മുക്കെല്ലാം വളരെ സുപരിചിതമായ പദമാണ് അലർജി. ഏറ്റവും ലളിതമായി പറഞ്ഞാൽ ഇഷ്ടപ്പെടാത്ത വസ്തുവിനോടു (പ്രധാനമായും പ്രോട്ടീനുകൾ) നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്ന ഒരു സ്ഥിതി വിശേഷമാണത്. തുമ്മൽ, ശ്വാസംമുട്ടൽ, ദേഹമാകെ ചൊറിഞ്ഞു തടിക്കൽ തുടങ്ങി ഏതു രൂപത്തിലും അലർജി പ്രത്യക്ഷപ്പെടാം.
അലർജിയുടെ തീവ്രരൂപം
അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു കാരണം രക്തസമ്മർദം താഴ്ന്ന്, ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങിവ ഉണ്ടായി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനഫലാക്സിസ് (Anaphylaxis). ചില ആഹാരസാധനങ്ങൾ കഴിച്ചാലുടൻ, മരുന്നുകൾ കുത്തിവച്ചതിനെത്തുടർന്ന്, തേനീച്ച, കടന്നൽ തുടങ്ങിയ പ്രാണികളുടെ കുത്തേറ്റാലുടൻ വളരെ പെട്ടെന്നു മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം മാരകമായ അനഫലാക്സിസ് തന്നെ.
അനഫലാക്സിസിന്റെ ലക്ഷണങ്ങൾ മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. തൊണ്ടയിലും നാവിലും വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, അമിത ശ്വാസനിരക്ക്, വിഴുങ്ങാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ഞെരുക്കം, പരുക്കൻ ശബ്ദം, ശ്വാസതടസ്സം, പെട്ടെന്നുള്ള കടുത്ത ചുമ, ശബ്ദത്തോടെയുള്ള ശ്വസനം, ക്ഷീണം, തലകറക്കം, ബോധക്ഷയം, തൊടുന്പോൾ തണുപ്പ് അനുഭവപ്പെടുന്ന ചർമം, നീല അല്ലെങ്കിൽ വിളറിയ ചർമം, ചുണ്ടുകൾ, നാവ്, മരിച്ചു പോകുമെന്ന തോന്നല്‍ - അനഫലാക്സിസിന്റെ ലക്ഷണങ്ങൾ ഒട്ടേറെയാണ്.
അടിയന്തര പ്രഥമശുശ്രൂഷ
ഒരു വ്യക്തിക്ക് അനഫലാക്സിസ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആംബുലൻസിനെയോ (ഉദാഹരണത്തിന് 108) അടുത്തുള്ള ആശുപത്രിയെയോ വിവരമറിയിച്ചു രോഗിയെ എത്രയും പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിക്കുക. രോഗിയുടെ കൈവശം അഡ്രിനാലിൻ അഥവാ എപിനെഫ്രിൻ ഓട്ടോ-ഇൻജക്റ്റർ ഉണ്ടെങ്കിൽ, അത് ഉടൻ തന്നെ തുടയുടെ പുറംഭാഗത്തു കുത്തിവയ്ക്കുക. ഇതു ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മരുന്നാണ്.
രക്തയോട്ടം നിലനിർത്താൻ വ്യക്തിയെ മലർത്തിക്കിടത്തി കാലുകൾ അൽപം ഉയർത്തി പിടിക്കുക. ശ്വാസംമുട്ടൽ ഉണ്ടെങ്കിൽ അൽപം ചാരി ഇരുത്തുകയും ഛർദിക്കുകയാണെങ്കിൽ ശ്വാസംമുട്ടാതിരിക്കാൻ ഒരു വശത്തേക്കു ചരിച്ചു കിടത്താം.
അലർജി ഉണ്ടാക്കിയ വസ്തു ശരീരത്തിൽ നിന്നു നീക്കം ചെയ്യാൻ ശ്രമിക്കുക. പ്രാണികൾ കുത്തിയതു കാരണമുണ്ടായ അനഫലാക്സിസ് ആണെങ്കിൽ അവയുടെ കൊന്പ് (stinger) ശ്രദ്ധയോടെ നീക്കം ചെയ്യുക. അഞ്ചു മിനിറ്റിനു ശേഷവും ലക്ഷണങ്ങൾ മാറിയില്ലെങ്കിൽ കൈവശമുണ്ടെങ്കിൽ രണ്ടാമതൊരു ഡോസ് കൂടി എപിനെഫ്രിൻ നൽകാം. വ്യക്തിക്കു ശ്വാസമോ നാഡിമിടിപ്പോ ഇല്ലെങ്കിൽ വൈദ്യസഹായം ലഭിക്കുന്നതു വരെ സിപിആർ നൽകുക.
രോഗി ആശുപത്രിയിലെത്തിയാൽ ജീവൻ രക്ഷിക്കാനായി അഡ്രിനാലിൻ കുത്തിവയ്പു നൽകുക, ശ്വസനം സുഗമമാക്കാൻ ഓക്സിജൻ നൽകുക, അനിവാര്യമെങ്കിൽ കൃത്രിമ ശ്വസോച്ഛാസ മാർഗങ്ങൾ അവലംബിക്കുക, രക്തസമ്മർദം താഴ്ന്ന് ഷോക്ക് എന്ന അവസ്ഥയിലെങ്കിൽ സിരയിലൂടെ ദ്രാവകം നൽകുക എന്നിവ ആവശ്യമായി വരാറുണ്ട്. സാധാരണയായി ഏകദേശം 2 മുതൽ 12 മണിക്കൂർ വരെ ആശുപത്രിയിൽ തുടരേണ്ടി വരാം. സങ്കീർണതകൾക്കനുസരിച്ചു ചിലപ്പോൾ അതിൽ കൂടുതലും.
സ്വയം കുത്തിവയ്ക്കാം
ഇത്തരം അവസ്ഥ ഉണ്ടായിട്ടുള്ളർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അഡ്രിനാലിൻ സ്വയം കുത്തിവയ്ക്കാൻ ഉതകുന്ന അഡ്രിനാലിൻ അഥവാ എപിനെഫ്രിൻ ഓട്ടോ ഇൻജക്റ്ററുകൾ ( Epi Pen) ലഭ്യമാണ്. അനഫലാക്സിസ് സാധ്യതയുള്ള ആളുകൾക്ക് ഓട്ടോഇൻജക്റ്ററുകൾ നിർദേശിക്കാറുണ്ട്. അഡ്രിനാലിൻ സ്വയം കുത്തിവയ്ക്കുന്നതിനുള്ള ഒരു പ്രത്യേക ഉപകരണമാണ് അഡ്രിനാലിൻ ഓട്ടോ-ഇൻജക്റ്റർ. നിശ്ചിത അളവു മരുന്നു നിറച്ചിട്ടുള്ള ഒരു സിറിഞ്ചാണിത്. അത് എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്നു രോഗികളെ പഠിപ്പിക്കണം.
അടിയന്തര ഘട്ടങ്ങളിൽ ഓട്ടോ ഇൻജക്റ്റർ വഴി കുത്തിവയ്പെടുത്ത ശേഷം എത്രയും പെട്ടെന്നു തന്നെ ആശുപത്രിയെത്തേണ്ടതുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ആന്റിഹിസ്റ്റമിനുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയ മരുന്നുകൾ കൂടെ കൊണ്ടുനടക്കുന്നതും അവശ്യ സമയത്ത് അതു കഴിച്ചതിനുശേഷം പെട്ടെന്നു തന്നെ വൈദ്യസഹായം തേടുന്നതും അപകട സാധ്യത കുറയ്ക്കും.
ഡോ. പി.എസ്. ഷാജഹാൻ
പ്രഫസർ
ശ്വാസകോശ വിഭാഗം
ഗവ. മെഡിക്കൽ കോളജ്
കൊല്ലം