കേരളത്തെ സംബന്ധിച്ച് ഇപ്പോൾ മഴക്കാലമെന്നതു പ്രളയകാലമായിരിക്കുകയാണ്. പ്രളയത്തെ തുടർന്നു പലരും ക്യാംപുകളിലേക്കു താമസം മാറ്റി. പലയിടങ്ങളിലും വീടുകൾ ഒറ്റപ്പെട്ടു. പ്രളയജലം ഒഴുകിപ്പോകുന്നതോടെ വൃത്തിയാക്കൽ തുടങ്ങുകയായി. ഈ സമയത്തു ശ്രദ്ധിച്ചില്ലെങ്കിൽ നാമറിയാതെ തന്നെ വിവിധ രോഗസാധ്യതകൾക്ക് അടിപ്പെടാം. മഴയ്ക്കും വെള്ളപ്പൊക്കത്തിനു ശേഷമുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നറിയാം.
വെള്ളപ്പൊക്കത്തിനുശേഷം വെള്ളം കയറിയ വീടുകളുടെ സ്ഥിതി പരിതാപകരമായിരിക്കും. ടെലിവിഷൻ, ഗ്യാസ് സ്‌റ്റൗ, മറ്റു വൈദ്യുതോപകരണങ്ങൾ. വീട്ടുസാധനങ്ങൾ തുടങ്ങിയവ ചെളിവെള്ളത്തിൽ ഒഴുകിപ്പോവുകയോ നശിച്ചുപോവുകയോ ചെയ്‌തിട്ടുണ്ടാകാം. സഹിക്കാനാവാത്ത മനോവിഷമം ഉണ്ടായാലും അതിൽ ആണ്ടുപോകാതെ സംഭവിച്ചതു സംഭവിച്ചു എന്തായാലും തളരില്ല എന്നു മനസ്സിനെ ധൈര്യപ്പെടുത്തുക.
∙ വീടിന്റെ സുരക്ഷ (ഗ്യാസ്, വൈദ്യുതി, കെട്ടിടത്തിന്റെ അവസ്‌ഥ) ഉറപ്പു വരുത്തിയശേഷം മാത്രമേ വീടിനുള്ളിൽ കയറാവൂ.
∙ കൊച്ചു കുട്ടികളെ ആദ്യംതന്നെ വീടിനുള്ളിൽ കയറാൻ അനുവദിക്കരുത്.
∙ ഷോക്കേൽക്കുന്നതു തടയാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.
∙ വീട്ടിൽ ഇൻവെർട്ടറോ, സോളാർ സിസ്‌റ്റമോ ഉള്ളവർ അതിന്റെ സ്വിച്ച് ഓഫ് ചെ , പ്ലഗ് എടുത്തു മാറ്റിയ ശേഷം മാത്രം വൃത്തിയാക്കുക.
∙ എല്ലാ വൈദ്യുതോപകരണങ്ങളുടേയും പ്ലഗ് ഊരി മാറ്റുക (ഫ്രിജ്, ഹീറ്റർ).
∙ ചുമരിനടിയിലുള്ള വയറിങ്ങിന് ഈർപ്പമുണ്ടങ്കിൽ നന്നായി ഉണങ്ങുന്നതുവരെ ഇലക്ട്രിക് സ്വിച്ച് ഓൺ ചെയ്യരുത്.
∙ വീടിനുള്ളിൽ ഇരുട്ടുള്ള സ്‌ഥലങ്ങളിലും പാത്രങ്ങളിലും മറ്റും നന്നായി പരിശോധിച്ചു പാമ്പുകൾ കയറി ഇരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ അമർത്തി ചവിട്ടിയോ കമ്പു കൊണ്ടു തറയിൽ തട്ടിയോ ശബ്ദമുണ്ടാക്കുക. പാമ്പുകൾ പുറത്തുവരും.
∙ ചത്ത ജീവികൾ ഉണ്ടെങ്കിൽ അവയെ പുറത്തേക്കു മാറ്റണം. എല്ലാ ജനലുകളും വാതിലുകളും തുറന്നിടുക.
∙ കയ്യുറയും ഷൂസും ധരിച്ചശേഷം വേണം വീടിനുള്ളിലും പുറത്തും കെട്ടിക്കിടക്കുന്ന മലിനജലം മാറ്റേണ്ടത്.
ചെളിയും മണ്ണും നീക്കം ചെയ്തശേഷം സോപ്പുപൊടി, അണുനാശിനി, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം.
∙ ചൂലും തേച്ചുകഴുകുന്ന ബ്രഷും ഉപയോഗിച്ച് മണ്ണും ചെളിയും കളഞ്ഞശേഷം വീണ്ടും കഴുകി, തുണി ഉപയോഗിച്ചു നന്നായി തുടച്ചു വൃത്തിയാക്കണം. ചുമരും നിലവും നന്നായി ഉണക്കണം. എല്ലാ ഫർണിച്ചറുകളും തുടച്ചു വൃത്തിയാക്കി ഉണക്കുക.
∙ വൈദ്യുതോപകരണങ്ങൾ തുടച്ചു വൃത്തിയാക്കി ഉണക്കിയശേഷം മെക്കാനിക്കോ, ഇലക്ട്രീഷ്യനോ പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
∙ തുടച്ചു വൃത്തിയാക്കി കഴിഞ്ഞാൽ അണുനാശിനിയോ സോപ്പോ ഉപയോഗിച്ചു കൈകാലുകൾ നന്നായി കഴുകണം.
∙ വീടിനും വീട്ടുസാധനങ്ങൾക്കും ഇൻഷുറൻസുണ്ടെങ്കിൽ, ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെപ്പറ്റി വിവരമറിയിക്കുക. സർവെയർ കണ്ടശേഷം മാത്രമേ റിപ്പയർ ചെയ്യാവൂ.
∙ കുടിക്കാനും കുളിക്കാനും ക്ലോറിനേറ്റു ചെയ്തു ശുദ്ധീകരിച്ച ജലം മാത്രമേ ഉപയോഗിക്കാവു.
കിണറുകളും വെള്ളത്തിൻ്റെ ടാങ്കുകളും ക്ലോറിനേറ്റു ചെയ്യണം. ഭക്ഷണ സാധനങ്ങൾ (പച്ചക്കറികൾ, അരി, ഗോതമ്പ്) ക്ലോറിനേറ്റു ചെയ്ത വെള്ളത്തിൽ കഴുകിയശേഷം പാചകം ചെയ്യുക. ശുദ്ധമായ കുടിവെള്ളവും, വൃത്തിയുള്ള ഭക്ഷണവും ഉറപ്പുവരുത്തിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം.
ഷോക്കേറ്റാൽ
വീട്ടിലെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വെള്ളപ്പൊക്കത്തിൽ നനഞ്ഞിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഷോർട്ട് സർക്യൂട്ടുണ്ടാവാനും വൈദ്യുതാഘാതമേൽക്കാനും സാധ്യതയുണ്ട്. വൈദ്യുതാഘാതം മൂലം മരണം പോലും സംഭവിച്ചെന്നു വരാം. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ഓർമിച്ചുകൊണ്ട് പ്രഥമ ശുശ്രൂഷ ചെയ്യുക.
∙ വൈദ്യുതാഘാതമേറ്റയാളും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക.
∙ ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ നിരപ്പായ പ്രതലത്തിൽ കിടത്തി, രോഗിയുടെ പരിഭ്രമം മാറ്റുക.
∙ ഹൃദയസ്‌പന്ദനവും, നാഡിമിടിപ്പും, ശ്വാസോച്ഛ്വാസവും നിരീക്ഷിക്കുക. അതിനുശേഷം വൈദ്യസഹായം തേടുക.
∙ ബോധമില്ലെങ്കിൽ നിരപ്പായ പ്രതലത്തിൽ കിടത്തുക. കഴുത്ത് ഒരുവശത്തേക്കു ചരിച്ച്, താടി അൽപം ഉയർത്തി വയ്ക്കുക. ശ്വാസതടസ്സമില്ലാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
∙ നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ പുനരുജ്‌ജീവന പ്രക്രിയ തുടങ്ങുക.
കൃത്രിമ ശ്വാസോച്ഛ‌്വാസം, ഹൃദയോത്തേജനം എന്നിവയാണ് പ്രധാനമായും പുനരുജ്ജീവന പ്രക്രിയയിൽ ചെയ്യുന്നത്. കഴിയുന്നതും വേഗം ആശുപത്രിയിലെത്തിച്ചു വൈദ്യസഹായം തേടണം.
പാമ്പുകടിയേറ്റാൽ
വലിയ മഴയ്ക്കു ശേഷം നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് പാമ്പുകടി. മാളങ്ങൾ മഴകൊണ്ട് കുതിർന്നു നശിക്കാനിടയുള്ളതിനാൽ പാമ്പുകൾ പുറത്തേക്കുവരും. വെള്ളപ്പൊക്കത്തിൽ ഒഴുകി എത്തി ആഹാരം പോലും കിട്ടാതിരിക്കുന്ന വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉടനെ പ്രഥമ ശുശ്രൂഷ നൽകിയില്ലെങ്കിൽ മരണം പോലും സംഭവിച്ചെന്നിരിക്കും.
∙ പാമ്പുകടിയേറ്റ ഭാഗം സോപ്പും വെള്ളവുംകൊണ്ട് കഴുകുക ഉടനെ ആശുപത്രിയിലെത്തിക്കുക.
ചർമരോഗങ്ങൾ
മലിനജലത്തിലും ചെളിയിലും നിൽക്കേണ്ടി വരുമ്പോൾ വളംകടി (ഫംഗസ് ഇൻഫക്ഷൻ) ഉണ്ടാകാനിടയുണ്ട്. നനഞ്ഞ വസ്ത്രങ്ങൾ മൂലവും ചർമരോഗങ്ങളുണ്ടാകാം.
∙ മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ പിന്നീടു ക്ലോറിനേറ്റു ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകി വൃത്തിയാക്കി ഉണക്കുക.
∙ വളംകടി പോലുള്ള ത്വക്ക് രോഗങ്ങൾ ഉണ്ടായാൽ ഡോക്‌ടറെ കാണിക്കണം.
∙ പ്രമേഹരോഗികളാണെങ്കിൽ മുറിവു പഴുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രളയത്തിനു ശേഷം എലിപ്പനി, ഡെങ്കിപ്പനി പോലുള്ള ചില രോഗാവസ്ഥകളിൽ വർധനവു വരാം. അവയെ തടയാനായി പ്രതിരോധ കുത്തിവയ്പുകളും (ഹെപ്പറ്റൈറ്റിസ് എ) പ്രൊഫൈലാക്സിസ് മരുന്നുകളും (എലിപ്പനി, എച്ച്1 എൻ1) ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുകയും മറ്റു പ്രതിരോധ നടപടികൾ കൈക്കൊള്ളുകയും വേണം.
ഡോ. മേജർ നളിനി ജനാർദനൻ
ഫാമിലി മെഡിസിൻ സ്പെഷലിസ്‌റ്റ്
പുണെ