കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്‌ഷൻ മരുന്നു കൊണ്ടു മാറ്റാമോ? Smart phone Addiction & Treatment
Mail This Article
കുട്ടികളിലെ മൊബൈൽ ഫോൺ അടിമത്തം തന്നെയാണു മിക്ക മാതാപിതാക്കളെയും വിഷമസ്ഥിതിയിലാക്കുന്ന വിഷയം. സ്കൂൾ വിട്ടു വന്നാൽ മണിക്കൂറുകൾ മൊബൈൽ ഫോണിൽ കണ്ണുനട്ടിരിക്കുന്ന കുട്ടികൾ പുതിയ കാലത്തിന്റെ കാഴ്ചയാണ്. പഠനം പിന്നിലാകുന്നുവെന്നതു മാത്രമല്ല, സ്കൂളിൽ പോകാൻ തന്നെ മടിക്കുന്ന കുട്ടികളും ഇക്കൂട്ടത്തിലുണ്ടെന്നു കാണാം. ഉറക്കക്കുറവും അസ്വസ്ഥതകളും ഈ കുട്ടികളിൽ പ്രകടമാണു താനും. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെടുമ്പോൾ അക്രമാസക്തരാകുന്ന, മാതാപിതാക്കളെ ശാരീരികമായി കൈയേറ്റം ചെയ്യുന്ന കുട്ടികളുമുണ്ടെന്നു ചില വാർത്തകളിലൂടെ നാം അറിഞ്ഞതാണ്. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്‌ഷനു ഫലപ്രദമായ ചികിത്സയുണ്ടോ എന്ന സംശയം ഒട്ടേറെ മാതാപിതാക്കൾക്കുണ്ട്.
ഇതേക്കുറിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂനിയർ കൺസൽറ്റന്റായ ഡോ. കെ.എൻ. കൃഷ്ണകുമാർ പറയുന്നതറിയാം.
മൊബൈൽ ഫോൺ അടിമത്തം എന്നു പൊതുവെ പറയുന്നുണ്ടെങ്കിലും അതു മൊബൈൽ ഫോൺ അടിമത്തം അഥവാ അഡിക്‌ഷനാണെന്നു തിരിച്ചറിയുക പ്രധാനമാണ്. സന്തോഷം തരുന്ന കാര്യങ്ങളെല്ലാം അഡിക്‌ഷനുണ്ടാക്കും. സാധാരണയായി കുട്ടികൾക്ക് അനുവദനീയമായ സ്ക്രീൻ ടൈം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണ്. സോഷ്യൽ മീഡിയ, എന്റർടെയ്ൻമെന്റ ്, ഗെയ്മിങ് ഇതിനെയെല്ലാമാണു സ്ക്രീൻ ടൈമിൽ ഉൾപ്പെടുത്തുന്നത്. ജോലിസംബന്ധമായി സ്ക്രീൻ ഉപയോഗിക്കുന്നതിനെ ഇതിൽ ഉൾപ്പെടുത്താനും സാധിക്കുകയില്ല.
മൊബൈൽ ഫോൺ അഡിക്‌ഷനെക്കുറിച്ചുള്ള പഠനങ്ങൾ 2013 - 2014 നു ശേഷമേ ലഭിച്ചു തുടങ്ങിയിട്ടുള്ളൂ. ലോകവ്യാപകമായി നോക്കിയാലും ഇതേക്കുറിച്ചു െമറ്റാ അനാലിസിസുകളെല്ലാം താരതമ്യേന കുറവാണു താനും. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ അടിമത്തത്തിനു സ്റ്റാൻഡഡൈസ്ഡ് ആയ ട്രീറ്റ്മെന്റ ് പ്രോട്ടോക്കോളും ഇല്ലെന്നു പറയാം. മദ്യപാനം, പുകയില മനോരോഗങ്ങൾ ഇവയ്ക്കുള്ളതുപോലെ സ്റ്റാൻഡഡൈസ്ഡ് പ്രോട്ടോകോൾ ഇതിനില്ല. എങ്കിലും ലഭ്യമായ ചില ചികിത്സകൾ നൽകുന്നുണ്ട്.
പിൻവാങ്ങൽ ലക്ഷണങ്ങൾ
സ്ക്രീൻ ടൈം പരിധികൾ ലംഘിച്ചു നീങ്ങുകയാണെങ്കിൽ, ആവശ്യത്തിലധികം സമയം കടന്നുപോയിട്ടും അതു കുട്ടിക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് അഡിക്‌ഷൻ തന്നെയാകാം. മൊബൈൽ ഫോണിൽ മണിക്കൂറുകളോളം കുട്ടി ചെലവഴിക്കുന്നത് അഡിക്‌ഷനാണെന്നു കുട്ടിയെയും കുടുംബത്തെയും ബോധ്യപ്പെടുത്തുകയാണ് ആദ്യ ഘട്ടം. ഇതിനു സൈക്കോതെറപ്പി നൽകാം. പല കുട്ടികൾക്കും വിത്ഡ്രോവൽ ലക്ഷണങ്ങളും ഉണ്ടാകാം. സോഷ്യൽ മീഡിയ അഡിക്ഷനും ഗെയ്മിങ് അഡിക്ഷനുമൊക്കെയുള്ള കുട്ടികൾക്കു മയക്കുമരുന്ന് ഉപയോഗിച്ചുണ്ടാകുന്ന അഡിക്‌ഷന്റെ അതേ തീവ്രതയുള്ള പിൻവാങ്ങൽ ലക്ഷണങ്ങളുണ്ടാകാമെന്നു പഠനങ്ങൾ പറയുന്നു. ശാരീരികമായ ലക്ഷണങ്ങൾ ഇല്ലെന്നു മാത്രമേയുള്ളൂ. മാനസികമായ പിൻവാങ്ങൽ ലക്ഷണങ്ങൾ അവരിൽ പ്രകടമാകാം. സൈക്കോളജിക്കൽ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഒട്ടേറെ ലഹരി മരുന്നുകളുണ്ട്. അവർക്കുണ്ടാകുന്ന അതേ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഈ കുട്ടികളിലും പ്രകടമാകുന്നുണ്ട്.
മോട്ടിവേഷനൽ എൻഹാൻസ്മെന്റ ് തെറപ്പി
മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉള്ള കുട്ടിയാണെങ്കിൽ അഡ്മിറ്റു ചെയ്തു പിൻവാങ്ങൽ ലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള ചികിത്സ ആരംഭിക്കുകയാണു പ്രധാനം. അക്രമാസക്തരായ കുട്ടികൾക്കു മരുന്നു നൽകുക പ്രധാനമാണ്. ഏറെ സുരക്ഷിതമായ സ്ഥലത്തു ഡോക്ടറുടെ നിർദേശത്തോടെയാണ് അഡ്മിറ്റ് ആക്കുന്നത്. അഡ്മിറ്റാക്കി മോട്ടിവേഷനൽ എൻഹാൻസ്മെന്റ് തെറപ്പികൾ നൽകിത്തുടങ്ങുന്നു. ദീർഘകാലത്തെ േക്രവിങ് അഥവാ ആസക്തി കുറയ്ക്കുന്ന ചില മരുന്നുകളുണ്ട്. അവ ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കും. ലഹരി മരുന്നുകളുടെ ആസക്തി കുറയ്ക്കുന്ന ഈ മരുന്നുകൾ മൊബൈൽ അഡിക്ഷനിലും ക്രേവിങ് കുറയ്ക്കുന്നതായി പഠനങ്ങളിൽ കാണുന്നു.
നല്ലൊരു ശതമാനം വരെ മൊബൈൽ ഫോൺ അഡിക്‌ഷൻ മാറ്റിയെടുക്കാം. എന്നാൽ ഫോണിന്റെ ലഭ്യത വളരെ സാധാരണമായിക്കഴിഞ്ഞു എന്നതാണ് പ്രധാന പരിമിതി. അതു നിത്യജീവിതത്തിന്റെ ഭാഗവുമാണ്. അഡ്മിറ്റ് ആക്കുമ്പോൾ തങ്ങളുടെ അവസ്ഥയെക്കുറിച്ചും തങ്ങളിൽ പ്രകടമാകുന്ന ദേഷ്യത്തെക്കുറിച്ചുമൊക്കെ കുട്ടികൾ ബോധ്യമുള്ളവരാകുന്നു. അങ്ങനെ അവരെ പതിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകുന്നു.
