ചെറുപ്പക്കാരനായ അയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അരയ്ക്കു താഴേയ്ക്കു തളർന്ന അവസ്ഥയിലായിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്നും രക്ഷാപ്രവർത്തകരായ നാട്ടുകാർ കയ്യിൽ കോരിയെടുത്ത് അതുവഴി പോയ ചെറിയൊരു കാറിൽ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്നു കഴുത്തിനു ക്ഷതം സംഭവിച്ചിരുന്ന അയാളെ കഴുത്തനക്കാതെ കൊണ്ടുവന്നിരുന്നെങ്കിൽ ശരീരം തളർന്നുപോകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു.
ഒരൊറ്റ നിമിഷത്തെ അശ്രദ്ധ, വാഹനമോടിക്കുമ്പോഴുള്ള ഒരു ചെറു പിഴവ്-അപകടത്തിന്റെ കാരണങ്ങൾ ലളിതമാണ്. പക്ഷേ, അതിന്റെ പ്രതിഫലനമുണ്ടാവുക പല ജീവിതങ്ങളിലാണ്. അപകടം സംഭവിക്കുന്ന നിമിഷം ചിലപ്പോൾ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. എന്നാൽ അതിനു ശേഷമുള്ള ആദ്യ നിമിഷങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ അപകടം കൊണ്ടുള്ള സങ്കീർണതകൾ കുറയ്ക്കാനും ജീവാപായം ഒഴിവാക്കാനും സഹായിക്കും.
അപകടസ്ഥലത്ത് എത്തിയാൽ രക്ഷാപ്രവർത്തനം തുടങ്ങും മുൻപു രോഗിയുടെ അവസ്ഥ മൊത്തത്തിൽ വിലയിരുത്തണം. അതനുസരിച്ചു വേണം രോഗിയെ കിടക്കുന്നിടത്തു നിന്നും ഇളക്കുന്നത്. ആദ്യം സ്ഥലത്തിന്റെ സുരക്ഷ പരിശോധിക്കാം.
∙ ബോധാവസ്ഥയിലാണോ?
രോഗി ബോധവാനാണോ എന്നറിയാൻ വിളിച്ചു നോക്കുക. പ്രതികരിക്കുന്നില്ലെങ്കിൽ അതു ബോധക്ഷയത്തിന്റെ സൂചനയാകാം. ബോധക്ഷയം ഗുരുതരമായ തലച്ചോർ പരുക്കിന്റെ സൂചനയായേക്കാം.
∙ ശ്വാസോച്ഛ്വാസം
ശ്വാസം സാധാരണ രീതിയിലാണോ, ശ്വാസതടസ്സം ഉണ്ടോ എന്നൊക്കെ നോക്കാം. ശ്വാസം നിലച്ചാൽ അടിയന്തരമായ ഇടപെടൽ വേണം.
∙ രക്തസ്രാവം
ബാഹ്യമായി രക്തസ്രാവമുണ്ടോ എന്നു നോക്കുക. ചെറിയ രക്തസ്രാവമാണെങ്കിൽ വൃത്തിയുള്ള ഒരു തുണി കൊണ്ടു മുറിവു പറ്റിയ ഭാഗത്ത് അമർത്തിപ്പിടിക്കുക. അത്യധികമായ രക്തസ്രാവം വളരെ വേഗത്തിൽ ജീവൻ അപകടത്തിലാക്കും. അതുകൊണ്ടു രക്തസ്രാവം ഉള്ള ഭാഗത്തു സമ്മർദം നൽകി നിയന്ത്രിച്ചുകൊണ്ട് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
∙ നട്ടെല്ലിനു പരുക്ക്
റോഡ് അപകടങ്ങളിൽ സ്പൈനൽ കോഡ് (സുഷുമ്നാനാഡി) പരുക്കുകൾ ഗുരുതരമായ വൈകല്യങ്ങൾക്കു കാരണമാകും. കഴുത്തിലോ പിന്നിലോ പരുക്കു സംശയിക്കുന്നുണ്ടെങ്കിൽ രോഗിയെ അനാവശ്യമായി ഇളക്കരുത്. തെറ്റായ രീതിയിൽ രോഗിയെ കൈകാര്യം ചെയ്താൽ സ്ഥിരമായ വൈകല്യങ്ങൾ പോലും സംഭവിക്കാം.
∙ ഷോക്ക്
തണുപ്പ്, വിയർപ്പ്, ക്ഷീണം, തലചുറ്റൽ എന്നിവ ഷോക്കിന്റെ ലക്ഷണങ്ങളായിരിക്കും. ഇത് ആന്തരിക രക്തസ്രാവത്തിന്റെയും സൂചനയായേക്കാം.
∙ ശ്വാസനാളീ തടസ്സം (Airway Obst ruction)-ശ്വാസനാളത്തിൽ തടസ്സമുണ്ടെങ്കിൽ ഉടൻ തന്നെ പരിഹരിക്കേണ്ടതാണ്.
വിപ്‌ലാഷ് ഇൻജുറി
റോഡ് അപകടങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട പരുക്കാണു വിപ്‌ലാഷ് ഇൻജുറി. അതായത്, ഒാടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്നു ബ്രേക്ക് ഇടുമ്പോഴോ പിന്നിൽ നിന്നും ഇടി കിട്ടുമ്പോഴോ, സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ കഴുത്ത് അതിശക്തമായി മുൻപോട്ടും പിന്നോട്ടും ഉലയും. സുഷുമ്നാനാഡിക്കാണ് ഇവിടെ തകരാർ സംഭവിക്കാറ്.
ഈ സാഹചര്യത്തിൽ പുറമേയ്ക്കു പരുക്കൊന്നും കാണണമെന്നില്ല. പക്ഷേ, കഴുത്തിനു വേദനയും തലചുറ്റലും തലവേദനയും അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്നു കരുതി അവഗണിക്കരുത്. കാരണം, ഈ പരുക്കു ഭാവിയിൽ, മാറാത്ത വേദനയ്ക്ക് ഇടയാക്കാം. ചില കേസുകളിൽ വേദന മരുന്നുകൾ കൊണ്ടു പരിഹരിക്കാനാകും. വേദനാസംഹാരികൾ കൊണ്ടു വേദന കുറയ്ക്കാനാകുന്നില്ലെങ്കിലോ തലകറക്കവും മറ്റും മാറാതെ നിന്നാലോ വിദഗ്ധ ചികിത്സ വേണ്ടിവരും.
അപായ ലക്ഷണങ്ങൾ
കഴുത്ത്/ പിൻഭാഗത്തു വേദന, ബോധക്ഷയം, കൈകാലുകൾക്കു തളർച്ച, അവ ചലിപ്പിക്കാൻ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെയുള്ള
പ്പോൾ രോഗിയെ ഇളക്കാതിരിക്കുക (as found position).
∙ തല-കഴുത്ത്-പുറം- നേർരേഖയിൽ വയ്ക്കുക.
∙ കൈകളും തലയുടെ ഇരുവശവും പിടിച്ചു കഴുത്ത് ഇളക്കം തട്ടാതെ വയ്ക്കുക.
∙ ഉടൻ ആംബുലൻസ് സൗകര്യം ഉപയോഗിച്ച് ആശുപത്രിയിലേക്കു മാറ്റുക.
∙ അപകടത്തിൽപ്പെട്ടയാളുടെ കഴുത്ത് അനാവശ്യമായി തിരിയ്ക്കുകയോ വലിച്ചിഴയ്ക്കുകയോ ചെയ്യുന്നതു വൈകല്യങ്ങൾക്കിടയാക്കാം.
∙ അപകടത്തിൽ തെറിച്ചു വീണാലും ഹെൽമറ്റ് ഊരിപ്പോകണമെന്നില്ല. പക്ഷേ, തലയിൽ നിന്നും ഹെൽമറ്റ് വലിച്ചൂരിയാൽ കഴുത്തിനും സുഷുമ്നയ്ക്കും കൂടുതൽ പരുക്കുകളുണ്ടാകും. പകരം, മുൻപിൽ നിന്നും ഒരാൾ കഴുത്തിന്റെ ഭാഗം കൈ കൊണ്ട് അനക്കാതെ പിടിക്കണം. മറ്റേയാൾ താടിയോടു ഹെൽമറ്റ് ബന്ധിപ്പിച്ചിരിക്കുന്ന സ്ട്രാപ് മെല്ലെ ഊരി മാറ്റണം. ശേഷം വളരെ പതുക്കെ ഹെൽമറ്റ് മുകളിലേക്ക് ഊരിയെടുക്കാം. ഊരാൻ സാധിക്കുന്നില്ലെങ്കിൽ അങ്ങനെ തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകാം.
∙ നട്ടെല്ലിനു പരുക്ക് ഉണ്ടോയെന്നു സംശയമേ ഉള്ളെങ്കിൽ പോലും സ്പൈനൽ ഇൻജുറി ആയി തന്നെ പരിഗണിച്ചു വേണം കൈകാര്യം ചെയ്യാൻ. ശരിയായ സ്റ്റബിലൈസേഷൻ വഴി സ്ഥിരമായ വൈകല്യം ഒഴിവാക്കാം.
ഒടിവുകളുണ്ടെങ്കിൽ
∙ ഒടിവു പറ്റിയ ശരീരഭാഗം അനക്കാതെ വയ്ക്കുക. സ്പ്ലിന്റും തടിയുമൊന്നും ലഭ്യമല്ലെങ്കിൽ കട്ടിയുള്ള കാർഡ് ബോർഡോ പത്രം കട്ടിയിൽ മടക്കിയതോ കൊണ്ട് ഒടിവേറ്റ ഭാഗം അനക്കാതെ കെട്ടി വച്ചിട്ടു വേണം വാഹനത്തിൽ കയറ്റാൻ. ∙ബെഡ്ഷീറ്റ് കിട്ടിയാൽ അപകടത്തിൽ പെട്ടയാളെ ശരീരം അധികം ഇളക്കാതെ അതിലേക്കു കിടത്തി നാലുവശത്തും പിടിച്ചു വാഹനത്തിലേക്കു കയറ്റാം.
ചെയ്യരുതാത്ത കാര്യങ്ങൾ
∙ അബോധാവസ്ഥയിലുള്ള രോഗിക്കു വെള്ളമോ ഭക്ഷണമോ നൽകരുത്.
∙ ഗുരുതരമായി പരുക്കേറ്റവരെ അനാവശ്യമായി നീക്കരുത്
∙ ഹെൽമറ്റ് ബലമായി നീക്കരുത്
∙ അപകടസ്ഥലത്തു തിരക്കു കൂട്ടി രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തരുത്
∙ ചെറിയ പരുക്കു മാത്രമാണെന്നു കരുതി ചികിത്സ വൈകിക്കരുത്. ഉദാ: ബൈക്കിൽ നിന്നും തെറിച്ചു വീണശേഷം പുറമേക്കു പ്രശ്നം ഒന്നും അനുഭവപ്പെടുന്നില്ലെങ്കിലും ആശുപത്രിയിലെത്തി ഡോക്ടറെ കാണുക.
വാഹനത്തിലേക്കു മാറ്റുമ്പോൾ
∙ ലോഗ് റോൾ രീതി- അപകടത്തിൽ പെട്ടയാളെ, മരക്കഷണം എടുത്തുമാറ്റും പോലെ കഴുത്തിനും തലയ്ക്കും ഇളക്കം തട്ടാതെ തോളിലും നടുവിലും കാലുകളിലും താങ്ങുനൽകി വാഹനത്തിലേക്കു കയറ്റണം. ഇല്ലെങ്കിൽ കഴുത്തിനും നട്ടെല്ലിനുമൊക്കെ ഏറ്റ പരുക്കുകൾ കൂടുതൽ തീവ്രമാകാം.
∙ അപകടത്തിൽപ്പെട്ടവരെ മാറ്റുമ്പോൾ ആംബുലൻസ് (108) ലഭ്യമെങ്കിൽ അതാണ് ഉത്തമം. പരിശീലനം ലഭിച്ച സ്റ്റാഫും അടിയന്തര പരിചരണത്തിന് ആവശ്യമായ ഉപകരണങ്ങളും അവയിൽ ലഭ്യമാണ്.
∙ ആംബുലൻസ് വൈകുമ്പോൾ അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ കാറോ വാനോ പോലുള്ള വാഹനസൗകര്യം ഉപയോഗിക്കാം.
സുവർണ മണിക്കൂറുകൾ
അപകടത്തിനു ശേഷം ഉള്ള ആദ്യ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ (സുവർണ മണിക്കൂർ) എന്നറിയപ്പെടുന്നു. ഈ സമയത്തിനുള്ളിൽ ശരിയായ ചികിത്സ ലഭിക്കുകയാണെങ്കിൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കും. പലപ്പോഴും എമർജൻസി വിഭാഗത്തിൽ എത്തുന്ന രോഗികളിൽ ചിലരെയെങ്കിലും സമയോചിതമായ ഇടപെടൽ ലഭിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്നു കാണാറുണ്ട്.
ചിലപ്പോൾ, പുറമെ ചെറിയ പരുക്കു മാത്രമായി തോന്നിയാലും, ആന്തരികമായി ഗുരുതരമായ രക്തസ്രാവം ഉണ്ടാകും. അതുകൊണ്ടു ചെറിയ പരുക്കുകൾക്കു പ്രഥമപരിചരണം നൽകി സമയം പാഴാക്കാതെ അത്യാവശ്യമുള്ള പ്രഥമശുശ്രൂഷ മാത്രം നൽകി കഴിയുന്നത്ര വേഗം ആശുപത്രിയിലെത്തിക്കുക.
എവിടെ കൊണ്ടുപോകണം?
അപകടത്തിൽപ്പെട്ടവരെ കഴിയുന്നത്ര വേഗം ആവശ്യമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കു മാറ്റേണ്ടതാണ്. ട്രോമാ കെയർ സൗകര്യങ്ങളുള്ള ആശുപത്രികൾ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമാണ്. പക്ഷേ, രക്തസ്രാവം അത്യധികമാണെങ്കിലോ രോഗിയുടെ നില സ്േറ്റബിൾ അല്ലെങ്കിലോ ശ്വാസതടസ്സം ഉണ്ടെങ്കിലോ ആംബുലൻസിൽ അല്ല കൊണ്ടുപോകുന്നെങ്കിലോ ശ്രദ്ധിക്കണം.
ഇങ്ങനെയുള്ളപ്പോൾ അടിസ്ഥാന ട്രോമാ കെയർ സൗകര്യമെങ്കിലും ഉള്ള, ഏറ്റവുമടുത്തുള്ള ആശുപത്രിയിൽ എത്തിക്കാം. കേരളത്തിൽ മിക്കവാറും ആശുപത്രികളിലെല്ലാം അടിസ്ഥാന ട്രോമ കെയർ (ലെവൽ 1) സംവിധാനമുണ്ട്. ജീവാപായത്തിന് ഇടയാക്കിയേക്കാവുന്ന പരുക്ക് എന്താണെന്നു തിരിച്ചറിഞ്ഞ് അതിന് അടിയന്തര ചികിത്സ നൽകാൻ അവിടെ സൗകര്യമുണ്ടാകും. ആംബുലൻസിൽ അവിടെ നിന്നും റഫറൽ കേന്ദ്രത്തിലേക്കു കൊണ്ടുപോകാനുമാകും.
സുരക്ഷയ്ക്ക് സീറ്റ് ബെൽറ്റും ഹെൽമറ്റും
∙ ഗുണമേന്മയുള്ളതും കൃത്യമായി മുറുകുന്നതുമായ ഹെൽമറ്റ് ധരിക്കുന്നതു തലയ്ക്ക് ഏൽക്കുന്നത് ഉൾപ്പെടെയുള്ള പരുക്കുകൾ തടയും. എല്ലാ സ്ട്രാപും ഇട്ടു കൃത്യമായി ഉപയോഗിക്കണം.
∙ വാഹനത്തിൽ നിന്നു തെറിച്ചുവീണുള്ള പരുക്കുകളെ സീറ്റ് ബെൽറ്റ് തടയും. വാഹനം അപ്രതീക്ഷിതമായി നിൽക്കുമ്പോൾ മുഖവും കഴുത്തും തലയും അതിശക്തിയിൽ സ്റ്റിയറിങ് വീലിലോ ഡാഷ്ബോർഡിലോ ചെന്നിടിക്കുന്നതും ഒഴിവാക്കാം. മരണകാരണമാകാവുന്ന 50 ശതമാനത്തിലേറെ പരുക്കുകൾ സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം. ലാപ് ബെൽറ്റും തോൾ ബെൽറ്റും ധരിച്ചാലേ പൂർണ സുരക്ഷിതത്വം ലഭിക്കൂ. വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് െബൽറ്റ് ധരിക്കണം. മാത്രമല്ല സീറ്റ് ബെൽറ്റ് ഇട്ടാലേ എയർബാഗ് പ്രവർത്തിക്കുകയുള്ളു.
ഗുഡ് സമരിറ്റൻ ലോ
റോഡ് സുരക്ഷയും അപകടാനന്തര പരിചരണവും കൂട്ടായ ഉത്തരവാദിത്തമാണ്. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളും പ്രാഥമിക ശുശ്രൂഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവും സമൂഹത്തിൽ വ്യാപകമാകേണ്ടതുണ്ട്. ചികിത്സ ലഭിക്കുന്നതിലെ കാലതാമസമാണു റോഡിലെ അപകടമരണങ്ങൾ വർധിപ്പിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാൽ പിന്നീടു പൊല്ലാപ്പാകുമെന്നു കരുതി പലരും അപകടത്തിൽ പെട്ടവരുടെ നേരേ കണ്ണടച്ചുപോകാറുണ്ട്. പക്ഷേ, ‘ഗുഡ് സമരിറ്റൻ ലോ’ എന്ന നിയമപ്രകാരം അപകടങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്കു നിയമപരമായ സുരക്ഷ ഉറപ്പാണ്.
ഒാർക്കുക, ജീവൻ രക്ഷിക്കൽ ആശുപത്രിയിൽ തുടങ്ങുന്ന ഒന്നല്ല, അത് അപകടം സംഭവിക്കുന്ന ആദ്യ നിമിഷം മുതൽ ആരംഭിക്കുന്നു. അതിൽ നമുക്കും പങ്കാളികളാകാം.