ADVERTISEMENT

ഉയർന്ന സാക്ഷരതയും വിപുലമായ പൊതുജനാരോഗ്യ സംവിധാനങ്ങളുമാണ് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അടിത്തറ. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം ഈ മേഖലയിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സാമൂ​ഹ്യ മാധ്യമങ്ങൾ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അതിപ്രസരം മലയാളികളുടെ രോഗത്തോടുള്ള സമീപിനത്തെ മാറ്റിമറിച്ചു. ഒരേ സമയം നേട്ടങ്ങലും വെല്ലുവിളികളും നിറഞ്ഞതാണ് ഈ മാറ്റം. 

ഡിജിറ്റൽ വിപ്ലവത്തിന്റെ ഏറ്റവും ​ഗുണകരമായ വശം രോഗലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുന്നു എന്നതാണ്. ഇൻസ്റ്റഗ്രാം റീലുകളും ആരോഗ്യ ബ്ലോഗുകളും യൂട്യൂബ് ചാനലുകളും നൽകുന്ന അറിവുകൾ, മുൻകാലങ്ങളിൽ തുറന്നുപറയാൻ മടിച്ചിരുന്ന പല രോഗാവസ്ഥകളെക്കുറിച്ചും വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ കേവലം ബലഹീനതയായി കാണുന്നതിന് പകരം, ചികിത്സ  ആവശ്യമുള്ള അവസ്ഥയായി സമൂഹം അംഗീകരിച്ചു തുടങ്ങി. കുടുംബാംഗങ്ങൾ തന്നെ വിദഗ്ധ സഹായം തേടാൻ മുൻകൈയെടുക്കുന്നതും ശുഭകരമായ മാറ്റമാണ്. ശാരീരിക ആരോഗ്യ സംരക്ഷണത്തിലും ഈ ജാഗ്രത പ്രകടമാണ്.

ADVERTISEMENT

നീതി ആയോഗിന്റെ 2023-ലെ ആരോഗ്യ സൂചിക പ്രകാരം രോഗപരിശോധനകളിലും (Screening) പ്രതിരോധ നടപടികളിലും കേരളം മുന്നിലാണ്. എച്ച്.പി.വി വാക്സിനേഷൻ, കാൻസർ സ്ക്രീനിങ് എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി, കൃത്യമായ വിവരങ്ങളോടെ ഡോക്ടറെ സമീപിക്കുന്ന രോഗികൾ ചികിത്സാ നടപടികൾ എളുപ്പമാക്കുന്നു.

ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള (NCDs) കാഴ്ചപ്പാട് കേരളത്തിൽ മാറിയിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം, 70 ശതമാനത്തിലധികം രോഗങ്ങളും ഈ വിഭാഗത്തിലാണ്. ഇത് വെറുമൊരു കണക്കല്ല. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും, സാമൂഹികമായ അറിവുകളും ജനിതക സാധ്യതകളും കണക്കിലെടുത്ത് കാർഡിയാക് മാർക്കറുകൾ, HbA1c, കാൻസർ പരിശോധനകൾ എന്നിവയ്ക്ക് സ്വമേധയാ വിധേയരാകാൻ മധ്യവയസ്കർ തയ്യാറാകുന്നു.

ADVERTISEMENT

മാത്രമല്ല, ആരോഗ്യ സംരക്ഷണം, കൺസന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കോടതി ഉത്തരവുകൾ കാരണം അവകാശങ്ങളെക്കുറിച്ച് രോഗികൾക്ക് ഇപ്പോൾ ശക്തമായ ബോധ്യമുണ്ട്. അപകടസാധ്യതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, ന്യായമായ ചികിത്സാ ചിലവുകൾ, സ്വന്തം മെഡിക്കൽ രേഖകൾ ഒരു ഔദാര്യമല്ല, മറിച്ച് അവകാശമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഇപ്പോൾ രോഗികൾ കൂടുതലായി ഉന്നയിച്ചുവരുന്നുണ്ട്. 

അറിവ് ഉത്കണ്ഠയാകുമ്പോൾ

ADVERTISEMENT

എന്നാൽ, ഇതിന് ഒരു മറുവശമുണ്ട്; ശാരീരിക-മാനസിക രോഗങ്ങളെക്കുറിച്ചുള്ള വർധിച്ചു വരുന്ന അവബോധവും ഡിജിറ്റൽ ലോകത്തിലൂടെ ലഭിക്കുന്ന അളവറ്റ വിവരങ്ങളും ചില ആശങ്കകൾക്കും വഴിയൊരുക്കും. വസ്തുതാപരവും, അല്ലാത്തതുമായ വിവരങ്ങളുടെ അതിപ്രസരത്തിൽ, സാധാരണ ലക്ഷണങ്ങൾ പോലും ഗുരുതരമായ രോഗമാണെന്ന് തെറ്റിധരിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഡോക്ടറെ കാണുന്നതിനു മുൻപു ലക്ഷണങ്ങൾ ഗൂഗിളിൽ തിരഞ്ഞ്, സ്വയം രോഗനിർണയം നടത്തി ആകുലപ്പെടുന്നവരാണ് ഏറെയും. ഓൺലൈനിലെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ADHD, OCD, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥകൾ സ്വയം സ്ഥിരീകരിക്കുന്ന പ്രവണത യുവാക്കൾക്കിടയിൽ വർദ്ധിക്കുന്നുണ്ട്. ഇത് അനാവശ്യമായ ഭയത്തിനും ബന്ധങ്ങൾ ശിഥിലമാകുന്നതിനും കാരണമാകുന്നു. ശാസ്ത്രീയമായ പരിശോധനകളേക്കാൾ ഡിജിറ്റൽ ലോകത്തെ 'ഇൻഫ്ലുവൻസർമാർ' പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം രോഗികൾ ചികിത്സകർക്കും വെല്ലുവിളിയാണ്. 

സാധാരണക്കാർക്കു പോലും താങ്ങാനാവുന്ന വിലയിൽ ലഭ്യമായ ഗ്ലൂക്കോമീറ്ററുകൾ, ബിപി ഉപകരണങ്ങൾ, ഓക്സിമീറ്ററുകൾ തുടങ്ങിയ ഹോം മോണിറ്ററിങ് സംവിധാനങ്ങളുടെയും ഫിറ്റ്നസ് വെയറബിളുകളുടെയും വ്യാപനം നിരന്തര ആരോഗ്യ നിരീക്ഷണം ഉറപ്പുവരുത്തുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഉയർന്ന ഗ്ലൂക്കോസ് നില രേഖപ്പെടുത്തുന്നതോ രാത്രിയിൽ രക്തത്തിലെ ഓക്സിജൻ നില നേരിയ തോതിൽ താഴുന്നതോ, അമിതമായ ഉത്കണ്ഠയ്ക്കും ആശങ്ക നിറഞ്ഞ ഓൺലൈൻ തിരച്ചിലുകൾക്കും വഴിയൊരുക്കുന്നു.

ഈ പ്രവണത കാരണം, സ്ഥിരമായ നടുവേദനയെക്കുറിച്ച് ഓൺലൈനിൽ തിരയുന്ന രോഗി, സ്വയം രോഗനിർണയത്തിന്റെ കെണിയിൽ അകപ്പെട്ട് പാൻക്രിയാറ്റിക് കാൻസർ പോലുള്ള മാരകമായ രോഗങ്ങളേക്കുറിച്ച് ആശങ്കപ്പെടാനും സാധ്യതയുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഏറ്റവും മോശമായ സാഹചര്യങ്ങളെക്കുറിച്ചു ചർച്ചചെയ്ത് ഭയം വർദ്ധിപ്പിക്കുന്നു. 'നിശബ്ദ ലക്ഷണങ്ങളെ'ക്കുറിച്ചുള്ള (Silent symptoms) വസ്തുതാ വി​രുദ്ധമായ വാട്ട്സാപ്പ് സന്ദേശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. 

അനുകരണം അപകടമാകുമ്പോൾ

പാശ്ചാത്യ ചികിത്സാ രീതികളെ അപ്പാടെ അനുകരിക്കുന്ന പ്രവണതയാണ് മറ്റൊരു വെല്ലുവിളി. ഉദാഹരണത്തിന്, പ്രസവചികിത്സയിൽ പാശ്ചാത്യ രാജ്യങ്ങളിൽ പിന്തുടരുന്ന സമയക്രമം (41-42 ആഴ്ചകൾ വരെ കാത്തിരിക്കുന്നത്) അതേപടി ഇവിടെയും വേണമെന്നു ചിലർ വാശിപിടിക്കുന്നു. ജനിതകമായ വ്യത്യാസങ്ങൾ, ആഹാരരീതി, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെ, വിദേശ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ ചികിത്സാ രീതികളെ ചോദ്യം ചെയ്യുന്നതു പലപ്പോഴും ഡോക്ടർ-രോഗി ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുണ്ട്. തന്മൂലം ഇവിടുത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ചികിത്സാ രീതികളുടെ പ്രാധാന്യവും കാരണങ്ങളും രോഗികളെ ബോധ്യപ്പെടുത്താൻ ഡോക്ടർമാർക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. 

വ്യാജവാർത്തകളുടെ ഭീഷണി

അഭ്യസ്തവിദ്യരായ വലിയ ഒരു ജനതയുണ്ടെങ്കിലും, ആരോഗ്യ സാക്ഷരതയുടെ കാര്യത്തിൽ ഇന്നും പലരും പിന്നിലാണ്. ഇത് വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കാൻ കാരണമാകുന്നു. വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും അശാസ്ത്രീയമായ ഭക്ഷണരീതികളും അടക്കമുള്ള വ്യാജവാർത്തകൾ അതിവേ​ഗംപടരാൻ ഇത് കാരണമാകുന്നു. കോവിഡ് കാലത്ത് കേരളത്തിൽ പ്രചരിച്ച വ്യാജവിവരങ്ങൾ ഉയർത്തിയ വെല്ലുവിളികൾ നമുക്ക് ഇപ്പോഴും ഓർമ്മയുള്ളതാണ്. 

എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച്, രോഗികൾ ഇപ്പോൾ വെറും നിശബ്ദ ശ്രോതാക്കളല്ല. അവർ വിശ​ദമായ കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും, വിദ​ഗ്ദാഭിപ്രായങ്ങളും തേടിയ ശേഷമാണ് ചികിത്സയിൽ പങ്കാളികളാകുന്നത്. ഇത് ഡോക്ടർ-രോഗി ബന്ധത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സഹായിക്കുന്നതാണ്. ഡോക്ടർമാർ ചികിത്സകർ എന്നതിനേക്കാൾ ഉപരി, രോഗികൾ ശ്വയം ശേഖരിക്കുന്ന വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചു നൽകുന്ന 'വിവര ഫിൽട്ടറുകൾ' കൂടിയായി മാറേണ്ടതുണ്ട്. 

ആരോഗ്യപാലനത്തിനു ഡിജിറ്റൽ ഉപദേശകർ

ആ​ധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ഒരു സമാന്തര ആരോഗ്യ പരിപാലന മാർഗ്ഗം സൃഷ്ടിക്കുന്ന ആരോഗ്യ ഇന്റർഫേസായി സ്മാർട്ട്‌ഫോൺ മാറിയിരിക്കുന്നു. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ, രോഗികൾ വിദഗ്ദ്ധ ഡോക്ടർമാരെക്കുറിച്ച് ഗവേഷണം നടത്തുകയും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ചിത്രങ്ങൾ താരതമ്യം ചെയ്യുകയും, പ്രാക്ടോ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ രോഗികളുടെ അഭിപ്രായങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഡോക്ടർമാരുടെ വിശദീകരണ വീഡിയോകൾ (YouTube) പോലും കണ്ട ശേഷമാണ് പലരും ചികിത്സ തേടിയെത്തുന്നത്.

ഇതുപോലെ, തുടർ ചികിത്സകൾക്കും ദീർഘകാല പരിചരണത്തിനും ടെലിമെഡിസിൻ വലിയ അനുഗ്രഹമായിരിക്കുമ്പോഴും, സംസ്ഥാനാന്തര, രാജ്യാനന്തര  അതിർത്തികൾ മറികടന്ന് ഒന്നിലധികം വിദഗ്ദ്ധാഭിപ്രായങ്ങൾ തേടുന്നതിനുള്ള 'ഡോക്ടർ-ഷോപ്പിംഗ്' എന്ന പ്രവണതയ്ക്ക് ഇത് വഴിയൊരുക്കുന്നു.

മത്സരാധിഷ്ഠിത നിരക്കുകളിൽ വിപുലമായ 'ആരോഗ്യ പാക്കേജുകൾ' ഓൺലൈൻ ലാബ് അഗ്രഗേറ്റർമാർ നൽകുന്നത് രോഗികളുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. ഈ ഉത്കണ്ഠയോ, സമഗ്രമായ സ്ക്രീനിംഗിനോടുള്ള അമിത താൽപ്പര്യമോ കാരണം, സിടി കൊറോണറി ആൻജിയോഗ്രാമുകൾ അല്ലെങ്കിൽ ഫുൾ ബോഡി എംആർഐകൾ പോലുള്ള നൂതന രോഗനിർണയ പരിശോധനകൾ രോഗികൾ സ്വയം ചെയ്യുന്നു. പരിശോധനാഫലങ്ങളുടെ തൽക്ഷണ വ്യാഖ്യാനവും തുടർനടപടികളും പ്രതീക്ഷിച്ചുകൊണ്ട്, തങ്ങൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത സങ്കീർണമായ റിപ്പോർട്ടുകളുമായിട്ടാണ് അവർ ഡോക്ടർമാരെ സമീപിക്കുന്നത്.

വേണം ഡിജിറ്റൽ ആരോഗ്യ സാക്ഷരത

ഡിജിറ്റൽ സാങ്കേതികവിദ്യ മുന്നോട്ടു വെയ്ക്കുന്ന സാധ്യതകളെ തള്ളിക്കളയുന്നതിന് പകരം, അവയെ ശരിയായ ഉപയോ​ഗിക്കുന്നതിനാകണം കൂടുതൽ ഊന്നൽ നൽകേണ്ടത്. ഇതിനായി ചില കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്:

∙ ഡിജിറ്റൽ ആരോഗ്യ സാക്ഷരത: സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയിൽ ആരോഗ്യ വിവരങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിനെക്കുറിച്ച് അവബോധം നൽകണം. തെറ്റായ വിവരങ്ങളെ തിരിച്ചറിയാനുള്ള കഴിവു ചെറുപ്രായം മുതൽ വളർത്തണം.

∙ ആശയവിനിമയ രീതി: ഇൻ്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുമായി എത്തുന്ന പുതിയകാല രോഗികളെ കൈകാര്യം ചെയ്യാൻ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം ആവശ്യമാണ്. രോഗികളുടെ സംശയങ്ങളെ മാനിച്ചുകൊണ്ട്, ശാസ്ത്രീയമായ കാര്യങ്ങൾ ലളിതമായി അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ഡോക്ടർമാർക്ക് സാധിക്കണം.

∙ ആധികാരികത ഉറപ്പുവരുത്തൽ: ആരോഗ്യവകുപ്പും ഔദ്യോഗിക ഏജൻസികളും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകണം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ, ലളിതമായ മലയാളത്തിൽ ആരോഗ്യവിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സംവിധാനമുണ്ടാകണം.

∙ മാറുന്ന കാലത്തിനനുസരിച്ച് കേരളത്തിലെ രോഗികൾ മാറിക്കഴിഞ്ഞു. ഈ മാറ്റത്തെ ഉൾക്കൊള്ളാനും, ഡിജിറ്റൽ ലോകത്തെ അറിവുകളെ വിവേകപൂർവ്വം ഉപയോഗിക്കാനും സമൂഹത്തെ പ്രാപ്തരാക്കുകയാണ് ഇനി വേണ്ടത്.

(സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ - കോഴിക്കോട് സി.ഇ.ഒയും, ഐ.ഐ.എം - അഹമ്മദാബാദ് അലുമിനിയും ആണ് ലേഖകന്‍)

English Summary:

Digital health in Kerala is transforming healthcare, offering both benefits and challenges. Focusing on **Kerala's digital health landscape**, this transformation enables early symptom recognition but also raises concerns about misinformation and anxiety.

ADVERTISEMENT