ശക്തമായ വീഴ്ചയോ ആഘാതത്തെയോ തുടർന്ന് അസ്ഥികൾക്ക് ഒടിവ് അഥവാ പൊട്ടൽ സംഭവിക്കാം.
ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് മാർഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.
പൊട്ടലുകൾ പ്രധാനമായും രണ്ട് ഇനമുണ്ട്. ക്ലോസ്ഡ് ഫ്രാക്ചറും ഓപ്പൺ ഫ്രാക്ചറും. ക്ലോസ്ഡ് ഫ്രാക്ചറുകളിൽ ഒടിവു മാത്രമെ കാണുകയുള്ളൂ. പുറംഭാഗത്തുള്ള ത്വക്കിനോ മറ്റു കലകൾക്കോ നാശം ഉണ്ടാകില്ല. ഓപ്പൺ ഫ്രാക്ചറിൽ ഒടിഞ്ഞ അസ്ഥിയുടെ പുറംഭാഗത്തു തൊലിയിൽ മുറിവു വരും. ഇതിലൂടെ ഒടിഞ്ഞ അസ്ഥി പുറത്തേക്കു തള്ളിവരും.
എന്തു ചെയ്യണം ?
അസ്ഥിക്കു ക്ഷതമേറ്റ ഭാഗത്തു ശക്തമായ വേദന, അമർത്തുന്പോൾ തീവ്രമായ വേദന, നീര്, കാഴ്ചയിൽ രൂപവൈകൃതം എന്നിവ ഉണ്ടാകാം. ∙ രോഗിയെ അധികം ഇളക്കരുത്. അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം.
∙ സ്പ്ലിന്റ്്, സ്ലിങ്, ബാൻഡേജ് എന്നിവ ഉപയോഗിച്ചു ക്ഷതമേറ്റ അവയവത്തെ ചലനരഹിതമാക്കുക. ഒടിവിനു താഴെയും മുകളിലും ഉള്ള സന്ധികൾ ചലനരഹിതമാക്കണം. ചലനരഹിതമാക്കിയതിനുശേഷം അവയവം ഉയർത്തിവയ്ക്കുക. ∙ കഴുത്തിനു പരുക്കു പറ്റിയാൽ ഒരു ടവലോ പുതപ്പോ ചുരുട്ടി തലയ്ക്കും കഴുത്തിനും താങ്ങു കൊടുക്കുക. തലയുടെ ഇരുവശങ്ങളിലും ചെവികൾക്കു മുകളിലായി കൈ കൊണ്ടു തലയിൽ മുറുകെ പിടിച്ചു തലയും നട്ടെല്ലും നേർരേഖയിൽ വരത്തക്കവിധം താങ്ങിപ്പിടിക്കുക. തുടർന്ന് ആശുപത്രിയിൽ എത്തിക്കുക.
ഒടിവുകൾ യഥാവിധം സ്പ്ലിന്റെ ചെയ്തോ പ്ലാസ്റ്റർ ഇട്ടോ ചലനരഹിതമാക്കിയില്ലെങ്കിൽ അസ്ഥിയോടനുബന്ധിച്ചുള്ള രക്തക്കുഴലുകൾക്കും ഞരന്പുകൾക്കും കലകൾക്കും പരുക്കു പറ്റും. ഓപ്പൺ ഫ്രാക്ചറിൽ മുറിവിലൂടെ രക്തം വാർന്നു രക്തനഷ്ടം വരാം. രോഗിയെ അബോധാവസ്ഥയിലേക്കും നയിക്കാം. മുറിവു ശരിയായി ചികിത്സിച്ചില്ലെങ്കിൽ അണുബാധ എല്ലിലേക്കു പടരാം.
പ്രത്യേകം ശ്രദ്ധിക്കുക
∙ ഒടിഞ്ഞ ഭാഗത്തു മുറിവുണ്ടെങ്കിൽ അണുവിമുക്തമായ തുണി കൊണ്ടു മുറിവ് ഡ്രസ് ചെയ്യുക.
∙ വേദനയും നീരും കുറയ്ക്കാൻ ഐസ് പായ്ക്ക് വയ്ക്കാം.
∙ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു സ്പ്ലിന്റ് ഉണ്ടാക്കാം. മാഗസിൻ, കട്ടിയുള്ള കടലാസ്, കാഡ്ബോഡ് എന്നിവ മടക്കി വച്ചും സ്കെയിൽ തുടങ്ങിയവ കൊണ്ടും സ്പ്ലിന്റ് തയാറാക്കാം.
∙കീഴ്താടിയിൽ പൊട്ടലുണ്ടായാൽ വ്യക്തിയോടു സംസാരിക്കരുത് എന്നു പറയണം. വായ്ക്കകത്ത് ഒഴുകുന്ന രക്തം തുപ്പികളയുക.
∙ ഒടിഞ്ഞ അസ്ഥി പിടിച്ചു നേരെയാക്കാൻ ശ്രമിക്കരുത്.
∙ പുറത്തേക്കു തള്ളി നിൽക്കുന്ന അസ്ഥി അകത്തേക്കു തള്ളിക്കയറ്റരുത്.
∙ തലയോട്ടിയിെല പൊട്ടലിന്റെ മുറിവുകളിൽ കൂടി രക്തസ്രാവം ഉണ്ടെങ്കിലും അവിടെ നേരിട്ട് അമർത്തരുത്.
∙ കഴുത്തിൽ വേദനയോ പരുക്കോ ഉണ്ടായാൽ തല ഒരു കാരണവശാലും അനക്കാതെ വേണം രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ.
∙ ആശുപത്രിയിൽ എത്തിക്കുന്നതുവരെ രോഗിക്കു വെള്ളമോ ഭക്ഷണമോ നൽകരുത്.
കടപ്പാട്
ഡോ രാജേഷ് വി.
ഓർത്തോപീഡിക്സ് വിഭാഗം
മാർ സ്ലീവാ മെഡിസിറ്റി, കോട്ടയം