മുട്ടുവേദന, കാലുവേദന എന്നിവയ്ക്കെല്ലാം വേദനാസംഹാരികൾ കഴിക്കുന്നതു മലയാളിയുടെ ശീലമായിക്കഴിഞ്ഞു. വേദനാസംഹാരികളുടെ അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. സാധാരണ പാരസെറ്റമോൾ അത്ര അപകടകാരിയല്ല. എന്നാൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങിക്കഴിക്കുന്ന വേദനാസംഹാരികൾ വൃക്കയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഈ വേദനാസംഹാരികൾ മൂന്നു രീതിയിലാണു വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. അവ കഴിക്കുമ്പോൾ വ്യക്തിയിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വൃക്കയുടെ പ്രവർത്തനം കുറയുന്നു. വൃക്കയിൽ ഇന്റർസ്റ്റീഷ്യം എന്നൊരു ഭാഗമുണ്ട്.ആ ഭാഗത്തിനു നാശം സംഭവിച്ച് ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ് എന്ന രോഗാവസ്ഥ വരാം. ഗ്ലോമെറുലസ് എന്ന അരിപ്പയ്ക്കും നാശം സംഭവിക്കാനിടയുണ്ട്.
രോഗചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വരാം. എന്നാൽ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും വൃക്കയിൽ ഇന്റർസ്‌റ്റീഷ്യൽ നെഫ്രൈറ്റിസ് വരാനിടയാക്കും. ചില ആന്റിബയോട്ടിക്കുകൾ മൂത്രത്തിൽ പരലുകൾ അഥവാ ക്രിസ്‌റ്റലുകൾ സൃഷ്ടിച്ചു മൂത്ര തടസ്സമുണ്ടാക്കും. മറ്റു ചിലതരം ആന്റിബയോട്ടിക്കുകൾ വൃക്കകളിലെ ചില കോശങ്ങളെ നശിപ്പിക്കാം.
രോഗാവസ്ഥയിൽ ഡോക്ടർ വേദനാസംഹാരികൾ നിർദേശിച്ചാൽ അത്രയും എണ്ണം മാത്രം കഴിക്കുക. ഡോക്ടറുടെ നിർദേശമില്ലാതെ ഓവർ ദ കൗണ്ടറായി വീണ്ടും അതേ മരുന്നുകൾ വാങ്ങി കഴിക്കരുത്. ആന്റിബയോട്ടിക്കുകളും വിദഗ്ധ നിർദേശത്തോടെ മാത്രം കഴിക്കുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സുരേഷ് ജി.എ.,
സീനിയർ കൺസൽറ്റന്റ്
നെഫ്രോളജിസ്‌റ്റ്
കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം