Monday 12 December 2022 02:33 PM IST : By സ്വന്തം ലേഖകൻ

പന്തോ പാവയോ ഉപയോഗിച്ച് കണ്ണ് ‘ടെസ്റ്റ്’: നിങ്ങളുടെ കുഞ്ഞിന് കാഴ്ച പ്രശ്നമുണ്ടോ? 10 മാർഗങ്ങൾ

kids-eye-test

ഭൂമിയിലേക്കു പിറന്നുവീഴുന്ന നിമിഷം മുതൽ കുഞ്ഞിക്കണ്ണുകൾ വിടർത്തി പുതിയ ലോകത്തെ പരിചയപ്പെട്ടു തുടങ്ങുകയാണ് കുഞ്ഞുങ്ങൾ. കാഴ്ചയിലൂടെയാണു പ്രധാനമായും കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വ ളർച്ചയും വികാസവും പൂർത്തിയാകുന്നത്. അതുകൊണ്ടു കുട്ടിക്കാലത്തു തന്നെ കാഴ്ച പ്രശ്നങ്ങളെയും കണ്ണു രോഗങ്ങളെയും തിരിച്ചറിയുകയും താമസം കൂടാതെ പരിഹരിക്കുകയും ചെയ്ത് തെളിമയുള്ള കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കോവിഡ് കാലത്തെ സ്ക്രീൻ ഉപയോഗം കുട്ടികളുടെ കണ്ണിനു ദോഷം ചെയ്തിട്ടുണ്ടോ?

കോവിഡ് വ്യാപകമായ കഴിഞ്ഞ രണ്ടു വർഷങ്ങൾ കുട്ടികളുടെ കണ്ണിനും കാഴ്ചയ്ക്കും ഏറെ പ്രശ്നം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. കോവിഡ് ഒന്നൊതുങ്ങിയ ശേഷം കണ്ണാശുപത്രികളിലേക്ക് എത്തിയ കുട്ടികളിൽ മയോപ്പിയ അ ഥവാ അകലെയുള്ളവ കാണാൻ പ്രയാസം അനുഭവപ്പെടുന്ന അവസ്ഥ വലിയ തോതിൽ വർധിച്ചതായി കണ്ടിരുന്നു. ഒരു വർഷം മുൻപ് ചെറിയ തോതിൽ മാത്രം കണ്ണിനു പവർ പ്രശ്നമുണ്ടായിരുന്ന കുട്ടികളിൽ ഹ്രസ്വദൃഷ്ടി തീവ്രമായിരിക്കുന്നതായും കണ്ടു.

മുൻപ് ഫോൺ വിളികൾക്കും വ ല്ലപ്പോഴും വിനോദാവശ്യത്തിനുമായിരുന്നു കുട്ടികൾ മൊബൈൽ ഉപയോഗിച്ചിരുന്നത്. പക്ഷേ, കോവിഡ് കാലത്ത് പഠനം ഒാൺലൈൻ ആയതോടെ സ്ക്രീനിനു മുൻപിൽ ചെലവിടുന്ന സമയവും വർധിച്ചു. കംപ്യൂട്ടറാണെങ്കിലും മൊബൈൽ ആണെങ്കിലും സ്ക്രീൻ വല്ലാതെ അടുപ്പിച്ചു പിടിച്ച് നോക്കുന്നത് മയോപ്പിയ വർധിക്കാൻ കാരണമായിട്ടുണ്ടാകാം എന്നു ഗവേഷകർ പറയുന്നു. രണ്ടാമതായി, കണ്ണിനു വിദൂരത്തിലേക്കു നോക്കി റിലാക്സേഷൻ കിട്ടാനുള്ള സാധ്യത കുറഞ്ഞു. പണ്ടു പുറത്തിറങ്ങി കളിക്കുമ്പോൾ ഇതിന് അവസരം ലഭിച്ചിരുന്നു. പുറത്തിറങ്ങി വെയിലേൽക്കുന്നതു കുറഞ്ഞതു കണ്ണിനു ഗുണകരമായ വൈറ്റമിൻ ഡി ലഭിക്കുന്നതിനും തടസ്സമായി. കോവിഡ് വരുമെന്ന ഭയത്താൽ കുട്ടികളെയും കൊണ്ടു പതിവു കണ്ണു പരിശോധനകൾക്കു പോകാതിരുന്നതും മയോപ്പിയ വർധിക്കാനിടയാക്കിയിട്ടുണ്ട്.

കുട്ടികളുടെ കണ്ണിനെ ബാധിക്കാവുന്ന കാഴ്ച തകരാറുകളെക്കുറിച്ചു പറയാമോ?

മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി (ഹൈപ്പറോപ്പിയ), അ സ്റ്റിഗ്മാറ്റിസം എന്നിവയാണു കണ്ണിന്റെ പവർ വ്യതിയാനം മൂലം വരുന്ന പ്രശ്നങ്ങൾ. ഈ നേത്ര തകരാറുകൾ അനുയോജ്യമായ കറക്ടീവ് ലെൻസുകൾ ഉള്ള കണ്ണടകൾ വച്ചാണു പരിഹരിക്കുക.

∙ ഹ്രസ്വദൃഷ്ടി (മയോപ്പിയ)

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഈ പ്രശ്നം എട്ടു മുതൽ 10 വയസ്സു വരെയുള്ള കാലയളവിലാണ് ക ണ്ടുപിടിക്കപ്പെടുക. മയോപ്പിയ ഉള്ള കുട്ടികളുടെ നേത്രഗോളങ്ങളുടെ വ ലുപ്പം സാധാരണയിലും കൂടുതലായിരിക്കും. അതുകൊണ്ട് പ്രകാശം റെറ്റിനയുടെ മുൻപിലായി കേന്ദ്രീകരിക്കപ്പെടുന്നു. തന്മൂലം അകലെയുള്ള വസ്തുക്കൾ മങ്ങി കാണപ്പെടും. ഇതു തലവേദനയ്ക്കും കണ്ണിന് ആയാസത്തിനും ഇടയാക്കും. ജനിക്കുമ്പോൾ കുട്ടികൾ ലോങ് സൈറ്റഡ് ആയാണ് ജനിക്കുന്നത്. വലുതാകുന്നത് അനുസരിച്ചാണ് മയോപ്പിയ വരുന്നത്. നാലോ അഞ്ചോ വയസ്സിൽ പ്രശ്നമില്ല എന്നുകരുതി ഭാവിയിൽ കുട്ടിക്ക് മയോപ്പിയ വരില്ല എന്നു പറയാനാവില്ല.

∙ ദീർഘദൃഷ്ടി (ഹൈപ്പറോപ്പിയ)

അടുത്തുള്ള വസ്തുക്കൾ മങ്ങിയും അകലെയുള്ള വസ്തുക്കൾ വ്യക്തമായും കാണാനാകുന്ന അവസ്ഥയാണിത്. പ്രകാശം റെറ്റിനയുടെ പിന്നിലായി കേന്ദ്രീകരിക്കപ്പെടുന്നതാണ് പ്രശ്നം. നേത്രഗോളങ്ങൾക്കു വലുപ്പം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുക.

∙ അസ്റ്റിഗ്‌മാറ്റിസം (മിശ്രദൃഷ്ടി)

മിശ്രദൃഷ്ടിയിൽ പ്രകാശരശ്മികൾ റെറ്റിനയിലെ വ്യത്യസ്ത ഭാഗങ്ങളിലായി കേന്ദ്രീകരിക്കപ്പെടുന്നു. തന്മൂലം ദൂരക്കാഴ്ചയിലും അടുത്തുള്ള കാഴ്ചയിലും പ്രശ്നങ്ങളുണ്ടാകാം.

എപ്പോഴൊക്കെയാണ് കുട്ടികളുടെ കണ്ണു പരിശോധിക്കേണ്ടത്? വീട്ടിൽ തന്നെ പരിശോധിക്കാമോ?

കുഞ്ഞ് ജനിക്കുമ്പോഴേ കണ്ണു പരിശോധന നടത്തണം. അതിനുശേഷം പ്രകടമായ വ്യത്യാസങ്ങളൊന്നും കാഴ്ച സംബന്ധിച്ചു തോന്നിയില്ല എങ്കിലും നിർബന്ധമായും അഞ്ച്–ആറ് വയസ്സ് സമയത്ത് സ്കൂളിൽ വിടും മുൻപ് കണ്ണു പരിശോധിപ്പിക്കണം. ഇതിനു സ്കൂൾ ഐ സ്ക്രീനിങ് എന്നു പറയുന്നു. വീട്ടിൽ വച്ചും ലഘുവായ രീതിയിൽ കാഴ്ച പരിശോധന നടത്താം. കുട്ടിയുടെ ഒാരോ കണ്ണായി അടച്ചുപിടിച്ചിട്ട് ദൂരെ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ ചെറിയ അക്ഷരങ്ങൾ കാണാൻ സാധിക്കുമോ എന്നു നോക്കുക. പക്ഷേ, ഇത് കാഴ്ചക്കുറവ് ഇല്ലെന്ന് ഉറപ്പിക്കാനുള്ള മാർഗമല്ല.

കണ്ണിന്റെ മുകളിലത്തെ പോള താഴേക്കു വരുന്ന അസുഖത്തിനാണ് ടോസിസ് (Ptosis) എന്നു പറയുന്നത്. ഇതു സാധാരണ ജന്മനാവരുന്നതായി കാണുന്നു. ടോസിസിന്റെ കൂടെ ചില കുട്ടികൾക്കു കോങ്കണ്ണും കൂടി വരാം. കുട്ടിക്കു കണ്ണട ആവശ്യമുണ്ടോ, കോങ്കണ്ണുണ്ടോ, പ്രായം എത്രയാണ് എന്നതൊക്കെയനുസരിച്ചാണു ചികിത്സ തീരുമാനിക്കുന്നത്. ശസ്ത്രക്രിയ കൊണ്ടു മാത്രമേ കണ്ണിന്റെ പോള താഴേക്കു വരുന്ന അസുഖം ചികിത്സിക്കാൻ സാധിക്കൂ. പോള താഴേക്ക് ഇരിക്കുന്നതുമൂലം കാഴ്ചകൾ വ്യക്തമായി തലച്ചോറിലേക്ക് എത്താത്തു കൊണ്ടു കുട്ടിക്ക് ആംബ്ലിയോപ്പിയ വരാനും സാധ്യതയുണ്ട്. കാഴ്ച പൂർണമായി വികസിച്ചു വരുന്നതിനെ ഇതു തടസ്സപ്പെടുത്തുന്നതിനാൽ ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികളുടെ കണ്ണിനു ചുവപ്പ് വരുന്നതിനു കാരണമെന്ത്? ചെങ്കണ്ണിൽ നിന്ന് ഇതിനെന്താണ് വ്യത്യാസം?

അലർജി മൂലം കണ്ണിനു ചുവപ്പും ചൊറിച്ചിലും വരാം. വളരെ ചെറിയ തോതിലുള്ള അലർജിയേ ഉള്ളൂവെങ്കിൽ സ്റ്റിറോയ്ഡ് അടങ്ങാത്ത തുള്ളിമരുന്നുകൾ കൊണ്ടു നിയന്ത്രിക്കാം. അലർജി തടയാനുള്ള വളരെ സുരക്ഷിതമായ തുള്ളിമരുന്നുകൾ ഉണ്ട്. പെട്ടെന്നു പനിയും ജലദോഷവും വരുന്ന, ആസ്മയുള്ള കുട്ടികൾക്ക് അലർജി പ്രവണതയുണ്ടാകും. ഇങ്ങനെ നിരന്തരം അലർജി വരുന്ന കുട്ടിയാണെങ്കിൽ അതു തടയാനുള്ള തുള്ളിമരുന്നുകൾ ഒഴിച്ചുകൊണ്ടിരുന്നാൽ അലർജി തടയാം. എന്നിട്ടും അലർജി നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ ഉപയോഗിക്കേണ്ടിവരും.

ചെറിയ തോതിലുള്ള അലർജി യാണെങ്കിൽ പോലും ഡോക്ടറെ കാണിച്ച്, നിർദേശിക്കുന്ന ചികിത്സ ചെയ്യണം. ഇല്ലെങ്കിൽ പല കാഴ്ചപ്രശ്നങ്ങൾക്കും ഇടയാക്കാം സാധാരണ 13–14 വയസ്സാകുമ്പോൾ അലർജിയുടെ പ്രവണത മാറാറുണ്ട്. കുട്ടികൾ വലുതാകുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തമായി അലർജിയെ ഔട്ട് ഗ്രോ ചെയ്യുന്നതാണ് കാരണം.

ചെങ്കണ്ണ്

പൊതുവേ ചെങ്കണ്ണിനെ രണ്ടായി തിരിക്കാം. അലർജി മൂലമുള്ളതും അ ണുബാധ മൂലം (ബാക്ടീരിയ/വൈറസ്) വരുന്നതും. ബാക്ടീരിയ അണുബാധയാണെങ്കിൽ കണ്ണിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കാണും, വൈറസാണെങ്കിൽ കണ്ണിലൂടെ ചുവപ്പും സ്രവവും വരാം. രണ്ടിലേതാണെങ്കിലും ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ വേണ്ടിവരും.

കുട്ടികൾ തമ്മിൽ ചേർന്നിരിക്കുന്നതുകൊണ്ടും ഇടയ്ക്കിടെ കൈ കൊണ്ട് കണ്ണിൽ പിടിക്കുകയും തിരുമ്മുകയും ഒക്കെ ചെയ്യുന്നതുകൊണ്ടും ക്ലാസ്സിൽ ഒരു കുട്ടിക്കു വന്നാൽ പെട്ടെന്നു തന്നെ ചെങ്കണ്ണു രോഗം എല്ലാവർക്കും പിടിപെടാം. ചെങ്കണ്ണു വന്നാൽ കുട്ടി മറ്റുള്ളവരുമായി ഇടപഴകാതെ ശ്രദ്ധിക്കുകയും എത്രയും പെട്ടെന്നു ഡോക്ടറെ കാണിക്കുകയും വേണം. ചെങ്കണ്ണു പൂർണമായും മാറുന്ന മുറയ്ക്ക് അഥവാ കുട്ടിയെ സ്കൂളിൽ വിടാമെന്നു ഡോക്ടർ പറയുന്നതു മുതൽ കുട്ടിയെ തിരികെ സ്കൂളിൽ വിടാം.

ശിശുക്കളിലും കുട്ടികളിലും കാഴ്ച പ്രശ്നങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില സൂചനകളെക്കുറിച്ചു താഴെ പറയുന്നു.

∙ മൂന്നു മാസം കഴിഞ്ഞ ശിശുക്കൾക്ക് പന്തോ പാവയോ പോലെയുള്ള ഒരു വസ്തുവിനെ കണ്ണു കൊണ്ട് പിന്തുടരാൻ കഴിയണം. അതിനു സാധിക്കുന്നില്ലെങ്കിൽ ശിശുരോഗവിദഗ്ധനെ കാണുക.

∙ നാലു മാസമാകാത്ത ശിശുക്കളിൽ കണ്ണും നോട്ടവും ശരിയായ രീതിയിൽ അല്ലാത്തതുപോലെ (കണ്ണു പുറത്തേക്കു തിരിഞ്ഞിരിക്കുക, രണ്ടു കണ്ണുകളും ഒരേ സമയം ഒരേ വസ്തുവിലേക്ക് കേന്ദ്രീകരിക്കാതിരിക്കുക) തോന്നാം. ഇതു സ്വാഭാവികമാണ്. എന്നാൽ നാലു മാസത്തിനു ശേഷവും ഈ പ്രശ്നം നിലനിൽക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.

∙ ആംബ്ലേിയോപ്പിയ പോലുള്ള കാഴ്ച പ്രശ്നങ്ങൾ ലക്ഷണം വച്ചു കണ്ടെത്തുക പ്രയാസമാണ്. കാരണം കുട്ടിക്ക് ഒരു കണ്ണിനു മാത്രമേ മങ്ങലുള്ളു എങ്കിൽ അതു മനസ്സിലാകണമെന്നില്ല. അതുകൊണ്ട് കുട്ടിയുടെ കാഴ്ചയ്്ക്കോ കണ്ണിനോ ഒരു പ്രശ്നവുമില്ലെന്നു തോന്നിയാലും നിശ്ചിത ഇടവേളകളിൽ ഒരു നേത്രരോഗവിദഗ്ധനെ കണ്ടു പരിശോധിപ്പിക്കണം. കുട്ടിക്കു വായിക്കാൻ ആകുന്നതു വരെ കണ്ണു പരിശോധനയ്ക്കു കാക്കേണ്ടതില്ല. ഇതുവഴി വളരെ അപൂർവമായാണെങ്കിലും വരാവുന്ന കാഴ്ച തകരാറുകളെ തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കും.

താഴെ പറയുന്ന സാഹചര്യങ്ങളിൽ കുട്ടിയെ നിർബന്ധമായും ഡോക്ടറെ കാണിക്കണം.

∙ കോങ്കണ്ണ് ഉണ്ടെന്നു സംശയം വന്നാൽ

∙ കണ്ണിനു ചൊറിച്ചിൽ, വെള്ളമൊലിക്കുക, മങ്ങൽ എന്നീ

പ്രശ്നങ്ങൾ മാറാതെ നിന്നാൽ

∙ ബോർഡിൽ നോക്കി എഴുതിയിട്ടും സ്ഥിരമായി നോട്ട് ബുക്കിൽ അക്ഷരപിശകു വരുത്തുന്നുണ്ടെങ്കിൽ.

∙ കണ്ണിലെ ചുവപ്പ് ദിവസങ്ങളോളം മായാതെ നിന്നാൽ

∙ പ്രകാശത്തിലേക്കു നോക്കുമ്പോൾ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടുന്നുവെങ്കിൽ

∙ കൃഷ്ണമണിയിൽ വെള്ളനിറമോ ചാര കലർന്ന വെള്ളനിറമോ കാണുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ദേവിൻ പ്രഭാകർ

ഡയറക്ടർ
ദിവ്യപ്രഭ ഐ
ഹോസ്പിറ്റൽ
തിരുവനന്തപുരം