ADVERTISEMENT

മനസ്സും ശരീരവും ഒരേ പോലെ തളർന്നു നിൽക്കുമ്പോഴാണു കൃത്യസമയത്തെന്നോണം അവധി കിട്ടുന്നത്. യാത്ര പോകണം എന്നു മനസ്സിലുറപ്പിച്ച അതേ സമയത്തു ‘നമുക്കു ത്രിയുണ്ടിലേക്കു പോയാലോ?’ എന്ന ചോദ്യവുമായി ജീവിതപങ്കാളി  ഇൻഫാസുമെത്തി.


ധരംശാലയിലേക്കു ബസ്‌യാത്ര
ധരംശാലയിലേക്കു പോകുന്ന ബസ് തിരഞ്ഞപ്പോൾ അറുന്നൂറു രൂപ മുതൽ ടിക്കറ്റുകളുണ്ടെന്നു മനസ്സിലായി. കൊള്ളാവുന്ന റേറ്റിങ്ങുള്ള ബസിന്റെ  800 രൂപയ്ക്കുള്ള രണ്ടു ടിക്കറ്റുകൾ ബുക്ക് ചെയ്തു. പിറ്റേന്നു കൃത്യസമയത്തു ഞങ്ങൾ കശ്മീരി ഗേറ്റിലെത്തി. രാത്രി എട്ടരയായതോടെ ബസ് ധരംശാലയിലേക്ക് കുതിച്ചു. ഡൽഹിയിൽ നിന്നു ധരംശാലയിലെത്താൻ ഒരു രാത്രി വേണം.
‘ധരംശാല എത്താൻ അഞ്ച് മിനിറ്റ് കൂടിയേ ഉള്ളൂ, ’ കണ്ടക്ടറുടെ ശബ്ദം കേട്ടാണ്  ഉറക്കമുണർന്നത്. ഡൽഹിയിൽ 30 ഡിഗ്രിയാണെങ്കിൽ ഇവിടെ 15 ഡിഗ്രിയാണു താപനില. തണുത്തു വിറയ്ക്കുന്ന കൈകൾ കൂട്ടിത്തിരുമ്മി  ലോക്കൽ ബസിൽ കയറി ഇരിപ്പുറപ്പിച്ചു.

മക് ക്ലൗഡ് ഗഞ്ച്
അൽപനേരം കഴിഞ്ഞപ്പോഴേക്കും ബസ് പുറപ്പെട്ടു. അരമണിക്കൂറിനു ശേഷം ഞങ്ങൾ മക് ക്ലൗഡ് ഗഞ്ചിലെത്തി.
അത്യാവശ്യം വലുപ്പവും സൗകര്യവുമുള്ള ടൗൺ ആണ് മക് ക്ലൗഡ് ഗഞ്ച്. കടകളെല്ലാം തുറക്കുന്നതേയുള്ളൂ. ബസിറങ്ങി ഞങ്ങൾ അടുത്തുളള ചായക്കടയിലെത്തി ആവി പറക്കുന്ന ചായയും ഒരു പ്ലേറ്റ് ബ്രെഡ് ഓംലെറ്റും വാങ്ങി. ഭക്ഷണത്തിനുശേഷം നടപ്പ് തുടർന്നു.

TriundTravel
ADVERTISEMENT


ട്രെക്കിങ് പാത ലക്ഷ്യമിട്ട്
ഇന്നത്തെ ലക്ഷ്യം ത്രിയുണ്ട് ട്രെക്കിങ് ആണ്. വലിയ പ്രയാസമില്ലാതെ ഒറ്റ ദിവസം കൊണ്ടുതന്നെ കയറിയിറങ്ങാൻ കഴിയുന്ന ട്രെക്കിങ് പാതയാണിത്.
അടുത്തുകണ്ട കടയിൽ നിന്നു കുപ്പിവെള്ളവും കുറച്ചു ചോക്‌ലെറ്റും സ്നാക്സും വാങ്ങി. കടക്കാരൻ കാണിച്ച വഴിയേ ഞങ്ങൾ ത്രിയുണ്ടിലേക്കു നടന്നു തുടങ്ങി. ട്രെക്കിങ് തുടങ്ങുന്ന ഗല്ലു ടെംപിൾ വരെ ആളുകൾ ടാക്സി പിടിച്ചു പോവുകയും അവിടെ നിന്നു കയറ്റം ആരംഭിക്കുകയുമാണു പതിവ്. അന്വേഷിച്ചപ്പോൾ വലിയ തുകയാണു ടാക്സി ചാർജ് പറയുന്നത്. ഏറിയാൽ രണ്ടോ മൂന്നോ കിലോമീറ്ററുകൾ മാത്രമേയുള്ളൂ നടക്കാൻ. രണ്ടും കൽപിച്ചു ഗല്ലു ടെംപിളിലേക്കു നടക്കാൻ തീരുമാനിച്ചു.


വഴികാട്ടികളായ ബുദ്ധിസ്റ്റ് സന്യാസികൾ
ആദ്യം കുറച്ചുദൂരം വളഞ്ഞു പുളഞ്ഞു പോകുന്ന ടാറിട്ട റോഡിലൂടെയായിരുന്നു യാത്ര. കുറച്ചുദൂരം പിന്നിട്ടതും ‘ത്രിയുണ്ട്’ എന്നെഴുതിയ വലിയ സൈൻ ബോർഡ് കാടിനുള്ളിലേക്കു വഴി കാട്ടുന്നതായി കണ്ടു.
തൊട്ടുമുന്നിൽ കുറേ ബുദ്ധിസ്റ്റ് സന്യാസികൾ നടന്നു പോകുന്നുണ്ട്. അവർക്കു പിന്നാലെ ഞങ്ങളും ആ വഴി തിരിഞ്ഞു. കൂട്ടത്തിൽ ചെറിയ കുട്ടികളുമുണ്ട്. കുട്ടികളുമായി സംസാരിച്ചുകൊണ്ടു ഞങ്ങൾ നടന്നു. കുട്ടിത്തം വിട്ടുമാറാത്ത ആപ്പിൾ കവിളുകളുള്ള ആ സുന്ദരക്കുട്ടൻമാരോടൊത്തുള്ള യാത്ര രസകരമായിരുന്നു.

ADVERTISEMENT

 
അവർ കാണിച്ചു തന്ന കുറുക്കുവഴികളിലൂടെ മരങ്ങളുടെ വേരുകളിൽ അള്ളിപ്പിടിച്ചും പാറകളിൽ കാലുകളുറപ്പിച്ചും ഞങ്ങൾ പെട്ടെന്നു ബേസ് പോയ്ന്റിൽ എത്തി. അവിടെയെത്തുന്നതിനു തൊട്ട് മുൻപ് ഞങ്ങളോടു യാത്ര പറഞ്ഞ് ആ കുട്ടി സന്യാസികളും അവരുടെ താവളത്തിലേക്കു യാത്രയായി.

ADVERTISEMENT
ADVERTISEMENT