗര്‍ഭാശയരോഗങ്ങള്‍ക്കും റേഡിയം സൂചിയാണ് വലിയ ചികിത്സ. അന്ന് ഗര്‍ഭാശയ കാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ പ്രശസ്ത നടി ആറന്മുള പൊന്നമ്മയില്‍ പരീക്ഷണകുതുകിയായ ഡോ. മാത്യു ഒരു ചികിത്സ നടത്തിÐലോകത്ത് ആദ്യമായി ഗര്‍ഭാശയകാന്‍സറിന് കീമോതെറപ്പി. െെലറ്റ്, സൂചി എന്നിവ കൂടാതെയാണ് മൂന്നു കുത്തിവയ്പ് നടത്തിയത്. വലിയ വിജയമായിരുന്നു അത്. 251 രോഗികളില്‍ ഈ ചികിത്സ നടത്തി വിജയിച്ച റിപ്പോര്‍ട്ട് 1975ല്‍ ഇന്ത്യന്‍ ജേണൽ ഒാഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ചു. അതോടെ ഡോക്ടര്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്ന സമയം െെവകിട്ട് ആറുമണി ആക്കേണ്ടിവന്നു. ‘‘ലോകത്ത് എന്നോളം റേഡിയം ചികിത്സ നടത്തിയവര്‍ ഉണ്ടാകില്ല. എന്നോളം റേഡിയേഷന്‍ കിട്ടിയ ഡോക്ടര്‍മാരും ഉണ്ടാകില്ല.’’ ഡോക്ടര്‍ പറയുന്നു.

മറ്റ് മരുന്നുകൾ തേടി

 1973ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചാര്‍െജടുത്ത ഉടനെയാണ് 13ാം വാര്‍ഡ് കാന്‍സര്‍ വാര്‍ഡാക്കി മാറ്റുന്നത്. ആ ദിവസങ്ങളിലൊന്നില്‍ വായില്‍ നിറയെ വ്രണങ്ങളുള്ള കാന്‍സര്‍ സംശയിച്ച് ഉടന്‍ മരിക്കുമെന്ന് കരുതിയ ഒരു രോഗിയെ വാർഡിൽ നിന്നു കാണാതായി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ രോഗി അതാ രോഗമെല്ലാം മാറി

തിരിച്ചുവരുന്നു. ഒരു പെരിയപ്പുറം െെവദ്യന്‍ പൊടി നല്‍കി ചികിത്സിച്ചു മാറ്റിയതാണത്രേ. നേരേ പോയി െെവദ്യനെ കണ്ടു മരുന്നെന്താണെന്ന് മനസ്സിലാക്കി. 50 പച്ചമരുന്നുകളുടെ കൂട്ട്. ആയിടെ കോഴിക്കോട്ട് മറ്റൊരു കാൻസർ രോഗി അമുക്കുരം കഴിച്ച് സുഖമായതറിഞ്ഞു. അതോടെയാണ് ഡോക്ടര്‍ മറ്റു ചികിത്സാശാഖകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതു ക്ലിനിക്കല്‍ പരിശോധനയിലും ജീവിതവീക്ഷണത്തിലും വലിയ
മാറ്റങ്ങൾ ഉണ്ടാക്കി.

അങ്ങനെയിരിക്കെ 1983 ഏപ്രില്‍ മാസത്തില്‍ ഒരു കാന്‍സര്‍ രോഗിയെ ഒരാഴ്ചത്തെ ആയുസ്സേയുള്ളൂ എന്നു പറഞ്ഞു ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് കേള്‍ക്കുന്നത് ചങ്ങനാശ്ശേരിക്കാരനായ അയാള്‍ പറമ്പിലൊക്കെ പണിക്കുപോകുന്നതായാണ്. അന്വേഷിച്ചപ്പോള്‍ ഒരു ലാടസന്യാസി നല്‍കിയ മരുന്നു കഴിച്ചതാണത്രേ. മാസങ്ങളുടെ അന്വേഷണത്തിനൊടുവില്‍ സന്യാസിയെ കണ്ടുമുട്ടി. ആഴ്ചകള്‍ അദ്ദേഹത്തോടൊപ്പം തമിഴ്നാട്ടിലൊക്കെ സഞ്ചരിച്ചു. കാഷായമൊക്കെ ധരിച്ച്, നടന്നും പാറപ്പുറത്തുറങ്ങിയുമൊക്കെയായിരുന്നു ആ യാത്രകൾ. അങ്ങനെയാണ് പളനിമലയിലെ വിഗ്രഹം നിര്‍മിച്ചിരിക്കുന്ന നവപാഷാണത്തെക്കുറിച്ചറിയുന്നത്Ðഒരുതരം സിദ്ധമരുന്ന്. രസവും (മെര്‍ക്കുറി) പാഷാണവും നാലു കൂട്ടം വീതവും ഒരു കൂട്ടം ഗന്ധകവും ചേര്‍ത്തുണ്ടാക്കുന്ന സിദ്ധൗഷധമാണത്. വൃക്കയ്ക്ക് ദോഷം വരുമെന്ന് കരുതുന്ന ഈ മരുന്ന് സിദ്ധവിധി പ്രകാരം പാകം ചെയ്തു കഴിച്ചാല്‍ ഒരു കുഴപ്പവും വരില്ലെന്ന് ഡോക്ടര്‍ മനസ്സിലാക്കി. പിന്നെ വര്‍ഷങ്ങള്‍ സിദ്ധെെവദ്യന്മാരെ തേടിയുള്ള യാത്രകളായിരുന്നു.

അങ്ങനെയാണ് കാന്‍സറിന് വേറെയും സിദ്ധമരുന്നുകള്‍ ഉണ്ടെന്നു കണ്ടെത്തിയത്. വിശ്വാസപരമായി ചില മാറ്റങ്ങള്‍ അപ്പോൾ ഡോക്ടറില്‍ സംഭവിക്കുന്നുണ്ടായിരുന്നുÐമന്ത്രവും ധ്യാനവും ഹോമവുമൊക്കെ പഠിക്കാന്‍ തുടങ്ങി. അലോപ്പതി ചികിത്സയ്ക്കൊപ്പം സിദ്ധമരുന്നുകള്‍ കൂടി നല്‍കിയ രോഗികൾ പലരും 25 വര്‍ഷം വരെ തുടന്ന് ജീവിച്ചു. ഇതോടെ കാന്‍സറിന് എല്ലാ സിസ്റ്റവും ഉള്‍പ്പെടുന്ന സംയോജിത ചികിത്സ എന്ന ആശയത്തിലേക്ക് ഡോക്ടര്‍ എത്തുകയായി.

‘റിബൽ ഡോക്ടർ’

1986ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു െെവസ് പ്രിന്‍സിപ്പലായി വിരമിച്ചപ്പോള്‍ തന്നെ ഡോക്ടര്‍സമൂഹത്തിനിടയില്‍ അദ്ദേഹത്തിനൊരു പേരു വീണിരുന്നു–റിബല്‍ ഡോക്ടര്‍.’ വീണ്ടും സംഭവബഹുലമായ 34 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാന്‍സര്‍ ചികിത്സയിലും കീലേഷന്‍ സമ്പ്രദായത്തിലും ഡോക്ടര്‍ കൊണ്ടുവന്ന വിപ്ലവങ്ങള്‍ അനേകമുണ്ട്.

 ( 2020 ഡിസംബറിൽ മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഡോ സി പി മാത്യുവിനെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ ആദ്യലക്കം)

Tags:
  • Manorama Arogyam
  • Health Tips