കേരളം പിറന്നു 13 വർഷം കഴിഞ്ഞപ്പോൾ ജനിച്ച ‘കേരളകുമാരി’: പേരിന്റെ പിറവിക്കു പിന്നിൽ ഹൃദ്യമായ കഥ
Mail This Article
കേരളം പിറന്നു 13 വർഷം കഴിഞ്ഞപ്പോഴാണു പരുത്തിപ്പുള്ളി കോട്ടയ്ക്കൽ വീട്ടിൽ പിറന്ന കടിഞ്ഞൂൽ പെൺമണിയുടെ ചെവിയിൽ ‘കേരളകുമാരി’ എന്നു പേരുചൊല്ലി വിളിച്ചത്. കേരളത്തിനൊപ്പം കേരള കുമാരിയും വളർന്നു. ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമായി. ഏതു നാട്ടിൽ ചെന്നു ‘കേരളകുമാരി ’ എന്ന പേരു പറഞ്ഞാലും ‘നമ്മുടെ നാടിന്റെ പേരാണല്ലോ ’എന്ന കമന്റ് കേൾക്കുമ്പോൾ സന്തോഷം തോന്നും.
അച്ഛന്റെ അമ്മ തത്തയാണു തനിക്ക് ഈ പേര് ഇട്ടതെന്നു കേരളകുമാരി പറയുന്നു. തത്തയുടെ മകൻ മണിയുടെ ഭാര്യ ഭാർഗവി പ്രസവിച്ച ആദ്യ പെൺകുട്ടിക്ക് വ്യത്യസ്തമായ പേരുതന്നെ വേണമെന്നു തീരുമാനിച്ചു. അതാണ് ഈ പേരിന്റെ പിറവിക്കു കാരണം. അതിനുശേഷം പിറന്ന മക്കൾക്ക് കാളിദാസൻ, മണികണ്ഠൻ, ബിന്ദു എന്നിങ്ങനെ പേരിട്ടു.
സ്കൂളിൽ പഠിക്കുമ്പോൾ ‘കേരളം’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. പൊതുപ്രവർത്തനരംഗത്തു കേരളമെന്നും കുമാരിയെന്നും വിളിക്കും. പ്രസിഡന്റിനു മാത്രമല്ല നാട്ടുകാർക്കും ഈ പേര് ഒരു ഗമയാണ്. സ്വന്തം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരു പറയുമ്പോൾ കേൾക്കുന്നവരെല്ലാം പറയും, ‘ആഹാ കൊള്ളാലോ നിങ്ങടെ പ്രസിഡന്റിന്റെ പേര്’.