തോക്കേന്തിയെത്തിയ ആളെ കണ്ടു ഭയന്നു; സഞ്ചരിക്കാൻ ഭയപ്പെടേണ്ട രാജ്യങ്ങളിലൊന്ന് എന്നു ലോകടൂറിസം മാപ്പിൽ മുന്നറിയിപ്പുള്ള സിറിയയിലൂടെ നടത്തിയ യാത്ര...
Mail This Article
സിറിയയുടെ ഇതുവരെ കാണാത്ത മുഖം തേടിയാണ് ഇനിയുള്ള യാത്ര. ബോംബുകളും മിസൈലുകളും വീണ ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയ. അലെപ്പോയും പാല്മിറയും നാമാവശേഷമായി. അങ്ങോട്ടു പോകാനുള്ള സമയമില്ല. നഗരത്തിൽ നിന്ന് പതിനഞ്ചു മിനിറ്റ് അകലെയുള്ള ജൌബർ സന്ദർശിക്കാമെന്നു തീരുമാനിച്ചു.
യുദ്ധം വിതച്ച ദുരിതത്തിന്റെ നേർക്കാഴ്ച
പാതയ്ക്കിരുവശവും കോൺക്രീറ്റു കെട്ടിടങ്ങളുടെ ശ്മശാനങ്ങൾ. ദീർഘ നിശ്വാസത്തോടെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. സദാ വാചാലനായ അന്റോണിയോ നിശ്ശബ്ദനായിരുന്നു. ഇടയ്ക്കു കാൽപ്പാടുകൾ ഇല്ലാത്ത സ്ഥലത്തൂടെ നടന്നപ്പോൾ ഞാൻ പറഞ്ഞു കാലടികൾ നോക്കി നടക്കൂ. ഇവിടെ ഇപ്പോഴും കുഴിച്ചിട്ട മൈനുകൾ ഉണ്ടാകും. ‘എന്നെ കൊല്ലാൻ കൊണ്ടുവന്നതാണോ’ എന്ന് അയാൾ ദേഷ്യപ്പെട്ടു.
തകർന്ന ഒട്ടേറെ മസ്ജിദുകൾ കണ്ടു. ഒരേ മതവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ തകർന്നവയാണ്. സംശയിച്ചു നിൽക്കുമ്പോൾ തോക്കേന്തിയ ഒരാൾ വന്നു. ഭയന്നു പോയി, സമീപത്തെ വാട്ടർ ടാങ്കിനു കാവൽ നിൽക്കുന്ന ആളാണ്. ഭൂഗർഭ തുരങ്കങ്ങളെപ്പറ്റി അന്വേഷിച്ചപ്പോൾ കാട്ടിത്തരാമെന്നു പറഞ്ഞ് കൊണ്ടുപോയി. ഒരു കുഴിയിലൂടെ ഇറങ്ങി. ഒരാൾ പൊക്കത്തിൽ നടക്കാനുള്ള വഴികൾ ഭൂമിക്കടിയിൽ കുഴിച്ചിരിക്കുന്നു.
മൊബൈൽ ടോർച്ച് തെളിച്ചു പിടിച്ചാണ് എല്ലാവരും നടന്നത്. പല തട്ടുകളിലായി ആ പ്രദേശം മുഴുവൻ ഇരുട്ട് നിറഞ്ഞ തുരങ്കങ്ങളാണ്. ഇവിടത്തെ മനുഷ്യർ അനുഭവിച്ച ദുരിതത്തിന്റെ സാക്ഷ്യപത്രം.
അര മണിക്കൂർ കൊണ്ട് എയർപോർട്ടിലെത്തി. പതിറ്റാണ്ടുകൾക്കു ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ മിഠായി എറിഞ്ഞും പൂക്കൾ നൽകിയും ഉറക്കെ പാട്ടുവച്ചും പ്രിയപ്പെട്ടവർ ആഘോഷത്തോടെ സ്വീകരിക്കുന്ന കാഴ്ച.
സിറിയ ഇപ്പോഴും മനോഹരമാണ്. സ്നേഹമുള്ള മനുഷ്യർ. പുരാതന ശിലാസ്മാരകങ്ങളിലും പള്ളികളിലും വഴികളിലുമുണ്ട് പ്രതീക്ഷയുടെ കിരണങ്ങൾ.
വിമാനത്തിലിരിന്നു താഴെ സിറിയൻ മണ്ണിലേക്ക് നോക്കുമ്പോൾ മാർപ്പാപ്പ ഇവിടെയെത്തി പ്രാർഥിച്ച വാചകം മനസ്സിലെത്തി. ‘പ്രവാചകന്മാരുടെ നാടേ, നീ സമാധാനത്തിന്റെ വിളക്ക് ആകട്ടെ...’