ഇവിടെ ക്രിസ്മസ് പൂരം പോലെ, അഡ്വന്റ് ക്രാൻസ് ആഘോഷത്തിൽ പങ്കുചേരാൻ സഞ്ചാരികളുടെ തിരക്ക്
Mail This Article
ക്രിസ്മസിന്റെ സന്തോഷത്തിന് ആചാരങ്ങളുടെ മേലങ്കിയണിയുന്ന സ്ഥലം ഇറ്റലിയിലെ റോമാണ്. ക്രിസ്മസും പുതുവത്സരവും രണ്ടായി പകുത്തു നിറപ്പകിട്ടു ചാർത്തുന്നു അമേരിക്കയും ബ്രിട്ടനും. അതേസമയം ലോകത്ത് ഏറ്റവും ആർഭാടമായി ക്രിസ്മസ് ആഘോഷിക്കുന്നതു ജർമനിയിലാണ്. ചോക്ലേറ്റും വൈനും സമ്മാനപ്പൊതികളും നിറയുന്ന ജർമനിയിലെ ക്രിസ്മസ് ദിനങ്ങളുടെ ഭംഗി പറഞ്ഞറിയിക്കാനാവില്ല. ഉത്സവപ്പറമ്പായി മാറുന്ന ഡിസംബറിലെ ജർമനിയിലൂടെ ക്യാമറയുമായി ഒരു യാത്ര.
നവംബര്‍ പകുതിയോടെ ക്രിസ്മസ് വിപണി ഉണർന്നു. നവംബര്‍ 20നാണ് ക്രിസ്മസ് ചന്തകള്‍ തുറന്നത്. ഡിസംബർ ഇരുപത്തി മൂന്നു വരെ ഇവിടേക്ക് പൂരമ്പറമ്പിലെന്ന പോലെ പുരുഷാരം ഒഴുകിയെത്തും. താൽക്കാലിക ഷോപ്പുകളിൽ ക്രിസ്മസ് അലങ്കാരങ്ങൾക്കുള്ള വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. ഉത്സവ പ്രതീതിയിലാണു നാടും നഗരവും. മെഴുകുതിരികള്‍, പുല്‍ക്കൂടുകള്‍, ചോക്ലേറ്റ്, കേക്കുകള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ.
ഒരു മാസം ആഘോഷ രാവുകൾ
ക്രിസ്മസിന്റെ ആർഭാടം തെളിഞ്ഞു കാണുന്നതു മെട്രോ സിറ്റികളിലാണ്. ഒരുപക്ഷേ, ലോകത്തു ഏറ്റവും ആഡംബരമായ ക്രിസ്മസ് വിപണി ഇതായിരിക്കാം. ചത്വരങ്ങളും പുരാതന നിർമിതികളും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയുടെ തലസ്ഥാനമായ ഡ്യുസല്‍ഡോര്‍ഫിൽ കാലു കുത്താൻ ഇടമില്ല. ഡോം സ്റ്റാഡ്റ്റ് അഥവാ കത്തീഡ്രല്‍ നഗരം എന്നറിയപ്പെടുന്ന കൊളോണിലും സ്ഥിതി വ്യത്യസ്തമല്ല. കൊളോണിൽ മലയാളികൾ നിരവധിയുണ്ട്.
ബാങ്കുകളുടെ നഗരമെന്നാണ് ഫ്രാങ്ക്ഫര്‍ട്ട് അറിയപ്പെടുന്നത്. സമ്പന്നതയുടെ മുഖചിത്രമാണു ഫ്രാങ്ക്ഫർട്ട്. ഇവിടെ നടത്താറുള്ള വാഹനമേള ലോകപ്രശസ്തമാണ്. ക്രിസ്മസിന്റെ വർണങ്ങളിലേക്ക് ചേക്കേറിയ ഫ്രാങ്ക്ഫർട്ട് ഇക്കുറിയും ആർഭാടങ്ങൾക്കു കുറവു വരുത്തിയിട്ടില്ല. ജർമനിയുടെ തലസ്ഥാന നഗരമായ ബർലിനിൽ ആഘോഷ രാവുകൾക്കു മുന്നോടിയായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കാനെത്തിയ ഇതര യൂറോപ്യൻ രാജ്യക്കാർ നിരത്തുകളിൽ നിരയായി നീങ്ങുന്നു. ബൈബിളിലെ മറിയത്തിന്റെ നാമത്തിലുള്ള ഫ്രൗവന്‍ കിര്‍ഷെ നഗരം സുദിനത്തെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു. ‘വിശ്വാസഗോപുരം’ എന്നു വിളിപ്പേരുള്ള മ്യൂണിക് നഗരവും ക്രിസ്മസിന്റെ ആവേശത്തിലാണ്.
ജർമനിയെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് വിപണിയിൽ പരമ്പരാഗത ഉൽപന്നങ്ങൾക്കാണ് ജനപിന്തുണ. ഇവിടത്തെ കച്ചവട സ്ഥാപനങ്ങൾ നഗരത്തിലാകമാനം പരന്നു കിടക്കുന്നു. ന്യൂറംബര്‍ഗിലെ ‘പിറവിച്ചന്ത’ പ്രശസ്തമാണ്. മുപ്പതു ദിവസത്തിനിടെ രണ്ടുലക്ഷം പേരാണ് ഇവിടെ എത്താറുള്ളത്. രാജ്യത്തെ ‘ഹോട്ടസ്റ്റ്’ വിപണി തുറമുഖനഗരമായ ഹാംബുര്‍ഗാണ്. നഗ്നനൃത്തശാലകളുടെ പേരിൽ കുപ്രസിദ്ധമാണ് ഹാംബുർഗ്.
ക്രിസ്മസിന്റെ ചോക്ലേറ്റ് മധുരം
ജര്‍മനിയിൽ ചോക്ലേറ്റിന്റെ സീസൺ ആണ് ഡിസംബർ. ക്രിസ്മസ് ആഘോഷം മധുരത്തിൽ ചാലിക്കാൻ വിവിധ ഫ്ളേവറുകളിൽ ചോക്ലേറ്റുകൾ വിപണിയിലെത്താറുണ്ട്. രുചിയിലും വിലയിലും വ്യത്യാസത്തോടെ അലമാരകളിലേക്ക് കണ്ണുകളെ ആകർഷിക്കുന്നു. കുടുംബങ്ങളും സുഹൃത്തുക്കളും മാത്രമല്ല ചോക്ലേറ്റ് കൈമാറുന്ന കാര്യത്തിൽ മത്സരിക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങളും ജോലിക്കാർക്ക് സമ്മാനപ്പൊതികളിൽ ചോക്ലേറ്റ് ഉൾപ്പെടുത്തുന്നു. കുട്ടികളുടെ രുചിമുകുളങ്ങളിൽ മധുരമൊഴുക്കുന്ന ചോക്ലേറ്റുകളാണ് വിപണി കയ്യടക്കാറുള്ളത്. കണ്ണുകളെ ആകർഷിക്കുന്ന വിധത്തിൽ ചിത്രങ്ങൾ വരച്ചും ശിൽപ ഭംഗിയൊരുക്കിയും ചോക്ലേറ്റുകൾ മേക്കോവർ നടത്തുന്നു. ജര്‍മന്‍, സ്വിറ്റ്സര്‍ലൻഡ്, ബല്‍ജിയം, ഇറ്റാലിയന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ ചോക്ലേറ്റുകൾ കൗതുകക്കാഴ്ചയൊരുക്കുന്നു.
പലതരത്തിലുള്ള ക്രിസ്മസ് കേക്കുകളും മധുര പലഹാരങ്ങളുമാണ് ക്രിസ്മസ് രുചി വൈവിധ്യം. കിേസ്റ്റാളന്‍, ആഹ്നര്‍ പ്രിന്റന്‍, ന്യൂറന്‍ബര്‍ഗ് ലേബ് കൂഹന്‍ എന്നിങ്ങനെ നൂറിലേറെ ഇനം ചോക്ലേറ്റുകൾ ലഭ്യമാണ്. ആള്‍ക്കഹോള്‍ നിറച്ച ചോക്ലേറ്റുകളാണ് മറ്റൊരു വിഭാഗം. ബ്രാൻഡ് ഏതായാലും അതിലെ ഉള്ളടക്കം പൊതിക്കടലാസിൽ എഴുതിവയ്ക്കണമെന്നു കർശനമായ നിർദേശമുണ്ട്.
പരമ്പരാഗത ജര്‍മന്‍ മധുര പലഹാരങ്ങൾ പ്രിയപ്പെട്ടതാണ്. ക്രിസ്മസ് സ്സ്റേറാളന്‍, ചുട്ടുവറുത്ത മധുരമുള്ള ബദാം, ലെബ്കുസന്‍ ഹാര്‍ട്ട്സ് (ജിഞ്ചര്‍ബ്രെഡ് ഹാര്‍ട്ട്സ്) എന്നിവ ക്രിസ്മസ് വിപണിയിൽ ലഭിക്കും. ജർമനിയിൽ പ്രശസ്തമായ ക്രിസ്മസ് മാർക്കറ്റ് ന്യൂറംബർഗിലേതാണ്.