ADVERTISEMENT

ജനാധിപത്യം ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയ രാജ്യം. അരിേസ്റ്റാട്ടിലിന്റെയും സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും നാട്... തുടങ്ങി ഗ്രീസിനെ കുറിച്ച് പറയാൻ തുടങ്ങിയാൽ കുറച്ച് വിശേഷണങ്ങൾ തീരില്ല. ഗ്രീസ് എന്നാൽ ഒരു സഞ്ചാരിയെ സംബന്ധിച്ചി‌ടത്തോളം ആഡംബരം നിറഞ്ഞ സെന്റോറിനിയും, മൈക്കിനോസ് പോലുള്ള ദ്വീപസമൂഹങ്ങളാണ്. എന്നാൽ ഗ്രീസിൽ പ്രകൃതി കനിഞ്ഞു നൽകിയ മറ്റൊരു അദ്ഭുതമുണ്ട്, മെറ്റിയോര. ആകാശത്തേക്കുയർന്നു നിൽക്കുന്ന വിശുദ്ധ മലകളാണ് മെറ്റിയോര. ഏതൻസിൽ നിന്ന് ആറു മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്.

വടക്കൻ യൂബോയൻ ഉൾക്കടൽത്തീരങ്ങളും കൃഷിത്തോട്ടങ്ങളും, താഴ്‌വരകളും കണ്ടുള്ള ദീർഘമായ സഞ്ചാരം. കലമ്പാക്ക എന്ന താഴ്‌വര പട്ടണമാണ് മെറ്റിയോരയിലേക്കുള്ള യാത്രയുടെ ബേസ്. അവിടെ നിന്ന് മെറ്റിയൊരാ ടൂർ കമ്പനിയുടെ മിനിവാനിലേക്ക് ഒരു ലോക്കൽ ഗൈഡിനോടൊപ്പം യാത്ര തിരിച്ചു. മെറ്റിയോരയുടെ ചരിത്രം, കയ്യിൽ സൂക്ഷിച്ചിരുന്ന ആൽബത്തിലെ ചിത്രങ്ങൾ സഹിതം ആ സഞ്ചാരത്തിനിടെ അദ്ദേഹം വിവരിച്ചു തന്നു. വണ്ടി നിർത്തി പുറത്തെത്തിയപ്പോൾ കണ്ടത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ പാറക്കെട്ടുകൾ. ആദ്യ കാഴ്ചയിൽ ഏതോ അദ്ഭുതലോകത്ത് എത്തിപ്പെട്ട പ്രതീതി.

ADVERTISEMENT

സന്ന്യാസിമാർ തപസ്സിരുന്ന ഗുഹകൾ

greez

പതിനാലാം നൂറ്റാണ്ടിൽ ഓട്ടോമാൻ ഭരണ കാലത്ത് തുർക്കി ഗ്രീസിനെ ആക്രമിച്ച് കീഴടക്കുകയും അവിടെയുള്ള ആൾക്കാരെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തു. ആ പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട് കുറേയധികം സന്ന്യാസിമാർ മെറ്റിയോരയിലെത്തി ഒറ്റപ്പെട്ട ഗുഹകളിൽ താമസമാക്കി. അങ്ങനെ മലമുകളിൽ സന്ന്യാസി മഠങ്ങൾ രൂപം കൊണ്ടു. ഈ ഗുഹകളൊന്നും അങ്ങിനെ എളുപ്പത്തിൽ ആർക്കും എത്തിപ്പെടാൻ പറ്റുന്ന ഇടങ്ങളല്ലായിരുന്നു. നാൽപ്പതടി കെട്ടിടത്തിന്റെ ഉയരമുള്ള ഗുഹകളിൽ താമസിച്ചിരുന്ന സന്യാസിമാരുണ്ടത്രേ. മരക്കോണികൾ ചില ജാലകങ്ങളിൽ നിന്ന് നീണ്ടുകിടക്കുന്നതു കാണാം. പലതും താഴെ എത്തിയിട്ടും ഇല്ല. ഇവരുടെ ആവശ്യം കഴിയുമ്പോൾ ഈ കോണി മടക്കിവയ്ക്കുകയാണ് പതിവ്. നാൽപ്പതു വർഷം ജീവിച്ചിട്ട് നാലോ അഞ്ചോ തവണ മാത്രം താഴേക്കിറങ്ങുന്ന സന്ന്യാസിമാരുണ്ട്. ഈ ഗ്രാമത്തിലുള്ള ഓരോ കുടുംബങ്ങളും അവരവരുടെ ഊഴം വച്ച് ഭക്ഷണം കൊണ്ട് കൊടുത്താണ് അവർ ജീവൻ നിലനിർത്തിയത്.

ADVERTISEMENT

താഴോട്ട് തൂക്കിയിട്ടിരിക്കുന്ന കയറിന്റെ അറ്റത്തുള്ള കൂടയിൽ ഭക്ഷണം വയ്ക്കും. സന്ന്യാസിമാർ അതു വലിച്ച് മുകളിലേക്ക് കയറ്റും. മലമുകളിൽ സന്ന്യാസിമാർ കൃഷി ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. ബാക്കി സമയം പ്രാർഥനയും ധ്യാനവുമായി അവർ അവിടെ കഴിഞ്ഞു കൂടി. മല അൽപം മുന്നോട്ട് ചെരിഞ്ഞാണ് നിലകൊള്ളുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് വെള്ളം അകത്തേക്ക് കയറിയില്ല. മഴവെള്ളം ശേഖരിച്ചു സൂക്ഷിക്കാറുമുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളിൽ സന്ന്യാസിമാർ താഴേക്ക് ഇറങ്ങും.ശേഷം, സമൂഹത്തിൽ നിന്ന് ഒരാളെ കണ്ടെത്തി അയാൾക്ക് ഈ സന്ന്യാസമഠം അല്ലെങ്കിൽ ഗുഹ കൈമാറുന്നു. പ്രായാധിക്യം വന്ന സന്ന്യാസി പിന്നെ ഒരിക്കലും അങ്ങോട്ട് തിരികെ പോകില്ല. വിചിത്രമായ സന്ന്യാസജീവിതങ്ങൾ ചേർന്നതാണ് മെറ്റിയോരയുടെ ചരിത്രം. ദൂരെമലയിടുക്കിൽ ഒരു പൊത്തു പോലെ കാണുന്ന ഗുഹയിൽ ഇപ്പോഴും ഒരു സന്ന്യാസി താമസിക്കുന്നുണ്ടെന്നത് ഞെട്ടലോടെ കേട്ട് നിന്നു. ഈ കൂറ്റൻ ചുണ്ണാമ്പ് പാറകൾ നടന്നു കയറാനുള്ള പാതകൾ വേറെയുണ്ട്. പലരും അങ്ങനെ നടന്നു കയറുന്നത് കാണാം. ആദ്യകാലങ്ങളിൽ ഇരുപത്തിനാലു സന്ന്യാസിമഠങ്ങൾ മലമുകളിൽ ഉണ്ടായിരുന്നു. തുർക്കിയിൽ നിന്ന് ഗ്രീസിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇവിടെയെത്തുന്ന സന്ന്യാസിമാരുടെ എണ്ണവും കുറഞ്ഞു. ഇപ്പോൾ ആകെ ആറ് മഠങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

greez2

എഴുപതുകളിലാണ് ഇത് വീണ്ടും നവീകരിക്കാൻ തുടങ്ങിയത്. കന്യാസ്ത്രീകൾ മാത്രം താമസിക്കുന്ന മൊണാസ്ട്രികളാണ് സെന്റ് സ്റ്റീഫൻ മഠം , റൂസാനൂ മഠം (Roussanou) തുടങ്ങിയവ. രണ്ടു പാറകൾക്കിടയിൽ വലിയൊരു കിടങ്ങാണ് ഉള്ളത്. അതിനു കുറുകെ പാലമുണ്ട്. പാലം കടന്നാൽ പടികൾ. .ടൂറിസ്റ്റുകൾക്കും സന്ന്യാസികൾക്കും മുകളിലേക്ക് പോകാനുള്ള സൗകര്യപ്രദമായാണ് പടികൾ ഉണ്ടാക്കിയത്. പണ്ട് തടി കൊണ്ടു നിർമിച്ച കപ്പിയും കയറും ഉപയോഗിച്ചാണ് സന്ന്യാസിമാരെ മുകളിലേക്കു വലിച്ചിരുന്നത്. വല കൂടിലാണ് സന്ന്യാസിമാർ കയറിയിരുന്നത്. സന്ന്യാസിമഠങ്ങൾ പണിയാനുള്ള സാധനങ്ങളും ഇങ്ങിനെ കൊണ്ടുപോയതാണ്. 10–15 വർഷങ്ങൾകൊണ്ടാണ് ഈ നിർമാണമൊക്കെ നടന്നത്. പണിതതും സന്യാസിമാർ തന്നെയാണ്. മനോഹരമാണ് ഇതിന്റെ നിർമ്മാണം. ഇന്ന് ഇവയെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ADVERTISEMENT

അദ്ഭുതപ്പെടുത്തിയ ആ ചിഹ്നം

greece3

ഞങ്ങൾ ആദ്യം സന്ദർശിച്ചത് മെറ്റീറോയിലെ രണ്ടാമത്തെ വലിയ മഠമായ വാർലാം ആണ്. വാർലാം എന്നു പേരുള്ള സന്ന്യാസിയാണ് ഇവിടെ താമസിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഈ മഠം ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരുന്നൂറ് വർഷത്തോളം വെറുതെ കിടന്നു. പിന്നീട് അതു കണ്ടെത്തിയവർ നവീകരിച്ചു. കൂറ്റൻ പാറയുടെ മുകളിലെ മനോഹര കെട്ടിടമായിരുന്നു വാർലാം. ഇതിനകത്ത് ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. പണ്ടത്തെ സന്ന്യാസിമാരുടെ വേഷങ്ങൾ, പെയിന്റിങ്ങുകൾ ഇവയെല്ലാം ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദർശിപ്പിച്ചിരുന്നു . തീർഥാടകരായ ആളുകൾ സന്ന്യാസിമാർക്ക് കൊടുക്കുന്ന സമ്മാനങ്ങളും അവിടെയുണ്ടായിരുന്നു. സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച സാധനങ്ങൾ, അപൂർവ പെയിന്റിങ്ങുകളും അക്കൂട്ടത്തിൽ ഉണ്ട്. അവിടെ കണ്ടതിൽ അദ്ഭുതപ്പെടുത്തിയ ഒന്ന്, പല പെട്ടികളിലും ഇരിപ്പിടങ്ങളിലും ആലേഖനം ചെയ്തു വച്ചിരിക്കുന്ന സ്വസ്തിക ചിഹ്നമാണ്.

ഇതിന്റെ ഭാരതീയ ബന്ധം എന്താണ് എന്ന് അന്വേഷിച്ചു. ബൈസന്റൈൻ കാലഘട്ടത്തിലും ഈ ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നത്രേ. അതിനപ്പുറം ഇന്ത്യയുമായി നേരിട്ട് ബന്ധമൊന്നുമില്ല. ഒരു മുറിയിൽ കൂറ്റൻ മരഭരണികൾ കാണാം. ആറാം നൂറ്റാണ്ടിൽ ഓക്ക് മരം കൊണ്ട് നിർമ്മിച്ച ഇവ നിരവധി വർഷങ്ങളായി ജല സംഭരണത്തിനായി ഉപയോഗിച്ചു. മട്ടുപ്പാവിൽ നിന്നും നോക്കിയാൽ കലാബാക്കയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ പറ്റും.

കഥകൾ ഒളിപ്പിക്കും മഠങ്ങൾ

greece

മെറ്റിയൊരലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ മഠമാണ് ഗ്രേറ്റ് മീറ്റിയോറോൺ. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ സൈന്യം ഗ്രീസിനെ ആക്രമിച്ചു. ഇവിടെ ബോംബുകൾ വർഷിച്ചു. മൊണാസ്റ്ററികളിൽ ധാരാളം വിലേറിയ പെയിന്റിങ്ങുകൾ എല്ലാം നശിച്ചു പോയി. 1362-ൽ തന്നെ ഇതൊരു മഠമായി നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇരുപത്തിരണ്ടാം വയസ്സിൽ, യോഹാനിസ് രാജകുമാരൻ തന്റെ എല്ലാ രാജകീയ പദവികളും ഉപേക്ഷിച്ച് ഈ മഠം സ്ഥാപിച്ച അത്തനാസിയോസിനെ പിന്തുടർന്ന് സന്ന്യാസം സ്വീകരിച്ച കഥയും കേട്ടു. 1981 പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ “For Your Eyes Only” ഹോളി ട്രിനിറ്റി മഠത്തിന് പുറത്താണ് ചിത്രീകരിച്ചത്. ഇത് മെറ്റിയോരയ്ക്കു ലോക പ്രശസ്തി നൽകി. 140– 360 പടികൾ കയറി വേണം പല മൊണാസ്റ്ററികളിലും എത്തിപ്പെടാൻ. റൊസാനോ മൊണാസ്ട്രി (Rousanou Monastery) ചെറുതും മനോഹരവും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ മഠവുമായിരുന്നു. പടികൾ കയറേണ്ട.

മെറ്റിയൊരയിലെ 14-ാം നൂറ്റാണ്ടിന്റെ ചരിത്രസ്മാരകം. സെന്റ് നിക്കോളാസ് അനപാവ്സാസ് മഠത്തിനുള്ളിലെ പ്രധാന പള്ളി സെന്റ് നിക്കോളാസിനായി സമർപ്പിച്ചതാണ്. അതിലെ മതചിത്രങ്ങൾ 1527-ൽ പ്രശസ്തനായ ചിത്രകാരൻ തിയോഫാനിസ് ദി ക്രെറ്റൻ വരച്ചവയാണ്.
 അജിയോസ് സ്റ്റെഫാനോസ് മഠം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് തുടങ്ങുന്നത്. സ്ത്രീസന്ന്യാസിനികൾ (nuns) നയിക്കുന്ന കോൺവെന്റ് ആണിത്. ഇവിടെ നിന്നാൽ പീനിയോസ് നദി, ശാന്തമായി ഒഴുകുന്നത് കാണാം.



ADVERTISEMENT