മലരിക്കലിലെ പാടശേഖരങ്ങളിൽ ചെമ്പട്ടു വിരിച്ചതുപോലെ ആമ്പൽ വസന്തം. കോട്ടയത്തിന്റെയും ആലപ്പുഴയുടേയും അതിർത്തിയിലുള്ള മലരിക്കലിലെ 1800 ഏക്കർ കായൽ നിലത്ത് ആമ്പലുകൾ പൂവിട്ടു തുടങ്ങി. എല്ലാ വർഷവും കൊയ്ത്തു കഴിഞ്ഞു പാടത്തേയ്ക്ക് കായൽ വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. അടുത്ത വിതയ്ക്കു പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും.കോട്ടയത്തിന്റെ ടൂറിസം മേഖലയുടെ പ്രതീക്ഷയായി മാറുകയാണ് ആമ്പൽ ടൂറിസം. ഗ്രാമീണ ടൂറിസം വികസനത്തിനു ഏറെ സാധ്യതകൾ നൽകുന്നു ഈ ആമ്പൽ ടൂറിസം.
മലരിക്കലിനു പുറമേ കല്ലറയിലും ബോട്ടുജെട്ടി കവലയിലും പനച്ചിക്കാട്ടും ഇതുപോലുള്ള ആമ്പൽ കാഴ്ചകളുണ്ട്. എന്നാൽ സൂര്യോദയവും അസ്തമയവും ഏറ്റവുംമനോഹരമായി കാണാൻ സാധിക്കും എന്നതാണ് മലരിക്കലിനെ ഏറെ ആകർഷകമാക്കുന്നത്. ആളുകൾക്ക് വള്ളങ്ങളിൽ പൂപ്പാടങ്ങളിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവുമിവിടെയുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽപാടം ആമ്പൽ കൊണ്ടു നിറയും.
മലരിക്കലേക്കുള്ള വഴി :
കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം.