ADVERTISEMENT

മനുഷ്യരുടെ കലഹവും കയ്യേറ്റവും കാരണം വിസ്തീർണം കുറഞ്ഞ്, സിംഹവും കറുത്ത കാണ്ടാമൃഗവും ഇല്ലാതായ അകഗേര വനം ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ആഫ്രിക്കൻ വനയാത്രയുടെ ഏറ്റവും വലിയ ആകർഷണം ബിഗ് 5 മൃഗങ്ങൾ എല്ലാത്തിനെയും കാണാവുന്ന റുവാണ്ടയിലെ ഏക വനമെന്ന പദവിയോടെ. മരണത്തിന്റെ പടിവാതിലിൽ നിന്നു മടങ്ങി വന്ന ഒരു വനത്തിന്റെ ചരിത്രം കേൾക്കാം ഈ രാജ്യാന്തര വനദിനത്തിൽ

റുവാണ്ടയുടെ വടക്കു കിഴക്ക്, നാഷനൽ പാർക്കായ അകഗേര വനത്തിന്റെ ഏറെ ഉള്ളിൽ പകൽ എരിഞ്ഞടങ്ങുകയാണ്. ഇലേമ തടാകത്തിന്റെ ആഴമില്ലാത്ത ജലപ്പരപ്പിൽ, ഹിപ്പൊപ്പൊട്ടാമസുകൾ അന്തിവെയിലിൽ മയങ്ങിക്കിടന്നു. ഏതെങ്കിലും ജീവി എത്തിയാൽ അത്താഴം തരമാകുമല്ലോ എന്ന പ്രതീക്ഷയിൽ നദിക്കരയിൽ കാത്തു കിടക്കുന്ന മുതലകൾ. കൂട്ടിലേക്കു മടങ്ങും മുൻപ് ആവേശത്തോടെ കലപില ശബ്ദമുണ്ടാക്കുന്ന ആയിരക്കണക്കിന് കുരുവികൾ. പെട്ടന്നു അവിടം നിശ്ശബ്ദമായി. കരയിലേക്കു മടങ്ങുന്ന യന്ത്രം ഘടിപ്പച്ച ബോട്ടിന്റെ ഇരമ്പൽ മാത്രം അവിടെ മുഴങ്ങി. പ്രകൃതി രാത്രിയെ വരവേൽക്കാൻ തയാറാകുകയാണ്.

rwandaakageranationalpark
ADVERTISEMENT

ഇരുട്ടു വീണ ശേഷം ഇരകൾക്കു മേൽ ചാടിവീഴാൻ കുറ്റിക്കാട്ടിൽ പതിഞ്ഞിരിക്കുന്ന ഇരപിടിയൻ മൃഗങ്ങളെപ്പറ്റി ഞാൻ അറിഞ്ഞില്ല. രാത്രിയായതോടെ അകഗേര വനത്തിൽ വേറിട്ട ജീവിതം പൊട്ടിവിടരുന്നു. അടുത്ത ദിവസം പുലർച്ചെ ബിഗ് ഫൈവ് മൃഗങ്ങളെ തേടിയിറങ്ങാം എന്നാണ് ഗൈഡ് പറഞ്ഞത്. അതെന്നെ അദ്ഭുതപ്പെടുത്തി. ബിഗ് ഫൈവ് മൃഗങ്ങളെ (സിംഹം, പുലി, കാണ്ടാമൃഗം, ആന, വൈൽഡ് ബഫലോ) എല്ലാം ഈ വനത്തിൽ കാണാൻ പറ്റും! അതു പുതിയ അറിവായിരുന്നു എനിക്ക്. അതേ, വിസ്മയങ്ങളുടെ കലവറയാണ് റുവാണ്ട.

ജീവൻ വീണ്ടെടുത്ത നാഷനൽ പാർക്ക്

ADVERTISEMENT

റുവാണ്ടയുടെ വിനോദസഞ്ചാര ഭൂപടത്തിൽ മറഞ്ഞു കിടക്കുന്ന രത്നക്കല്ലാണ് അകഗേര നാഷനൽ പാർക്ക് (എഎൻപി). പാർക്കിന്റെ കിഴക്കെ അതിരു ചേർന്ന് ഒഴുകുന്ന അകഗേര നദിയിൽ നിന്നാണ് വനത്തിന് ഈ പേരു ലഭിച്ചത്. പാർക്കിന്റെ വൈവിധ്യം നിറഞ്ഞ ജൈവസമ്പത്തിന് അടിസ്ഥാനമായി ഇലേമ തടാകം ഉൾപ്പടെ ഒട്ടേറെ തടാകങ്ങളുണ്ട്. അവയുടെ ജലസമൃദ്ധിക്കു കാരണവും ഈ നദി തന്നെ.

rwandaakagerahipo

നദിയുടെ ജലപ്പരപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള ലോഡ്ജിലിരുന്ന് അത്താഴം ആസ്വദിക്കുന്നതിനൊപ്പം പാർക്കിന്റെ ചരിത്രവും കേട്ടു. 1935 ൽ ബെൽജിയത്തിന്റെ ഭരണത്തിൽ 2500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന വനമാണ് നാഷനൽ പാർക്കായി മാറ്റിയത്. 1994 ലെ വംശഹത്യക്കു ശേഷം പാർക്കിന്റെ വിസ്തൃതി പകുതിയാക്കി കുറയ്ക്കുകയും ബാക്കി സ്ഥലം രാജ്യത്തെ ഭവനരഹിതർക്കും അഭയാർഥികൾക്കും വിട്ടുകൊടുക്കുകയും ചെയ്തു. അവർ വേട്ടയാടിയും ഭൂമി കയ്യേറിയും ജീവിതം നയിച്ചു. ആനയും സിംഹവും മറ്റു പല മൃഗങ്ങളും കാട്ടിൽ നിന്ന് അപ്രതൃക്ഷമായി. അനധികൃത പ്രവൃത്തികൾ തടയാൻ പാർക്ക് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ക്രമേണ അതിന്റെ മരണമണി മുഴങ്ങി.

ADVERTISEMENT

സിംഹത്തിന്റെ തിരിച്ചുവരവ്

സീബ്ര, ബബൂൺ, ഇംപാല, വാട്ടർബക്സ്, കറുത്ത കാണ്ടാമൃഗം, കാട്ടെരുമ, സിംഹം ഇവയൊന്നുമില്ലാത്ത അകഗേര വനത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ പറ്റില്ല. സിംഹത്തെയോ കാണ്ടാമൃഗത്തെയോ എനിക്കു കാണാൻ പറ്റിയില്ലെങ്കിലും സീബ്രയും ബബൂണും സുലഭമാണ്. 2015 ലും 2017 ലും പല മൃഗങ്ങളെയും പാർക്കിലേക്ക് പുതിയതായി കൊണ്ടുവിട്ടിരുന്നു. അവയിൽ ഇരപിടിച്ചു കഴിയുന്ന സിംഹത്തെപ്പോലുള്ളവയും പുല്ലും പച്ചിലയും തിന്നു ജീവിക്കുന്ന സീബ്രകളെപ്പോലുള്ളവയും ഉണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമമായി വർധിച്ചു. സിംഹത്തിന്റെ തിരിച്ചു വരവിനു മുൻപ് പുള്ളിപ്പുലിയും കഴുതപ്പുലിയുമായിരുന്നു ഈ വനത്തിലെ ഇരപിടിക്കുന്ന ജീവികളിൽ വലുപ്പമേറിയവ.

rwandaakageranp

ഇപ്പോൾ അകഗേര വനത്തിൽ 20 സിംഹങ്ങളുണ്ട്. ഒപ്പം ആനയും കാണ്ടാമൃഗവും എരുമയും പുള്ളിപ്പുലിയും കൂടിയാകുമ്പോൾ ബിഗ് ഫൈവ് മൃഗങ്ങളുടെ കാടെന്ന ബഹുമതി സ്വന്തമായി.

എഎൻപിയിലെ തടാകങ്ങൾ തണ്ണീർത്തട പ്രേമികളായ മൃഗങ്ങളുടെ പറുദീസയാണ്. ഹിപ്പൊപ്പൊട്ടാമസ്, മുതല, കൊക്കുകളും കുളക്കോഴികളും പരുന്തുകളും മാലക്കൈറ്റ് മീൻകൊത്തികളും നീർക്കാടകളുമായി നൂറുകണക്കിന് പക്ഷി വർഗങ്ങൾ, അപൂർവ ഇനങ്ങളായ ഷൂബിൽസും ഐബിസും ഒക്കെ അതിലുണ്ട്. ഏറെ സവിശേഷമായ ഈ ജൈവവൈവിധ്യമേഖലയ്ക്ക് മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീർത്തടം എന്ന സവിശേഷതയും ഉണ്ട്.

ലോഡ്ജിന്റെ അതിരിനപ്പുറം ഇരുട്ടിൽ മറഞ്ഞു കിടക്കുന്നു ഇലേമ തടാകം. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് ചെവിയിൽ തുളച്ചു കയറുന്ന കാടിന്റെ പലവിധ ശബ്ദങ്ങൾ, കാട്ടില രാജാവിന്റെ മുരൾച്ച, വേട്ടയുടെ ഗന്ധം... അടുത്ത പകൽ സിംഹത്തിന്റെ കാഴ്ച കിട്ടുമെന്ന ശുഭപ്രതീക്ഷയിൽ ഉറക്കത്തിലേക്ക്.

rwandaakagerapark

ഈച്ചകളെ വീഴ്ത്തും പതാക

പുലർച്ചെ 5 ന് പിങ്ക് കലർന്ന ഓറഞ്ച് നിറത്തിൽ കണ്ട ഇലേമ തടാകത്തിന്റെ സൗന്ദര്യം വേറിട്ടതായിരുന്നു. ഒന്നാന്തരം റുവാണ്ട കാപ്പി ഒരു കപ്പ് കുടിച്ച് പിക്നിക് ബാസ്കറ്റും എടുത്ത് സഫാരി ജീപ്പിനരികിലേക്ക് ഓടി. കാടിന്റെ തെക്കേ അറ്റത്താണ് ലോഡ്ജ്, പോകേണ്ടത് വടക്കേ അറ്റത്തേക്കും. വേലിക്കെട്ടുകളുടെ സംരക്ഷണത്തിനു പുറത്തെത്തിയ ഉടനെ ഞങ്ങൾക്കൊരു മാർഗതടസ്സം നേരിട്ടു. പാതയുടെ മധ്യത്തിൽ ഇരുന്ന് ക്ഷീണമകറ്റുന്ന ഒരു കൂട്ടം ഒലിവ് ബബൂണുകൾ, കൊച്ചുകുട്ടികളും മുതിർന്നവരുമുള്ള വലിയ കുടുംബം. ക്യാമറ എടുക്കുന്ന കാര്യം പോലും മറന്ന് ഞാനവരുടെ ചെയ്തികൾ ആസ്വദിച്ചു. കുട്ടികളെ പുറത്തിരുത്തുന്നത് അമ്മമാരും വയറിനോട് ചേർത്തു വച്ച് എടുക്കുന്നത് അപ്പൂപ്പൻമാരോ അമ്മൂമ്മമാരോ ആയിരിക്കും എന്നാണ് ഡ്രൈവർ പറഞ്ഞത്.

മൃഗങ്ങൾ കുടിവെള്ളത്തിന് എത്തുന്ന, ഏറെ ഉള്ളിലുള്ള ജലാശയങ്ങൾ ചേർന്നായിരുന്നു സഞ്ചരിച്ചിരുന്നത്. കാടിന്റെ എല്ലാ ഭാഗത്തും കടും നീല, കറുപ്പ് നിറങ്ങളിലുള്ള പതാകകൾ കണ്ടിരുന്നു, ഒരോന്നിനുമൊപ്പം ഒരു കുപ്പി ഗോമൂത്രവും. മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായ സ്ലീപിങ് സിക്നസ് രോഗം പരത്തുന്ന റ്റെറ്റ്സി ഈച്ചകളെ പിടിക്കാനുള്ള കെണികളാണ് കീടനാശിനി തളിച്ച ഈ പതാകകൾ. എഎൻപി അധികൃതർ സുരക്ഷയുടെ കാര്യത്തിൽ ഇത്രയേറെ ശ്രദ്ധ പുലർത്തുന്നവരാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

rwandaflytrap

കാപ്പിക്ക് കമ്പനി ജിറാഫും ഹിപ്പോകളും

വാഹനം മുന്നോട്ടു നീങ്ങവെ പല സ്ഥലത്തും ആന്റിലോപ് വിഭാഗത്തിൽപെട്ട വാട്ടർബക്സ് എന്ന മൃഗങ്ങൾ കൂട്ടമായി മേയുന്നു. ഒന്നു രണ്ടു സ്ഥലങ്ങളിൽ സീബ്രകളുടെയും ചിങ്കാരമാനുകളുടെയും കൂട്ടങ്ങൾ. പിക്നിക് സ്പോട് പോലെ തോന്നിയ സ്ഥലത്തു പ്രഭാതഭക്ഷണത്തിനു നിൽക്കുമ്പോൾ അക്ഷരാർഥത്തിൽ ആകാശത്ത് മുഖമൊളിപ്പിച്ചു നിൽക്കുന്ന ജിറാഫുകളായിരുന്നു കൂട്ടിന്. തികച്ചും അഭൗമമായ കാഴ്ച...

അധികം താമസിയാതെ ആനകളുടെ ഒരു കുടുംബവും മുക്രയിട്ടോടുന്ന ഹിപ്പോകളും ഏറ്റവും സമീപത്തുള്ള ജലാശയം തേടി ഞങ്ങളെ കടന്നുപോയി. എഎൻപിയിലെ കാഴ്ചകൾ ഇങ്ങനെയാണ്. ചില സ്ഥലങ്ങളിൽ പ്രഭാതഭക്ഷണത്തിനു നമുക്കൊപ്പം ഹിപ്പോകളും കാണുമത്രേ... ഒരു ആപ്പിൾ വായിലിട്ടു ചവയ്ക്കുന്ന ഹിപ്പോയെ ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർ ഇതു പറഞ്ഞത്.

rwandaakageralakek

സഫാരി പാതയിലെ ഇടത്താവളങ്ങളിൽ വൃത്തിയുള്ള ശുചിമുറികളും ഒരുക്കിയിരുന്നു.വില അൽപം കൂടുതലാണെങ്കിലും ചൂടുകാപ്പിയും ട്രിപ്പ് സുവനീറുകളും സുലഭമായിരുന്നു വിശ്രമകേന്ദ്രങ്ങളിൽ. ഇതിനകം പല പാതകളിലൂടെയും സഞ്ചരിച്ചു, കാട്ടിലെ രാജാവിനെ തേടി കണ്ണു കഴച്ചു. പ്രഭാതം കടന്നു മധ്യാഹ്നമായി. ബിഗ് ഫൈവ് കാഴ്ച പൂർണമായിട്ടില്ല. കറുത്തിരുണ്ട ചെളിക്കുളങ്ങളിൽ സദാ പുല്ല് ചവച്ചരച്ചു കിടക്കുന്ന, താരത്തിളക്കമില്ലാത്ത എരുമകളെ പലവട്ടം കണ്ടു.

നിബിഡ വനം വിട്ട് തുറസ്സായ പുൽമേടുകളിലേക്ക് പ്രവേശിച്ചു. വനത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ രാത്രി മഴ പെയ്തിരുന്നു. തണുത്ത അന്തരീക്ഷവും ചെളിയിൽ കുഴഞ്ഞ ഭൂമിയും. ആകാശം മൂടിക്കെട്ടി. വാഹനത്തിന്റെ എൻജിൻ ശബ്ദത്തെക്കാളും അൽപം മുന്നിട്ടു നിൽക്കുന്ന ഇടിമുഴക്കം. ബിഗ് ഫൈവ് ദർശനം പൂർണമാകാനുള്ള സാധ്യത വീണ്ടും കുറച്ചുകൊണ്ട് മഴ പെയ്തിറങ്ങി. പുൽമേടുകളിൽ പെയ്തിറങ്ങുന്ന മഴയുടെ കാഴ്ച മനോഹരമായിരുന്നു .

rwandaanpk

ഇടിയും മഴയും അവസാനിക്കുന്നതുവരെ ഞങ്ങൾ ഒരു ഇടത്താവളത്തിന്റെ വരാന്തയിൽ അഭയം തേടി. മഴത്തുള്ളികൾ മേൽക്കൂരയിൽ നിന്ന് ഇറ്റി വീണ് ഞങ്ങളുടെ പാദങ്ങൾ തഴുകി ഒഴുകി... മൃഗങ്ങളെ കാണുന്നതു മാത്രമല്ലല്ലോ സഫാരി, കാടിനെ അതാക്കി മാറ്റുന്ന ഒരോന്നിനെയും അനുഭവിച്ചറിയാൻ പറ്റണം. മഴയിൽ അലിഞ്ഞ പച്ച പുൽമേടിന്റെ കാഴ്ചയിൽ എന്റെ കണ്ണുകൾ അദ്ഭുതംകൊണ്ട് വിടർന്നു.

ADVERTISEMENT