ഭൂമിയിലെ ഏറ്റവും സുന്ദരഗ്രാമം എന്നു പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ച കടമക്കുടി ദ്വീപുകളിലേക്കായാലോ സഞ്ചാരം?
Mail This Article
ട്വീറ്റുകളിലും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധ നേടിയ കടമക്കുടിയിലേക്കാണ് ഈ സഞ്ചാരം. വേമ്പനാട്ടു കായലിനു നടുവിലുള്ള സുന്ദരമായ തുരുത്തുകളാണു കമടക്കുടി ദ്വീപുകൾ. കൊച്ചിയിൽ നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണു പ്രകൃതിഭംഗിയണിഞ്ഞ ഈ ദ്വീപസമൂഹം.
കാഴ്ചകൾ കണ്ട്...
എറണാകുളം മറൈൻഡ്രൈവിൽ നിന്ന് ഉച്ചയ്ക്കു സ്പീഡ് ബോട്ടിൽ കയറി. ഗോശ്രീ പാലത്തിനടിയിലൂടെ പോകുമ്പോൾ കിഴക്ക് കാണുന്ന താന്തോന്നിത്തുരുത്തിന് ഗ്രാമീണഭംഗിയാണ്. പിഴല ദ്വീപിന്റെ പടിഞ്ഞാറേതീരം ചെമ്മീൻ കെട്ടുകളാലും ചെമ്മീൻ കെട്ടിന്റെ തൂമ്പുകാവൽപ്പുരകളാലും സുന്ദരമാണ്. ആ ദ്വീപിലെ റോഡുകളിലൂടെ സഞ്ചാരിച്ചാലിത്ര അഴകുള്ള കാഴ്ചകൾ കാണാനാവില്ല.
പെട്ടെന്നു‘ഠപ്പേ’ എന്ന ശബ്ദം കേട്ടു ഞെട്ടി. ബോട്ടിന്റെ പ്രൊപ്പല്ലർ തിട്ടയിലടിച്ച ശബ്ദമാണ്. കഴിഞ്ഞ പ്രളയങ്ങളിൽ എത്തിയ എക്കൽ കായലിൽ പലയിടത്തും തിട്ടകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
1341 ൽ പെരിയാറിലുണ്ടായ മഹാപ്രളയത്തിൽ ആലുവയിേലക്കു ജലം ഒഴുകിയെത്തി. ഈ എക്കൽ അടിഞ്ഞു കായലിൽ പിഴല, കടമക്കുടി, മൂലമ്പിള്ളി തുടങ്ങി 14 ദ്വീപുകൾ സൃഷ്ടിക്കപ്പെട്ടുവെന്നാണു കരുതപ്പെടുന്നത്. െകാച്ചി അഴിമുഖത്തിന്റെ രൂപീകരണസമയത്താണിതെന്നു കണക്കാക്കുന്നു. നാലുവശവും വെള്ളമായതിനാൽ ദ്വീപുവാസികൾക്കു വഞ്ചി, ബോട്ട് ഇവയെ ആശ്രയിച്ചു മാത്രമേ പുറംലോകവുമായി ബന്ധമുണ്ടാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
റോഡ് സൗകര്യം വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാരസാധ്യതകളേറി. കടമക്കുടിയിലെ സൂര്യോദയവും അസ്തമയവും അതിമനോഹരമാണ്. ആഴമുണ്ടായിരുന്ന കായലിൽ അടുത്ത കാലത്തുണ്ടായ പ്രളയം മൂലം എക്കലടിഞ്ഞു തിട്ടകൾ ഉണ്ടായെന്നു ബോട്ട് സ്രാങ്ക് ഷെമീറും ബൈജുവും പറഞ്ഞു. തിട്ടകളിൽ ബോട്ട് ഇടിക്കാതെ വളരെ സൂക്ഷിച്ചാണു സഞ്ചാരം.
തുരുത്തിലേക്ക്...
ഏറെ നേരം കൊണ്ടാണു കായലോരത്തെ ചെറിയ കടമക്കുടി സെന്റ് സെബാസ്റ്റ്യൻ പള്ളിക്കു മുന്നിലെത്തിയത്. പിന്നെയും യാത്ര ചെയ്തു കായലോരത്തു തന്നെയുള്ള വലിയ കടമക്കുടി സെന്റ് ജോസഫ് പള്ളിക്ക് മുന്നിലെത്തി. അവിടെ നിന്നു കടമക്കുടി പാലിയം തുരുത്തിലേക്കു വാട്ടർ മെട്രോ നടത്തുന്ന ജെങ്കാർ സർവീസുണ്ട്.
പള്ളിയോടു ചേർന്ന് ഇവിടെ വാട്ടർ വുൾഫ് കയാക്കിങ് സെന്റർ ഉണ്ട്. വാട്ടർ മെട്രോ ജെട്ടിക്കു സമീപമാണിത്. വസ്ത്രം മാറാനുള്ള സൗകര്യവും ലഘുഭക്ഷണവും വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ടിവിടെ. ഗൈഡിന്റെ സേവനവും ലഭിക്കും. രണ്ടര കിലോമീറ്റർ സൺറൈസ് കയാക്കിങ്ങിനു രണ്ടു മണിക്കൂർ എടുക്കും. രാവിലെ ആറിനു തുടങ്ങുന്ന സൺറൈസ് കയാക്കിങ് എട്ടിന് അവസാനിക്കും. വൈകിട്ട് അഞ്ചിനു തുടങ്ങുന്ന സൺസെറ്റ് കയാക്കിങ് 6:30 വരെയാണ്. രണ്ടും ആവേശം നിറഞ്ഞ കായിക വിനോദമാണ്. സ്പീഡ്ബോട്ടിങ്ങുമുണ്ട്.
അര കിലോമീറ്റർ ചെന്നപ്പോൾ കടമക്കുടി തെക്കേ കള്ള് ഷാപ്പ് കണ്ടു. ഭക്ഷണം കഴിക്കാമെന്നു കരുതി ബോട്ട് കടവിലടുപ്പിച്ചു ഷാപ്പിലേക്കു കയറി. കടമക്കുടി കായലിൽ നിന്നു പിടിക്കുന്ന പിടയ്ക്കുന്ന വലിയ കരിമീൻ കറി, കരിമീൻ വറുത്തത്, വലിയ തിലാപ്പിയക്കറി, തിലാപ്പിയ വറുത്തത്, ഞണ്ട് റോസ്റ്റ്, കൊഞ്ച് ഉലർത്തിയത് കൂടാതെ കപ്പ, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, പോർക്ക് ഫ്രൈ പിന്നെ മധുരക്കള്ളും.
ബോട്ടിൽ യാത്ര തുടർന്നു. വലിയ കടമക്കുടിയിലെ ‘25 ഏക്കർ മുതലക്കുഴി’ പൊക്കാളി പാടത്തിനടുത്തുള്ള കടവിൽ നിന്നു കയറി റോഡിലെത്തി. ബസ് റൂട്ടാണിത്. റോഡിനിരുവശവും പൊക്കാളിപ്പാടങ്ങൾ. ഇവിടെ ആറു മാസം പൊക്കാളി നെൽകൃഷിയും പിന്നെ ചെമ്മീൻകെട്ടുമാണ്. നാരൻ - കാര ചെമ്മീൻ കൃഷിക്കെട്ടുകൾ പലയിടത്തും കാണാം. നീലവലകളുടെ കെട്ടുകളിൽ ഞണ്ട് കൃഷിയുമുണ്ട്. ഞണ്ടുകൾ കയറിപ്പോകാതിരിക്കാനാണ് ആ വല.
വൈകിട്ടായപ്പോൾ റോഡിൽ ആളുകൾ എത്തിത്തുടങ്ങി. റോഡരികിൽ നിരവധി കടകളുണ്ട്. ചായയും ലഘുഭക്ഷണവും ഐസ്ക്രീമുമൊക്കെ ഇവിടെ കിട്ടും. സദാ കുളിർകാറ്റ്. മുതിർന്നവരും കുട്ടികളും പാടശേഖരകാഴ്ചകൾ കണ്ടിരിക്കുകയാണു റോഡരികിൽ.
ചെറിയ അരയന്ന ബോട്ടും കെട്ടുവള്ളങ്ങളും ഓടിവള്ളങ്ങളുമുണ്ട്. ഇവയിൽ കയറിയാൽ കൈത്തോടുകളിലൂടെ സഞ്ചരിച്ചു പാടശേഖരങ്ങൾ അടുത്തുനിന്നു കാണാം. നാട്ടുകാരനായ ഗോപിച്ചേട്ടന്റെ നാടൻ വള്ളവുമുണ്ട്. കരോക്കെ വച്ചാണു ഗോപിച്ചേട്ടൻ പാടിക്കൊണ്ടു തുഴയെറിയുന്നത്. വള്ളത്തിലൂടെയുള്ള യാത്ര രസകരമാണ്. വരമ്പുകളും ചെമ്മീൻകെട്ടുകളും തൂമ്പിലൂടെ ചാടുന്ന വെള്ളവും കണ്ടുകണ്ടങ്ങനെ. സന്ധ്യ മയങ്ങുമ്പോൾ മടക്കയാത്ര ആരംഭിച്ചു.
കായൽക്കാഴ്ചകൾ
തീരങ്ങൾ മനോഹരചിത്രങ്ങളായി പിന്നിലേക്കു പോകുന്നു. റെയിൽവേ പാലവും ഗോശ്രീ പാലവും താണ്ടി കൊച്ചിക്കായലിലെത്തി. ബോട്ട് ശരവേഗത്തിൽ വല്ലാർപാടം കണ്ടെയിനർ ടെർമിനലിനു മുന്നിലെത്തി വെട്ടിത്തിരിഞ്ഞു കിഴക്കോട്ട്. തിരക്കുകളിൽ നിന്നകന്ന് ഒരിക്കൽ കൂടി കടമക്കുടിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തണമെന്നു തീരുമാനിച്ചാണു നടന്നുനീങ്ങിയത്. കടമക്കുടി കണ്ടു മതിയായില്ല.