ഇരട്ടക്കുട്ടികൾ ജനിക്കട്ടെ, അവരോടൊപ്പം ലോകം മുഴുവൻ സഞ്ചരിക്കാനാവട്ടെ... ഈ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ പൂച്ചക്കണ്ണുള്ള ആ സ്ത്രീ ആരായിരുന്നു? ഓരോ യാത്രയിലും ആ മുഖം തേടാറുണ്ട്!
Mail This Article
ആംസ്റ്റർഡാമിലെ ഒരു കോഫി ഷോപ്പിൽ നിന്നാണ് ഞങ്ങളുടെ സഞ്ചാരകഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നത്. ആദ്യഭാഗം വിവാഹശേഷമുള്ള വർഷങ്ങൾ നീണ്ട മധുരസുന്ദരമായ ചില യാത്രകളായിരുന്നു എന്ന് ചുരുക്കി പറയാം. ആ കോഫി ഷോപ്പിനോരത്ത് ഒര ബെഞ്ചിൽ പൂച്ചകണ്ണുള്ള ഒരു സ്ത്രീ ഞങ്ങളെ ശ്രദ്ധിച്ച് നോക്കുന്നുണ്ട്. പലതവണ മിഴികളുടക്കിയപ്പോൾ ചിരിയിലൂടെ പരിചയം കൈമാറി. പതിയെ അവർ ഞങ്ങൾക്കരികിലേക്ക് വന്നു, നിങ്ങൾ എത്രവർഷമായി ഒരുമിച്ച് യാത്ര തുടങ്ങിയിട്ട്? അവർ ചോദിച്ചു. ആറുവർഷം എന്ന മറുപടി പറയും മുൻപേ അടുത്ത ചോദ്യം! കുട്ടികൾ? സാധാരണ ഏതൊരു ദമ്പതികളെയും കാണുമ്പോൾ മുതിർന്നവർക്ക് ഉള്ള ഒരു പൊതുസ്വഭാവമാണല്ലോ ഈ ചോദ്യം എന്ന ചിന്ത മനസ്സിലൂടെ കടന്നുപോയി.
പക്ഷേ, ആ ചിന്തയെ മുറിച്ചെന്നോണം അവർ കൈകളുയർത്തി അനുഗ്രഹിച്ചു ഇരട്ടകൾ പിറക്കട്ടെ, നിങ്ങളെ പോലെ ഒരു സുന്ദരനും ഒരു സുന്ദരിയും. ആ കുഞ്ഞുങ്ങളോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യാനാകട്ടെ! കുഞ്ഞ് ഉണ്ടാകും മുൻപ് പരമാവധി യാത്രകൾ നടത്തണം എന്ന് ഞങ്ങൾ മറുപടി കൊടുത്തപ്പോൾ ചിരിച്ചു കൊണ്ട് അവർ പറഞ്ഞു. കുഞ്ഞിനേയും കൂട്ടിവേണം ഇനിയുള്ള സഞ്ചാരം.
അതേ വർഷം അതായത് 2022 സെപ്റ്റംബറിൽ ഞങ്ങൾ അച്ഛനും അമ്മയുമാവാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞു. സ്കാനിങ്ങിൽ, ജനിക്കാൻ പോകുന്നത് ഇരട്ടകുട്ടികളാണെന്ന് അറിഞ്ഞപ്പോൾ സന്തോഷവും ഇരട്ടിയായി. പക്ഷേ, അധികം വൈകാതെ ഭയത്തിന്റെ നിഴൽ മനസ്സിൽ പടർന്നു. സഞ്ചാരം ഞങ്ങൾക്ക് ലഹരിയാണ്, ഒരു പക്ഷേ, ശ്വാസം. ഇരട്ടകുട്ടികളെ കൂട്ടി മുന്നോട്ടുള്ള സഞ്ചാരം എങ്ങനെ സാധ്യമാകും!
To travel is to live, മാറി ചിന്തിക്കണോ!
ഇനി ഞങ്ങൾക്ക് യാത്ര ചെയ്യാനാകുമോ? ഡോക്ടറോട് പങ്കാളി ദീപ്തി ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു. അദ്ദേഹം തന്ന ആത്മവിശ്വാസം കൈമുതലാക്കി ആ ഗർഭകാലത്ത് യൂറോപ്പിലുടനീളം പത്ത് രാജ്യങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. സ്പെയിനിലെ മല്ലോർക ദ്വീപിലേക്ക് നടത്തിയ ഫെറിയാത്രയാണ് അതിൽ മറക്കാനാവാത്ത അനുഭവം. 2023 മേയ് മാസത്തിലാണ് ഞങ്ങളുടെ സഹയാത്രികർ ജനിച്ചത്. അന്ന് ആ കോഫി ഷോപ്പിലെ സ്ത്രീ പറഞ്ഞ പോലെ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ആ ആശുപത്രിക്കിടക്കയിൽ വച്ച് ഞങ്ങളൊരു തീരുമാനമെടുത്തു, ഇവരുടെ പിറന്നാൾ ഭൂമിയിലെ സ്വർഗം, സ്വിറ്റ്സർലൻഡിൽ വച്ച് ആഘോഷിക്കണം. കുട്ടികൾക്ക് അഞ്ച് വയസ്സെങ്കിലും പ്രായമാകാതെ യാത്രയ്ക്ക് ഇറങ്ങരുതെന്ന ചുറ്റിലും നിന്നുള്ള ഉപദേശങ്ങളെ കാര്യമാക്കാതെ, കുഞ്ഞുങ്ങളെ കൂട്ടി ആദ്യ േസ്റ്റക്കേഷൻ ദുബായിൽ പ്ലാൻ ചെയ്തു.
തുടർന്ന്, അവർക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ മൗറീഷ്യസിലേക്ക് പോകാൻ തീരുമാനിച്ചു. ഏഴു മണിക്കൂർ നീണ്ട വിമാനയാത്ര എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആധി ഉണ്ടായിരുന്നെങ്കിലും മുന്നോട്ട് നീങ്ങി. കാരണം ഇതൊരു പരീക്ഷണമാണ്. യാത്രകൾ ജീവശ്വാസമായ ഞങ്ങളോടൊപ്പം ജീവിക്കാൻ അവരെയും പ്രാപ്തരാക്കിയേ പറ്റൂ. ഒരു ബീച്ച് റിസോർട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ, കടലിന്റെ താരാട്ടുകേട്ട് സമാധാനമായി ഉറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഒന്ന് ഉറപ്പായി, മുന്നോട്ടുള്ള യാത്രകൾ അസാധ്യമല്ല. കുഞ്ഞുങ്ങളെ ബേബി കരിയറിൽ കരുതി, ഞങ്ങൾ ലാ വാലെ ദെ കുലർ (La Vallee des Couleurs) അഥവാ നിറങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്ന മൗറീഷ്യസിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോയി. 23 നിറങ്ങളുള്ള മണ്ണാണ് ഇവിടത്തെ പ്രത്യേകത. ഫീഡിങ് ബ്രേക്ക് എടുത്ത് ചെറിയ ഹൈക്കിങ് നടത്തിയാണ് മുന്നോട്ട് നീങ്ങിയത്. പോകപ്പോകെ അവർ പ്രകൃതിയുമായി ഇണങ്ങി. ഇൽ ഓ സെർഫ്സ് (Ile aux Cerfs) എന്ന ദ്വീപിലെ ബബിൾ റിസോർട്ടിലെ താമസം ഈ യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്.
മഞ്ഞിലെ അദ്ഭുതം തേടി
കുഞ്ഞിക്കണ്ണുകൾ തുറന്ന് മഞ്ഞിന്റെ ആ മായിക ലോകം അവർ ആസ്വദിക്കുമ്പോൾ പ്രായം ഏഴുമാസം. ജോർജിയയിലേക്കുള്ള ഈ യാത്രയിൽ തണുപ്പൻ കാലാവസ്ഥയെ ഇങ്ങനെ പ്രതിരോധിക്കണം എന്നതായിരുന്നു പ്ലാനിങ്ങിലെ വലിയ വെല്ലുവിളി. പക്ഷേ, എല്ലാം തരണം ചെയ്ത് ആ മഞ്ഞുകാലം ജീവിതത്തിലെ ഏറെ സുന്ദരമായ ഓർമയാക്കി മാറ്റിയത് കുഞ്ഞുങ്ങൾ കൂടെയുള്ളതു കൊണ്ട് മാത്രമാണ്.
പോർച്ചുഗലിലെ മുന്തിരിത്തോട്ടങ്ങളും സ്പെയിനിലെ ഓറഞ്ച് മരങ്ങളും ഞങ്ങളുടെ വരവിലെ ആഘോഷിക്കാനെന്നോണം നിറയെ കായ്ച്ച് നിൽക്കുന്നു, എട്ടുമാസം പ്രായക്കാർ നിറങ്ങളുടെ ലോകത്തെ ഉൾക്കൊള്ളുന്നുണ്ടോ എന്ന് ഞങ്ങൾ ആവേശത്തോടെ നിരീക്ഷിച്ചു.
മാസങ്ങൾ ശരവേഗത്തിലാണ് കടന്നുപോയത്.
12 മാസം 12 രാജ്യം
ആംസ്റ്റർഡാമിലെ ടുലിപ് പൂക്കൾക്കിടയിൽ നിന്ന് പിറന്നാൾ ഫോട്ടോഷൂട്ട്, തുടർന്ന് ആൽപ്സിന്റെ മടിത്തട്ടിൽ സ്വിസ് മണ്ണില്‍ വച്ച് ഒന്നാം പിറന്നാൾ ആഘോഷം. ആ സ്വപ്നം സാക്ഷാത്കരിച്ചു. ഗ്രിൻഡൽവാൾഡിലെ പർവതക്കാഴ്ചകൾ സാക്ഷിയാക്കി ഞങ്ങൾ പ്രകൃതിയ്ക്ക് നന്ദി പറഞ്ഞു. വീണും എഴുന്നേറ്റും തെറ്റും ശരിയും തിരിച്ചറിഞ്ഞും പുതിയ കാര്യങ്ങൾ പഠിച്ചും ഞങ്ങൾ ശരിക്കും ജീവിതം ജീവിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് പൂർത്തിയായപ്പോൾ കൃത്യം 12 രാജ്യങ്ങൾ അവർ സന്ദർശിച്ചിരിക്കുന്നു. അങ്ങനെ രണ്ടുപേരും ഞങ്ങൾക്കൊപ്പം ചേർക്കാവുന്ന ‘ മിടുക്കരായ സഞ്ചാരി’കളായിരിക്കുന്നു. പ്രകൃതിയിൽ നിന്ന് അവർ മൃഗങ്ങളുടെ, പക്ഷികളുടെ ശബ്ദങ്ങൾ പഠിച്ചു, നിറങ്ങൾ ആസ്വദിച്ചു, എല്ലാത്തിലുമുപരി മനുഷ്യരെ അറിഞ്ഞു. സഞ്ചാരത്തോളം വലിയൊരു പാഠപുസ്തകം ഇല്ലെന്ന് ഞങ്ങളും തിരിച്ചറിഞ്ഞു. മാസങ്ങൾ കടക്കും തോറും യാത്രകളുടെ സ്വഭാവവും മാറ്റി മാറ്റി പരീക്ഷിച്ചു. കോഴ്സിക്കയിലേക്കായിരുന്നു ആ സാഹസികസഞ്ചാരം. ഏഴു മണിക്കൂർ വിമാനയാത്രയും ഏഴുമണിക്കൂർ കപ്പൽയാത്രയും കഴിഞ്ഞ് കോഴ്സിക്കയിലെത്തിയപ്പോഴേക്കും ഒന്നേകാൽ വയസ്സുകാർ പാടെ തളർന്നിരുന്നു. എങ്കിലും അവരിലെ ആവേശം ഞങ്ങളും ആസ്വദിച്ചു. ഈ യാത്രയിൽ അനുഭവിച്ച കടൽചൊരുക്ക് അൽപം വലച്ചെങ്കിലും അതൊരു വെല്ലുവിളിയായി കണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി.
ഇരട്ടകുഞ്ഞുങ്ങൾക്ക് ഇപ്പോൾ രണ്ടുവയസ്സും നാലുമാസവുമാണ്. പതിനെട്ട് രാജ്യങ്ങളിലൂടെ നിലവിൽ അവർ സഞ്ചരിച്ചു. രണ്ടാം പിറന്നാൾ ഇംഗ്ലണ്ടിലെ സൺഡൗൺ അഡ്വൈഞ്ചർ ലാൻഡിലും ആ വർഷത്തെ ഓണം ഫ്രാൻസിൽ വച്ചും ആഘോഷിച്ചു. മാലദ്വീപിന്റെ സൗന്ദര്യവും ഇറ്റലിയിലെ ഡോളമൈറ്റ്സിലെ കളിസ്ഥലങ്ങളും അവരിൽ കൗതുകമുണർത്തുന്നത് കണ്ട് ഞങ്ങളും സന്തോഷിച്ചു.
അന്ന് ആംസ്റ്റർഡാമിലെ കോഫിഷോപ്പിൽ വച്ച് ഞങ്ങളെ അനുഗ്രഹിച്ച യുവതിയെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആരായിരുന്നു അവർ! ആ അനുഗ്രഹം കൊണ്ടാകുമോ കുഞ്ഞുങ്ങളോടൊപ്പമുള്ള യാത്ര ഇങ്ങനെ തുടരാനാകുന്നത്.
