മാവേലിക്കരയുടെ ചരിത്രത്തിൽ ഈ മണ്ഡപത്തിൻ കടവിനുള്ള സ്ഥാനം അറിയാമോ?
Mail This Article
കെട്ടുകാഴ്ചകളും കുത്തിയോട്ടവുമുള്ള, മാവേലിക്കരയുടെ കാഴ്ചകളിൽ വേറിട്ട പലതുമുണ്ട്. ഓണാട്ടുകരയുടെ പൈതൃകത്തെ ശിരസ്സിലേറ്റുന്ന ആ നഗരത്തിലൂടെ സഞ്ചരിച്ചാലോ? നൂറ്റാണ്ടുകൾക്കു പിന്നിൽ, മലയാളക്കരയുടെ തന്നെ ചരിത്രത്തിലാണു നാമെത്തുക.
കടവത്ത് അടുത്ത തോണി
പശ്ചിമഘട്ടത്തിൽ നിന്നു കാടും മേടും കടന്ന് ഒഴുകി എത്തുന്ന അച്ചൻകോവിലാറാണ് ആദ്യം കാഴ്ചയൊ
രുക്കിയത്. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു തിരുവല്ല പാതയിലൂടെ കിഴക്കോട്ട് നടന്നു. വഴി അച്ചൻകോവിലാറിനെ വിട്ടകന്ന് വളയുന്നിടത്താണ് മണ്ഡപത്തിൻ കടവ്.
നിരത്തുകളും വാഹനങ്ങളും പ്രചാരത്തിലെത്തും മുൻപ്, നാടിനെ അങ്ങോളമിങ്ങോളം ബന്ധിപ്പിച്ച ആറുകളും തോടുകളും പ്രധാന സഞ്ചാര മാർഗമായിരുന്ന കാലത്ത് മാവേലിക്കരയിലേക്കുള്ള പ്രവേശനകവാടം അച്ചൻകോവിലാറിന്റെ ഈ കടവായിരുന്നു. ആ ഗതകാല പ്രൗഢിയുള്ള കരിങ്കൽ മണ്ഡപത്തിൽ നിന്നാണ് പൈതൃകസഞ്ചാരത്തിന്റെ തുടക്കം. മാവേലിക്കര കോവിലകത്തിന്റെ ചരിത്രം തുടങ്ങുന്നതും ഈ മണ്ഡപത്തിൻ കടവിൽ നിന്നു തന്നെ.
ചരിത്രം തുടങ്ങുന്നു
ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത്, മലബാറിൽ നിന്ന് ഒരു ക്ഷത്രിയകുടുംബം ആശ്രിതജനങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം മണ്ഡപത്തിൻ കടവിൽ വന്നിറങ്ങി. തിരുവിതാംകൂർ ഭരണാധികാരിയായ കാർത്തിക തിരുനാൾ രാജാവ് അവർക്ക് കടവിന്റെ എതിർവശത്ത് സ്ഥലം നൽകി.
ചാമുണ്ഡി അമ്മ തമ്പുരാൻ എന്ന വനിതയിൽ നിന്നാണ് മാവേലിക്കര കോവിലകത്തിന്റെ ആരംഭം എന്നു കണക്കാക്കുന്നു. അവരുടെ മൂന്നാമത്തെ തലമുറയിൽ നിന്നാണ് തിരുവിതാംകൂറിന്റെ ആദ്യ വനിതാ ഭരണാധികാരിയായ സേതു ലക്ഷ്മിഭായിയും സേതു പാർവതിഭായിയും. പിന്നീട് തിരുവിതാംകൂർ രാജകുടുംബത്തിൽ ഭരണത്തിലേറിയവരൊക്കെ, ശ്രീചിത്തിര തിരുനാൾ വരെയും മാവേലിക്കരയുടെ പാരമ്പര്യത്തിൽ പെട്ടവരായിരുന്നു എന്നത് ചരിത്രം.
പിൽക്കാലത്ത് ആ കടവിലാണു റവ. ജോസഫ് പീറ്റ് വന്നിറങ്ങിയത്. ദക്ഷിണേന്ത്യയിലെ മിഷനറി പ്രവർത്തനങ്ങൾക്കായി സിഎംഎസ് സഭ അയച്ച ആദ്യ പ്രവർത്തകരിൽ ഒരാൾ.
കേരളത്തിൽ തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിന് ഏറെ സംഭാവന നൽകിയ ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം തന്റെ ജീവിതകാലത്തെ ഏറിയ പങ്കും ചെലവഴിച്ചത് മണ്ഡപത്തിൻ കടവിന് എതിർവശത്തായിരുന്നു. അദ്ദേഹം സ്ഥാപിച്ച മാവേലിക്കര സിഎംഎസ് പള്ളി അതിന്റെ നേർസാക്ഷ്യമായി അവിടെ കാണാം.
ക്ഷത്രിയ കുടുംബത്തിന്റെ ആദ്യ വാസസ്ഥാനം വാങ്ങിയാണ് റവ. ജോസഫ് പീറ്റ് കടവിനു സമീപം താമസം ആരംഭിക്കുന്നത്.
നഗരത്തിനുള്ളിൽ ക്ഷേത്രത്തിന് സമീപത്തായി പുതിയ കോവിലകം നിർമിച്ചതോടെയാണ് കോവിലകത്തെ ആളുകൾ താമസം മാറ്റിയത്. കോവിലക കെട്ടിടത്തിന്റെ സ്ഥാനത്താണ് ഇന്നത്തെ പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളജ്..
