Friday 19 November 2021 03:09 PM IST

ലോകംകണ്ടത് 24 ലക്ഷത്തോളം രൂപ മുടക്കി, അപ്പോഴും ബാലാജി കോഫിഷോപ്പിൽ ചായക്ക് 5 രൂപ

Baiju Govind

Sub Editor Manorama Traveller

vijyan-33

എറണാകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന് ഗാന്ധിനഗർ റോഡിൽ ഇടതു വശത്തേക്കുള്ള ഇടവഴി തിരിഞ്ഞ് കുടുസ്സ് റോഡിലൂടെ കുറച്ചു കൂടി നടക്കണം വിജയേട്ടന്റെ വീട്ടിലേക്ക്. രണ്ടു മുറികളുള്ള വീടിന്റെ കിഴക്കേ ചുമരിൽ തൂക്കിയ വെങ്കടാചലപതിയുടെ വലിയ ചിത്രത്തിനു താഴെ ട്രാവൽ ബാഗ് തുറന്നു കിടപ്പുണ്ടായിരുന്നു. തിരുപ്പതി യാത്രയുടെ ക്ഷീണത്തിൽ കോട്ടുവായിട്ടുകൊണ്ട് ഒറ്റക്കാവിമുണ്ടുടുത്ത് വിജയേട്ടൻ നിലത്തിരുന്നു. എവിടെയോ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നാലഞ്ചു വർഷം മുമ്പ് ചായക്കടയിൽ വച്ച് പരിചയപ്പെട്ടകാര്യം ഓർമിപ്പിച്ചു. അതോടെ എത്രയോ കാലമായി അടുപ്പമുള്ള ഒരാളോടെന്നപോലെ വിജയേട്ടൻ ഓരോരോ കാര്യങ്ങൾ പറഞ്ഞു. തിരുപ്പതി വെങ്കടാചലപതിയും ചുറ്റും നിരന്ന ദൈവങ്ങളുടെ പരിവാരവും ഞാനും വിജയേട്ടന്റെ ജീവിത കഥ കേട്ടിരുന്നു.

രണ്ടു കൈവണ്ടികളും ഒരു ചായക്കടയുമുള്ള 1950കളിലെ ചേർത്തലയിലാണ് വിജയൻ ജനിച്ചത്. എറണാകുളം കാണുകയെന്നതായിരുന്നു കുട്ടിക്കാലത്ത് വിജയന്റെ സ്വപ്നം. തീവണ്ടിയും വിമാനവും കപ്പലും കാബറേ ഡാൻസുമുള്ള പട്ടണമായിരുന്നു അന്നത്തെ കൊച്ചി. സ്കൂളിൽ ഫീസ് അടയ്ക്കാൻ അമ്മ കൊടുത്ത ആറര രൂപയുമായി വിജയൻ കൊച്ചിയിലെത്തി. പിന്നീട് മദ്രാസ് നഗരം കാണാൻ ഒളിച്ചു പോയി. ഏഴാം ക്ലാസിൽ തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. അറുപത്തി നാലു വയസ്സിനിടെ പതിനേഴു രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാ യാത്രകളും ഭാര്യയോടൊപ്പമാണ്. മോഹനയെന്നാണ് വിജയന്റെ ഭാര്യയുടെ പേര്. മോഹനയുടെ താലി മാലയും സ്വർണാഭരണങ്ങളും വിറ്റാണ് ആദ്യം യാത്ര ചെയ്തത്.

ജനിച്ച നിമിഷം മുതൽ വീഴുന്നിടം വരെ യാത്ര ചെയ്യുമെന്നാണ് വിജയേട്ടൻ പറഞ്ഞത്. ‘‘ഓരോ യാത്രകളും അതാതു സമയത്ത് വന്നു ചേരുന്നു. ഒന്നും നേരത്തെ പദ്ധതിയിടുന്നില്ല. അറിവു തേടിയാണ് ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ലോകം ചുറ്റുന്നത്. അതാണ് എന്റെ സമ്പാദ്യം. ’’ തികഞ്ഞ ഗൗരവത്തോടെ വിജയൻ പറഞ്ഞു.

എറണാകുളത്ത് ഗാന്ധി നഗറിൽ ബാലാജി എന്ന ചായക്കട നടത്തിയ വിജയേട്ടൻ സഞ്ചാരികളുടെ ലോകത്തെ മാതൃകാപുരുഷനാണ്. ചായ വിറ്റു സമ്പാദിക്കുന്ന തുക സ്വരുക്കൂട്ടിയാണ് വിജയേട്ടൻ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്തത്. ഭാര്യയോടൊപ്പം ലോകസഞ്ചാരം നടത്തിയ വിജയൻ ‘മനോരമ ട്രാവലറിനു’ നൽകിയ അഭിമുഖം.

ഒരു തിരുപ്പതി യാത്രയാണ് വിജയനിൽ വിദേശ യാത്രയ്ക്കുള്ള ആഗ്രഹമുണർത്തിയത്. ക്ഷേത്രത്തിൽ‌ നിന്നു പുറത്തിറങ്ങിയ സമയത്ത് തലയ്ക്കു മുകളിലൂടെ ഒരു വിമാനം കടന്നു പോയി. എന്നെങ്കിലുമൊരിക്കൽ അതിൽ കയറണമെന്നു മോഹനയോടു വിജയൻ പറഞ്ഞു. പാസ്പോർട്ട് പോലുമില്ലാത്ത വിജയൻ വിമാനത്തിൽ കയറണമെന്നു മോഹം പ്രകടിപ്പിച്ചതു കേട്ട് ഭാര്യ അമ്പരന്നു. നാട്ടിൻ പുറത്തു ജനിച്ചു വളർന്ന് അടുക്കളയിലും വീടിനുള്ളിലുമായി ജീവിക്കുന്ന മോഹനയ്ക്ക് അത്രയും വലിയ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

ലോകം മുഴുവൻ കറങ്ങി നടക്കുന്നതുകൊണ്ട് എന്താണു നേട്ടം ?

നിങ്ങൾ എന്തിനാണ് ജീവിക്കുന്നത് എന്നു ചോദിക്കുന്നതുപോലെ അർഥശൂന്യമാണ് എന്തിനാണ് യാത്ര ചെയ്യുന്നത് എന്ന ചോദ്യം. യാത്രകൾ അനുഭവങ്ങളാണ്, അറിവാണ്. ഞാൻ ആരായിരുന്നു എന്നും ഞാൻ ആരാണെന്നും ഇപ്പോൾ എനിക്കറിയാം. നാളെ എന്താകുമെന്ന് പ്രവചിക്കാൻ നമുക്കാവില്ലലോ. കൊച്ചുപറമ്പിൽ വി. രംഗനാഥപ്രഭുവിന്റെ മകൻ കെ.ആർ. വിജയനും ഭാര്യ മോഹന വിജയനും ചായക്കട നടത്തിക്കിട്ടുന്ന പണം കൊണ്ടു ലോകം ചുറ്റുന്ന കാര്യം അമിതാഭ് ബച്ചന് അറിയാം, അനുപം ഖേർ അറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ അമേരിക്ക യാത്രയ്ക്ക് രണ്ടാളും അമ്പതിനായിരം രൂപ വീതം സംഭാവന നൽകി. ഗാന്ധി നഗർ റോഡിൽ ഞാൻ നടത്തുന്ന ബാലാജി കോഫി ഷോപ്പിൽ 2016 മേയ് മാസത്തിലും ചായയ്ക്ക് അഞ്ചു രൂപയേയുള്ളൂ. അർഹിക്കുന്ന പ്രതിഫലം വാങ്ങി യാത്രയ്ക്കുള്ള പണം കണ്ടെത്തുന്ന എന്റെ കുടുംബത്തെ ലോകം തിരിച്ചറിയുന്നത് വലിയ നേട്ടമല്ലേ ?

പതിനാറ് വിദേശ രാജ്യങ്ങൾ കാണാൻ എത്ര ചെലവു വരും?

യൂറോപ്പും അമേരിക്കയും ഗൾഫ് രാഷ്ടങ്ങളും സന്ദർശിച്ചു. ഇത്രയും കാലത്തിനിടെ 24 ലക്ഷം രൂപ യാത്രകൾക്കായി ചെലവാക്കി. എല്ലാവരും യാത്ര ചെയ്യണം. യാത്ര പോകണമെന്നു നമ്മൾ തീരുമാനിച്ചാൽ അവിടെ നമ്മൾ എത്തിയിരിക്കും. പണമല്ല, ലക്ഷ്യബോധമാണു പ്രധാനം.