ഈ നാടുമുഴുവൻ നീല നിറം അണിയുന്നതെന്തിനാണ് ! ഷെഫ്ഷാവന്‍, മൊറോക്കയുടെ കഴുത്തിലണിഞ്ഞൊരു മുത്തുമാല
Mail This Article
മൊറോക്കയുടെ കഴുത്തിലണിഞ്ഞൊരു മുത്തുമാല കണക്കെ ഇടതൂര്‍ന്ന് നില്‍ക്കുന്ന റിഫ് മലനിരകളില്‍, നീലനിലത്തിലുള്ള വൈരക്കല്ലു പോലെയാണ് ഷെഫ്ഷാവന്‍. ആ ദൃശ്യവിരുന്ന് തേടിയാണ് ഈ സഞ്ചാരം. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും വർഷംതോറും നിരവധി സഞ്ചാരികൾ എത്തുന്ന ഇടമാണ് ഷെഫ്ഷാവൻ. തിത്വ്‌വാനിലെ ബസ് സറ്റാന്റില്‍ ഓടിയെത്തിയപ്പോഴേക്കും ഷെഫ്ഷവാനിലേക്കുള്ള ബസ് സ്റ്റാര്‍ട്ട് ചെയ്തിരുന്നു.
ബസ് യാത്രയിലുടനീളം മനോഹരമായ മലനിരകളും കൃഷിക്കാഴ്ചകളുമാണ് ഇരുവശവും. നീല നിറത്തിലുള്ള നദീജലം കെട്ടിനില്‍ക്കുന്ന നഖ്‌ല, ശരീഫ് ഇദ്രീസി അണക്കെട്ടുകള്‍ പര്‍വത വിരിമാറില്‍ കിടന്നുറങ്ങുന്നുണ്ട്. സൈത്തൂന്‍ തോട്ടങ്ങളും സ്ട്രേബെറി ചെടികളും കണ്ണിന് ഇമ്പമായി. ഷെഫ്ഷാവന്‍ അണക്കെട്ടെത്തിയപ്പോഴാണ് ഇനി നഗരത്തിലെത്താന്‍ അധിക ദൂരമില്ലെന്ന് മനസ്സിലായത്. ചെറിയൊരു ഹില്‍േസ്റ്റഷനിലാണ് ഷെഫ്ഷാവന്‍. അവിടെ നീലകുഞ്ഞുടുപ്പു ധരിച്ച പോലൊരു ചെറിയ ബസ്സ്റ്റാൻഡ്. പക്ഷേ, ക്ലോക്ക് മുറിയും സൗകര്യങ്ങളും കെട്ടിടങ്ങളുടെ എടുപ്പും കണ്ടാല്‍ പൈതൃക നഗരത്തിലെവിടെയോ എത്തിപ്പെട്ട പ്രതീതി. നീലക്കടലിനും നീലാകാശത്തിനുമിടയിലൊരു നഗരം അതാണ് ഷെഫ്ഷാവന്‍.
നീലിമയുടെ ചന്തത്തിൽ ഷെഫ്ഷാവന്‍
ബസ് ഇറങ്ങിയിടത്തു നിന്നും മുന്നിൽ കണ്ട റോഡിലൂടെ നടന്നു. ഷെഫ്ഷാവന്‍ കുന്നിന്റെ ആകാശ ദൃശ്യം കണ്ട് തിരികെ വരുന്ന സഞ്ചാരികൾ. മുഹമ്മദ് അഞ്ചാമന്റെ പേരിലുള്ള പാര്‍ക്കിലാണ് നടത്തം അവസാനിച്ചത്. സമയം പതിനൊന്നു മണിയായി. നാട്ടിലേതു പോലെ ഉച്ചി പൊള്ളിക്കുന്ന വെയിൽ ഇല്ലാത്തതിനാൽ അധികം ക്ഷീണം അനുഭവപ്പെട്ടില്ല. എവിടെ നോക്കിയാലും. നീല നിറമാർന്ന ചുമര്‍ചിത്രങ്ങളും കൊത്തുപണികളുമാണ്. പാര്‍ക്കിലെ പനമരങ്ങള്‍ക്ക് ഇടയിലൂടെ ചന്തമുള്ളൊരു ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ കുരിശു മിനാരം കാണാം. മുന്നോട്ട് പോകും തോറും നാടു മുഴുവൻ നീലയിൽ മുങ്ങിനിവർന്ന പോലെ. കെട്ടിടങ്ങളുടെയും പള്ളികളും കടകളും വീടുകളും നടപ്പാതകളും വരെ നീലമുക്കിയ കാഴ്ച. തിങ്കളാഴ്ച ചന്ത നടക്കുന്ന ബാബു സൂഖിനുള്ളിലൂടെ അകത്തേക്ക് നടന്നു. നീലയും വെള്ളയും നിറത്തിലുള്ള കെട്ടിടങ്ങൾ നിറഞ്ഞ ഈ നഗരത്തിന് നീല നഗരമെന്ന വിശേഷണം വെറുതെയല്ല. ചെറിയ ഇടവഴികളാണ് ഷെഫ്ഷവാന്‍ എന്ന ഹില്‍േസ്റ്റഷന്‍ നഗരത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നീലനിറത്തിലുള്ള ചെറുവീടുകളും കടകളും വാടകമുറികളും കൂട്ടിപ്പിണഞ്ഞ് കിടക്കുന്ന സങ്കീര്‍ണമായ ഊടുവഴികളിലൂടെ നടക്കണം. ദിശയൊന്നുമറിയാതെ ആള്‍ക്കൂട്ട ചുഴിയിലകപ്പെട്ട് ഒരാള്‍വീതിയിലുള്ള നീലനിരത്തിലൂടെ ഒഴുകി നടക്കുന്നത് തന്നെ ബഹുരസം.
ഖാളി അബ്ദുല്‍ മൈമൂന്‍ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് മനോഹരമായൊറ്റ മുറി പുസ്തകശാല കണ്ടത്. പഴയൊരു അറബി കൈയെഴുത്തില്‍ ഖാളി ബിന്‍ മൈമൂന്‍ ലൈബ്രറിയെന്ന് അതിനെ വായിക്കാം. ഡിസ്‌പ്ലേയില്‍ കടയുടമ അബ്ദുല്‍ ഖാലിഖ് ബിന്‍ മൈമൂന്റെ ചിത്രവും പുസ്തകശാലയുടെ വിരണങ്ങളും ഉള്‍പെടുത്തി അറബി പത്രത്തിലെവിടെയോ വന്ന കട്ടിങ്ങുകള്‍ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. ഡിസ്‌പ്ലേയില്‍ നിറയെ അറബി-ഫ്രഞ്ച് മാസികകളും പുസ്തകളുമാണ്. പടര്‍ന്ന് നില്‍ക്കുന്ന മുന്തിരിവള്ളികള്‍ക്ക് താഴെയും ബൊഗെയ്ൻവില്ല തണലിട്ട നീലവഴികളിലൂടെയും മുന്നോട്ട് നടന്നു. മദഖയിലെ ഒരു ബോര്‍ഡ് കണ്ണിലുടക്കി. ഈസാവിയ്യ സാവിയയിലേക്കുള്ള ചൂണ്ടുപലകയായിരുന്നു അത്.
ഈസാവിയ്യ സാവിയ
പടികൾ കയറി വാതിലിനടുത്തേക്ക് ചെന്നപ്പോള്‍ ഈസാവിയ്യ സാവിയ അടഞ്ഞു കിടക്കുന്നു. 1835-ല്‍ സ്ഥാപിച്ച സൂഫി കേന്ദ്രങ്ങളിലൊന്നാണത്. കുറച്ചു ദൂരം നടന്നപ്പോൾ പതിനെട്ടാം നൂറ്റാണ്ടില്‍ ഇബനു അലി ആഖില്‍ പണികഴിപ്പിച്ച പള്ളി മിനാരങ്ങള്‍ മുന്നിൽ തെളിഞ്ഞു. അതിനിടയിലാണ് വട്ടത്തിലൊരു പച്ചത്തലപ്പാവും തവിട്ടുനിറത്തിലുള്ളൊരു നീളക്കുപ്പായവും ധരിച്ചൊരാള്‍ പരിചയപ്പെടാൻ എത്തിയത്. ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഷാറൂഖ് ഖാനെ കുറിച്ചും ഇന്ത്യന്‍ സിനിമകളെ കുറിച്ചും വാചാലനായി. തോളെല്ലോളം മുടി വളര്‍ത്തിയ അദ്ദേഹത്തെ പോലെ ഒരാളെ മൊറോക്കോയില്‍ വേറെ എവിടെയും കണ്ടിട്ടില്ലായിരുന്നു. നാലഞ്ച് കല്ലുമോതിരങ്ങള്‍ വിരലോരി ധരിച്ച അയാളെ കണ്ടാല്‍ കിറുക്ക് പിടിച്ചൊരു സന്യാസിയെന്നേ തോന്നൂ. കണ്ണഞ്ചിപ്പിക്കുന്ന നീലകണ്ടുള്ള നടത്തം അവസാനിച്ചത് റഅ്‌സുല്‍ മാഅ് അരുവിയുടെ തീരത്താണ്. അതിനു മുകളിലൂടെ ഒരു പാലമുണ്ട്. വഴിയരികില്‍ നിറയെ പഴക്കച്ചവടക്കാര്‍. ഓറഞ്ചും റുമ്മാനുമാണ് പലകടകളിലും കുന്നോളമുള്ളത്. . അരുവിയില്‍ നിന്നൊരുക്കിയ കൈവഴികളിലൂടെ സഞ്ചരിക്കുന്ന ജലം സംഭരിച്ച ചെറിയ കുളങ്ങളില്‍ ഓറഞ്ചും ആപ്പിളും റുമ്മാനുമല്ലൊം ഒഴുകി വരുന്നു. തെളിഞ്ഞ വെള്ളത്തില്‍ അവ ഊഴം കാത്ത് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വര്‍ണച്ചന്തം. ജ്യൂസടിക്കാനും ചെത്തിത്തരാനും അതു നദിയുടെ ഓരത്തെ കടകളിലിരുന്ന് മോന്തിക്കുടിക്കാനും വലിയ തിരക്കുണ്ട്.
അരുവിയുടെ ഇരുവശവുമുള്ള കാഴ്ചകൾ കണ്ട് താഴേക്കിറങ്ങുമ്പോള്‍ അരുവിയുടെ ഉറവിടം തേടി മലകയറാനൊരു കൊതി. മുന്നൂറ് കിലോമീറ്റര്‍ കയറിയപ്പോഴേക്കും കാലുകള്‍ ക്ഷീണിച്ചു തുടങ്ങി. താഴേക്ക് നോക്കുമ്പോള്‍ ഒരു മലഞ്ചെരിവ് നിറയെ നീലവീടുകള്‍ കുഞ്ഞു തീപ്പെട്ടികള്‍ പോലെ പരന്ന് കിടക്കുന്ന രസകരമായ ചിത്രം. നീലഫ്രെയിമുകളില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന ദമ്പതിമാരും കുട്ടികളും. അവിടെ നിന്ന് വീണ്ടും താഴേക്ക് നടക്കുന്നതിനിടയിലാണ് അരുവിയിലെ ജലപ്രവാഹത്തിന്റെ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നൊരു വാട്ടര്‍മില്ല് ശ്രദ്ധയില്‍ പെട്ടത്. മുൻപ്, ധാന്യങ്ങളും ഓലീവ് കായകളും പൊടിക്കാന്‍ പ്രദേശത്തെ സ്ത്രീകളുപയോഗിച്ചിരുന്ന ഒന്നായിരുന്നു ഇത്. ബാര്‍ട്ടര്‍ സംവിധാനമായതിനാല്‍ തതുല്യമായ ഒരു വസ്തു കൂലിയായി കൊടുത്താല്‍ മതി. മില്ലിന്റെ ജലസേചന ചാലുകളില്‍ വളര്‍ന്ന പുല്ല് കണ്ടപ്പോൾ ഇപ്പോഴത് പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലായി.
പടയാളിയുടെ നഗരം
1471-ല്‍ പ്രവാചക കുടുംബക്കാരനായ മൗലായ് അലി ബിന്‍ റാഷിദാണ് ഷെഫ്ഷവാന്‍ നഗരം സ്ഥാപിച്ചത്. സ്‌പെയിനിലെ ഗ്രാനഡയില്‍ ജനിച്ച അദ്ദേഹം നല്ലൊരു പടയാളിയിരുന്നു. ജൂതരെയും മുസ്‌ലിങ്ങളെയും ആട്ടിയോടിച്ച റീകന്‍ക്വസ്റ്റ കാലത്താണ് അദ്ദേഹം മൊറോക്കയിലെത്തിയത്. തിത്വ്‌വാന്‍ സുല്‍ത്താനായിരുന്ന അലി അല്‍ മുന്‍ദിരിയുടെ മകളെ വിവാഹം കഴിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ സ്വാധീനം വളര്‍ന്നിരുന്നു. മൗലായ് അലി ബിന്‍ റാഷിദിന്റെ മകള്‍ ലല്ലാ ആഇശ എന്ന ധീരരാജ്ഞിയുടെ വീരകഥകള്‍ മൊറോക്കയുടെ മുസ്‌ലിം ചരിത്ര ഏടുകളാണ്. മൗലായ് അലി ബിന്‍ റാഷിദിന്റെ കാലത്ത് തീരദേശ മൊറോക്കന്‍ നഗരങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട പോര്‍ച്ചുഗീസ് പടയാളികളെ പലരെയും രാജാവ് തടവുപുള്ളികളാക്കിയിരുന്നു. അവര്‍ നിര്‍മിച്ച പാലമാണത്രേ ഷെഫ്ഷവാനിലേക്ക് എത്താൻ ഇന്നും ഉപയോഗിക്കുന്ന സബാനിന്‍ പാലം. അന്ന്, തണുപ്പുകാലത്ത് ചൂടുകായാന്‍ ഇരുന്നിരുന്ന ഫെറാനിലെ പുകക്കുഴലുകള്‍ കണ്ടാല്‍ യൂറോപ്യന്‍ മഞ്ഞുഗ്രാമങ്ങളിലെ കുഞ്ഞുവീടകളുടെ അത്രയും വരും. കമ്പിളി വസ്ത്ര വില്‍പന കേന്ദ്രമായിരുന്ന സാഹത്ത് ബില്‍ഹസനിലൂടെ നടന്നു കസ്ബയുടെ ചാരത്തെത്തി. വൈദേശിക ശക്തികളെ നേരിടാന്‍ തയാറാക്കിയ കസ്ബകോട്ടകളുടെ പിന്‍ വശമിപ്പോള്‍ ശൗചാലയമായാണ്. ആറാള്‍ പൊക്കത്തിലുള്ള ചെമ്മണ്‍ നിറമുള്ള കോട്ടചുമരുകള്‍ക്ക് അരികിലൂടെ സ്ക്വയറിലേക്ക് നടന്നു. അയലില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ട കണക്കെ ഒരു കലാകരാന്‍ അപ്പപ്പോള്‍ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനത്തിനു തൂക്കിയിട്ടുണ്ട്. ഗ്രാന്റ് മോസ്‌കിനു മുന്നിലെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇരുവശത്തുനിന്നും ഗോവണപ്പടികളുള്ള പള്ളി സ്പാനിഷ് വാസ്തുവിദ്യയിലാണ് ഇപ്പോഴുള്ളത്. നഗരസ്ഥാപകന്‍ തന്നെയാണ് ഈ പള്ളിയും പണികഴിപ്പിച്ചത്. മിനാരങ്ങള്‍ക്ക് അന്തലൂസിയന്‍ കലാവിരുതുകളുടെ കൈയ്യൊപ്പുണ്ട്. 1913 മുതല്‍ സ്വാതന്ത്ര്യ ലബ്ധി വരെ നിലനിന്നിരുന്ന സ്പാനിഷ് ഭരണകാലത്ത് വിപുലീകരിച്ചതാകാം ഷെഫ്ഷവാനിലെ ബൂസഫര്‍ മോസ്‌കും ഗ്രാന്റ് മോസ്‌കുമെല്ലാം. ഒന്നര കിലോമീറ്റര്‍ താഴേക്കിറങ്ങി വേണം ബസ്റ്റാന്റിലെത്താന്‍. ആ നടത്തത്തിനടയില്‍ മൗലായ് അലി ബിന്‍ റാഷിദിന്റെ ശവകുടീരം എന്നൊരു ചൂണ്ടുപലക കണ്ടെങ്കിലും തണുപ്പിറങ്ങി വരും മുൻപ് റബാത്തിലെത്തേണ്ടതിനാൽ പോയില്ല. റബാത്തിലേക്കുള്ള ബസ് രണ്ടുമണിക്കൂര്‍ കഴിഞ്ഞേയുള്ളൂ എന്നറിഞ്ഞപ്പോള്‍ കാത്തിരുപ്പു മാത്രമായി പോംവഴി. നേരം ഉച്ചതിരിഞ്ഞിരുന്നു. അത്രനേരം കണ്ട കാഴ്ചകൾ വെറുതെ ഓർത്തു, നീലനിറമുള്ള കാൻവാസിൽ മിന്നിയും മാഞ്ഞും അതങ്ങനെ നിലകൊണ്ടു.