ഉറക്കത്തിനിടയിൽ ശ്വാസം നിലച്ചുപോയി തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം നിലയ്ക്കുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. കൂടുതലും കൂർക്കംവലി ഉള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. പത്തു സെക്കൻഡ് വരെയൊക്കെ ഇങ്ങനെ ഓക്സിജൻ നിലയ്ക്കുന്ന അവസ്ഥ ഉണ്ടായേക്കാം. ഇങ്ങനെ ഓക്സിജൻ കുറയുമ്പോൾ തലച്ചോറിലേക്കു പോകുന്ന സിഗ്‌നലുകൾ ഉറക്കത്തിൽ നിന്നു ഞെട്ടിയുണരാനും തൽഫലമായി പഴയപടി ശ്വാസോച്ഛ്വാസം തുടരാനും കാരണമാകുന്നു.
തുടർച്ചയായി ഇങ്ങനെ സ്ലീപ് അപ്നിയ ഉണ്ടാകുന്നതു രക്തസമ്മർദത്തിൽ വ്യതിയാനങ്ങൾ ഉണ്ടാക്കാനും അതുമൂലം ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനും കാരണമാകുന്നു. മാത്രമല്ല ഇങ്ങനെ ഇടയ്ക്കിടെ ഉറക്കം തടസ്സപ്പെടുന്നതു പകൽസമയങ്ങളിൽ അനിയന്ത്രിതമായ ക്ഷീണത്തിനും ഉത്സാഹക്കുറവിനും കാരണമാകുന്നു. രാത്രി മുഴുവൻ സ്ലീപ് ക്ലിനിക്കിൽ കിടത്തിയുള്ള നിരീക്ഷണംവഴി മാത്രമേ നിലവിൽ ഈ അവസ്ഥ കണ്ടുപിടിക്കാൻ സാധിക്കൂ.
ഇതിനൊരു പരിഹാരമാണു ബെൽജിയത്തിൽ നിന്നുള്ള ഈ പുതിയ പ്ലാസ്റ്റർ. താടിയിൽ ഒട്ടിച്ചു വയ്ക്കാവുന്ന ഈ പ്ലാസ്റ്റർ സ്ലീപ് അപ്നിയ രോഗികളിൽ ഉറക്കത്തിൽ അവരുടെ താടിയെല്ലിനുണ്ടാകുന്ന ചലനവ്യത്യാസങ്ങൾ പിടിച്ചെടുക്കാൻ കഴിവുള്ള സെൻസറുകളോടെയാണു നിർമിച്ചിരിക്കുന്നത്. വയർലസ് സ്വാധീനം വഴി സ്മാർട്ട് ഫോണിലെ ഒരു പ്രത്യേക ആപ്പുമായി ബന്ധിപ്പിക്കാവുന്ന ഈ സംവിധാനം വഴി രോഗികൾക്കോ ഡോക്ടർമാർക്കോ തലേന്നു രാത്രിയിലെ സ്ലീപ് അപ്നിയ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കാനും ചികിത്സ ആരംഭിക്കാനും സാധിക്കും.
ആയിരം സ്ലീപ് അപ്നിയ രോഗികളിൽ നടത്തിയ ഈ പ്ലാസ്റ്റർ പരീക്ഷണം വിജയകരമായിരുന്നുവെന്നും വ്യാവസായികാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയാൽ സ്ലീപ് ക്ലിനിക്കിലേതിനേക്കാൾ ചുരുങ്ങിയ ചെലവിൽ രോഗനിർണയം നടത്താൻ സാധിക്കുമെന്നും യു കെയിലെ ഷെഫീൽഡ് ആശുപത്രിയിലെ ഇ എൻ ടി സർജനായ പ്രഫസർ ജയ്ദീപ് റേ പറയുന്നു.
തയാറാക്കിയത്
േഡാ. സുനിൽ മൂത്തേടത്ത്
പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്, െകാച്ചി.