പുരുഷനെ പോലെ സ്ത്രീകളും ജോലി ചെയ്യുന്ന ഈ കാലത്തു വിവാഹം കഴിഞ്ഞാലുടനെ കുട്ടികൾ എന്ന
ചിന്തയ്ക്കു മാറ്റം വന്നിട്ടുണ്ട്. കരിയറിൽ സ്ഥിരതയും സ്ഥാനവും നേടിയ ശേഷം മതി കുട്ടികൾ എന്നു
ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ വൈകി
വിവാഹം കഴിക്കുന്നവരെ സംബന്ധിച്ച് ആദ്യ ഗർഭധാരണത്തിന്റെ പ്രായം വല്ലാതെ വൈകിപ്പോകും. പ്രായമേറു ന്നതനുസരിച്ച് അണ്ഡാശയത്തിലുള്ള ആരോഗ്യമുള്ള മികച്ച അണ്ഡങ്ങളുടെ എണ്ണം കുറയാം. ഇതു വന്ധ്യതയിലേക്കു നയിക്കാം.
ഗർഭധാരണം ഉടനെ ആഗ്രഹിക്കാത്ത, ഇരുപതുകളിലും മുപ്പതുകളിലും ഉള്ള സ്ത്രീകളെ സംബന്ധിച്ചു മാതൃത്വ സാധ്യത മങ്ങാതെ നിലനിർത്താനുള്ള മികച്ചൊരു മാർഗമാണ് എഗ്ഗ് ഫ്രീസിങ് അഥവാ അണ്ഡങ്ങൾ
ശീതീകരിച്ചു സൂക്ഷിക്കുന്ന രീതി.
അണ്ഡാശയത്തിലെ വളർച്ച പൂർത്തിയായ ഊസൈറ്റുകൾ (Oocytes) അല്ലെങ്കിൽ അണ്ഡങ്ങൾ (Eggs) പുറത്തെടുത്തു ശാസ്ത്രീയമായി ശീതികരിച്ചു (Cryo preservation) സൂക്ഷിക്കുകയാണ് എഗ്ഗ് ഫ്രീസിങ്ങിൽ ചെയ്യുന്നത്.
ആർക്കൊക്കെ ചെയ്യാം?
വിവാഹം വൈകുന്നവർക്കോ അല്ലെങ്കിൽ കരിയർ സംബന്ധമായിട്ടുള്ള കാരണങ്ങളാൽ ഗർഭധാരണം നീട്ടി വയ്ക്കുന്നവർക്കോ ഇതു ഗുണകരമാണ്. അതുകൊണ്ട് ‘സോഷ്യൽ ഫ്രീസിങ്’ എന്നും ഇതിനെ പറയുന്നു. ആവശ്യമുള്ളപ്പോൾ ഈ അണ്ഡങ്ങൾ തിരിച്ചെടുത്തു പങ്കാളിയുടെ ബീജവുമായി സംയോജിപ്പിച്ചു ഭ്രൂണം (Embryo) ആക്കി മാറ്റി തിരിച്ചു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ഗർഭിണിയാവുകയും ചെയ്യാം.
വിവാഹിതരായവർക്കു വേണമെങ്കിൽ പങ്കാളിയുടെ ബീജവുമായി അണ്ഡം സംയോജിപ്പിച്ചു ഭ്രൂണം (എംബ്രിയോ) ആയും അവിവാഹിതരായ സ്ത്രീകൾക്ക് അണ്ഡം (എഗ്ഗ്) ആയും ഫ്രീസ് ചെയ്തു വയ്ക്കാം.
പ്രായപരിധി പറയുന്നില്ലെങ്കിലും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) പ്രകാരം 21 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഇതു ചെയ്യാവുന്നതാണ്. എത്രയും നേരത്തേ ചെയ്യുന്നുവോ അത്രയും നല്ലതാണ്. 20 കളുടെ അവസാനത്തിലോ മുപ്പതുകളുടെ ആദ്യപാദത്തിലോ ചെയ്യുന്നതു വിജയസാധ്യത വർധിപ്പിക്കും. 35 വയസ്സിനു ശേഷം ഫ്രീസ് ചെയ്ത അണ്ഡം വഴി കുട്ടിയു ണ്ടാകാനുള്ള സാധ്യത ഒാരോ രണ്ടു വർഷം കൂടുമ്പോഴും 10 ശതമാനം വീതം കുറഞ്ഞുവരും.
രോഗങ്ങളിൽ ചെയ്യാം
∙ കാൻസർ ചികിത്സ: കീമോതെറപ്പി അല്ലെങ്കിൽ റേഡിയേഷൻ ചികിത്സ എടുക്കുന്നവർക്ക് അണ്ഡങ്ങൾ നശിച്ചുപോകാൻ സാധ്യതയുണ്ട്. ഇവർക്കു ചികിത്സയ്ക്കു മുൻപായി അണ്ഡം എടുത്തു മാറ്റിവയ്ക്കാം.
∙ ഒവേറിയൻ സർജറികൾ: എൻഡോമെട്രിയോട്ടിക് സിസ്റ്റുകൾ (Endometriotic cysts) പോലുള്ളവയ്ക്കു ശസ്ത്രക്രിയ ചെയ്യുമ്പോൾ അണ്ഡാശയത്തിന്റെ കുറച്ചു ഭാഗം നശിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി അണ്ഡം സൂക്ഷിക്കാവുന്നതാണ്.
∙ ഒവേറിയൻ ഇൻസഫിഷൻസി (Ovarian Insufficiency): ചിലർക്കു ജന്മനാലോ ജനിതക കാരണങ്ങളാലോ അണ്ഡങ്ങൾ കുറവായിരിക്കും. ഇവർക്ക് ഒരു പ്രായം കഴിയുന്നതോടെ അണ്ഡങ്ങളുടെ എണ്ണം വീണ്ടും കുറ യാം. ഇതു വന്ധ്യതയിലേക്കു നയിക്കാം. അതൊഴിവാക്കാൻ ചെറുപ്പത്തിൽ തന്നെ അണ്ഡങ്ങൾ എടുത്തു സൂക്ഷിക്കാം.
ചികിത്സാ രീതിയും ചെലവും
ഐവിഎഫിന് (IVF) സമാനമായ
രീതിയിൽ ഹോർമോൺ കുത്തിവയ്പുകൾ നൽകി അണ്ഡങ്ങൾ വളർത്തിയെടുക്കണം. ഏകദേശം എട്ടു
മുതൽ പന്ത്രണ്ടു ദിവസം വരെ കുത്തിവയ്പുകൾ എടുക്കേണ്ടി വരും.
അനസ്തീസിയ നൽകി യോനിയിലൂടെയാണു (Vaginal route) അണ്ഡങ്ങൾ ശേഖരിക്കുന്നത്.
കുത്തിവയ്പ് എടുക്കുന്നതിനോ അണ്ഡങ്ങൾ എടുക്കുന്നതിനോ വേണ്ടി അധികദിവസം ആശുപത്രിയിൽ ചെലവിടേണ്ടി വരാറില്ല.
സാധാരണഗതിയിൽ അന്നുതന്നെ വീട്ടിലേക്കു പോകാം. ചിലർക്കു ചെറിയ തോതിൽ രക്തസ്രാവമോ (സ്പോട്ടിങ്), തലചുറ്റലോ വയറ്റിൽ കൊളുത്തിപ്പിടിക്കുന്ന വേദനയോ അനുഭവപ്പെടാം എന്നതൊഴിച്ചാൽ മറ്റു ഗൗരവകരമായ പാർശ്വഫലങ്ങളൊന്നുമുണ്ടാകാറില്ല.
10 വർഷം വരെ
സാധാരണഗതിയിൽ പത്തു വർഷം വരെയാണ് അണ്ഡങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ അനുവദിക്കുന്നത്. എന്നാൽ കാൻസർ രോഗികൾക്കു നാഷനൽ എ ആർ ടി ബോർഡിന്റെ (National ART Board) അനുമതിയോടെ പത്തു വർഷത്തിനു മുകളിലും സൂക്ഷിക്കാം. ശീതീകരിച്ചു സൂക്ഷിക്കുന്ന എല്ലാ അണ്ഡങ്ങളും ഫെർട്ടിലൈസ് ചെയ്യപ്പെടണമെന്നില്ല. ഗർഭധാരണത്തിന്റെ കാര്യത്തിൽ ഏകദേശം 40 മുതൽ 60 ശതമാനം വരെയാണു വിജയസാധ്യത. എഗ്ഗ് ഫ്രീസ് ചെയ്ത സമയത്തെ പ്രായമനുസരിച്ചും സൂക്ഷിച്ചു വച്ചിരിക്കുന്ന അണ്ഡങ്ങളുടെ എണ്ണമനുസരിച്ചും ഇതു വ്യത്യാസപ്പെടാം.
ചെലവ്: സർക്കാർ ആശുപത്രികളിൽ ഏകദേശം 60,000 രൂപ മുതൽ 80,000 രൂപ വരെ ചെലവു വരാം. സ്വകാര്യ ആശുപത്രികളിൽ ഇതിലും കൂടാനാണു സാധ്യത. ലിക്വിഡ് നൈട്രജനിലാണ് അണ്ഡങ്ങൾ സൂക്ഷിക്കുന്നത്. ഇങ്ങനെ ശീതീകരിച്ചു സൂക്ഷിക്കുന്നതിനു വിട്രിഫിക്കേഷൻ എന്നാണു പറയുക. ഇതിനു വർഷാവർഷം നിശ്ചിത തുക സംഭരണ ചെലവായി നൽകേണ്ടി വരും.
എഗ്ഗ് ഫ്രീസിങ്ങിനെ കുറിച്ചു സമൂഹത്തിൽ ഏറെ തെറ്റിധാരണകൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് ഇതുവഴി ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നത്. ഇതു തെറ്റായ ധാരണയാണ്. എഗ്ഗ് ഫ്രീസിങ് വഴി ജനിക്കുന്ന കുട്ടികൾക്കു വൈകല്യങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സാരീതിയല്ല. കൃത്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി രൂപപ്പെടുത്തിയ ക്ലിനിക്കൽ പ്രാക്ടീസാണ്.