കരുത്തും ബുദ്ധിയും കൊണ്ടു കാട് കീഴടക്കിയ മായ; തഡോബയുടെ രാജ്ഞിയായ പെൺകടുവയെ ക്യാമറയിൽ പകർത്തിയ അനുഭവത്തെക്കുറിച്ചു നടി സദ...
Mail This Article
‘‘മഹാരാഷ്ട്രയിലെ തഡോബ ദേശീയോദ്യാനത്തിൽ വച്ചാണു മായയെ കണ്ടത്. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കരുത്തും ബുദ്ധിയും പ്രയോജനപ്പെടുത്തുന്ന മായ എന്നെ വിസ്മയിപ്പിച്ചു.’’ വനം–വന്യജീവി ഫൊട്ടോഗ്രഫി പാഷനാക്കിയ ‘അന്യൻ’ താരം പറയുന്നു.
കുഞ്ഞിനു വേണ്ടി പോരാടുന്ന അമ്മ
തഡോബയുടെ രാജ്ഞി എന്നറിയപ്പെടുന്ന പെൺകടുവയാണു മായ. ഒരു പ്രസവത്തിൽ തനിക്കു ജീവനോടെ കിട്ടിയ ഏക കുട്ടിയെ സംരക്ഷിക്കാൻ അവൾ തന്റെ പങ്കാളി തന്നെയായ ആൺകടുവയുമായി പോരാടുന്നതു കണ്ടു. ആൺകടുവയെ അകറ്റിയ ശേഷം കുറ്റിക്കാടുകൾക്ക് ഇടയിൽ നിന്നു കുട്ടിയെ പുറത്തിറക്കി, കാട്ടിലെ വഴിത്താരയിലൂടെ ഒന്ന്– ഒന്നര കിലോമീറ്ററോളം ഒറ്റ നടപ്പായിരുന്നു. ആ കടുവക്കുട്ടി അമ്മയുടെ ചുവടുകൾക്കൊപ്പം എത്താൻ ഏറെ പ്രയാസപ്പെട്ടു. എങ്കിലും മായ നടത്തം നിർത്തിയില്ല. കുഞ്ഞിനെ രക്ഷപ്പെടുത്തുക മാത്രമായിരുന്നു അപ്പോൾ അവളുടെ ലക്ഷ്യം.
മറ്റൊരിക്കൽ മായ മറ്റൊരു പെൺകടുവയുമായി പോരടിക്കുന്നതാണു കണ്ടത്. ഏതാനും ദിവസങ്ങളായി കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ തളർന്ന് അവശയായ സമയത്തായിരുന്നു ഈ പോര്. അതിനു മുൻപുള്ള ദിവസങ്ങളിൽ, ഏതാണ്ട് ഒരാഴ്ചയോളമായി രണ്ട് ആൺ കടുവകളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി അവരോട് ഇണചേരുന്നതായി ഭാവിച്ചു നടക്കുകയായിരുന്നു മായ. ആ സമയത്ത് അവൾക്ക് ഇരതേടാൻ സാധിച്ചിരുന്നില്ല.
കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വേണ്ടി, അവർക്കു ഭീഷണിയായെത്തുന്ന ആൺകടുവകളെ വശീകരിച്ചു കുട്ടികളിൽ നിന്ന് അകറ്റുന്ന സ്വഭാവം ചില പെൺകടുവകൾ കാണിക്കാറുണ്ട്. ‘ഫോൾസ് മേറ്റിങ്’ എന്നാണ് ഇതിനെ പറയുക. അതിനു ശേഷം തിരികെ തന്റെ ടെറിറ്ററിയിൽ എത്തിയപ്പോഴാണ് അവിടെ മറ്റൊരു പെൺകടുവയെ കണ്ടത്. വിശപ്പും ദാഹവും എല്ലാം മറന്നു വീറുറ്റ പോരാട്ടത്തിനൊടുവിൽ മായ തന്നെ വിജയിച്ചു.
