കുട്ടികളിലെ വയറിളക്കം
കുട്ടികളുടെ കാര്യത്തിൽ നിർജലീകരണം ഉണ്ടാകുന്നുണ്ടോ എന്നുറപ്പുവരുത്തണം. ഇങ്ങനെ ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ അമ്മയെ പഠിപ്പിച്ചുകൊടുക്കമം.
കുട്ടിയുടെ കണ്ണ് കുഴിഞ്ഞിരിക്കുക, വായ വരളുക, വെള്ളത്തിനായി കരയുക, ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നു പറയുക എന്നതൊക്കെ നിർജലീകരണത്തിന്റെ ലക്ഷണമാകാം. കുട്ടിയുടെ മൂത്രം ശരിക്കു പോകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. നിർജലീകരണം കൂടുതലായാൽ മൂത്രത്തിന്റെ അളവു കുറയും. വല്ലാതെ മയങ്ങിക്കിടക്കുക, മുലപ്പാൽ കുടിക്കാതിരിക്കുക എന്നീ സാഹചര്യങ്ങളും കടുത്ത നിർജലീകരണത്തിലേക്കു കുട്ടി പോവുന്നുണ്ടെന്നുള്ളതിന്റെ സൂചനകളാണ്. ഷിഗല്ല മൂലമുള്ള വയറിളക്കമുള്ള കുട്ടികളിൽ ഫിറ്റ്സ് അഥവാ അപസ്മാരമുണ്ടാകാനുമിടയുണ്ട്.
കുഞ്ഞുങ്ങളിൽ ലക്ഷണങ്ങളെല്ലാം മുതിർന്നവരുടേതിനു സമാനമായിരിക്കും. പക്ഷേ, നിർജലീകരണത്തിലേക്കു പെട്ടെന്നു പോവാനിടയുണ്ട്. മുതിർന്നവർക്കു ലക്ഷണങ്ങൾ പറയാനാവും. കുട്ടികൾക്ക് കരയാനോ അനക്കമില്ലാതെ കിടക്കാനോ മാത്രമേ കഴിയൂ. അതുകൊണ്ട് കണ്ടെത്താൻ അമ്മമാർക്കാണു സാധിക്കുക. കുഞ്ഞുങ്ങളിൽ പാനീയ ചികിത്സയൊന്നും ശരിയായി നടന്നില്ലെങ്കിൽ പെട്ടെന്നു നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോവുകയും ചെയ്യാം.
സിങ്ക് നൽകാം
വയറിളക്കമുള്ള കുഞ്ഞുങ്ങളിൽ സിങ്ക് നൽകാറുണ്ട്. വയറിളക്കത്തിന്റെ തോതും ദൈർഘ്യവും കുറയ്ക്കുകയും സങ്കീർണത ഉണ്ടാവുന്നതു തടയുകയും ചെയ്യും. അതുകൊണ്ട് വയറിളക്കത്തിന്റെ ചികിത്സയിൽ സിങ്കിന് ഒരു പ്രധാന പങ്കുണ്ട്. അതുകൊണ്ട് രണ്ടാഴ്ചയോളം സിങ്ക് നൽകാം.
കുട്ടികളിൽ ഒആർഎസ് നൽകുമ്പോൾ
ഒാരോ തവണ വയറിളകിയതിനു ശേഷവും ആറു മാസത്തിൽ താഴെയുള്ള കുട്ടികളാണെങ്കിൽ കാൽ ഗ്ലാസ്സ് പാനീയം കുറേശ്ശെ കൊടുക്കമം. ഏഴു മാസം മുതൽ രണ്ടു വയസ്സു വരെയുള്ള കുട്ടികളാണെങ്കിൽ കാൽ ഗ്ലാസ്സു മുതൽ അര ഗ്ലാസ്സ് വരെ പാനീയം കൊടുക്കാം. രണ്ടു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒാരോ തവണ വയറിളകി കഴിയുമ്പോഴും 100 മുതൽ 200 മി.ലീ പാനീയം കുറച്ചു കുറച്ചായി കൊടുക്കാം. മുതിർന്നവർക്ക് ദാഹത്തിന് അനുസരിച്ച് സിപ്പായോ അല്ലാതെയോ കുടിക്കാം.
പ്രതിരോധ കുത്തിവയ്പുകൾ
വയറിളക്കത്തിന്റെ പ്രതിരോധത്തിൽ പ്രധാനമാണ് കുത്തിവയ്പുകൾ. മീസിൽസ്, റോട്ടാവൈറസ് തുടങ്ങിയ രോഗങ്ങൾ വയറിളക്കരോഗങ്ങളുണ്ടാക്കാം. മീസിൽസ് വന്ന കുട്ടികളിൽ തൊട്ടുപിന്നാലേ വയറിളക്കമുണ്ടാകാം. കൃത്യമായ മീസിൽസ് കുത്തിവയ്പ് എടുത്താൽ അതു തടയാം. അതുപോലെ റോട്ടാവൈറസ് വാക്സീൻ എടുക്കുന്നതു ആറു മാസത്തിൽ താഴെയുള്ള കുട്ടികളിൽ റോട്ടാവൈറസ് ഡയേറിയ പ്രതിരോധിക്കാൻ സഹായിക്കും.
ഡോ. അസ്മ റഹിം
ഹെഡ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം
ഗവ. മെഡി. കോളജ്, മഞ്ചേരി