തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചു; നാലംഗ കുടുംബം ജീവനൊടുക്കിയതോ? തെളിവായി സിസിടിവി ദൃശ്യം
Mail This Article
കൊച്ചി അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ജൂൺ 8ന് പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവിൽ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോൾ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിൻ(5) എന്നിവരാണ് അന്ന് മരിച്ചത്. താഴത്തെ നിലയിൽ കിടുന്നുറങ്ങുകായയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയിൽ തീയാളുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാരെത്തുകയും തീയണക്കുകയുമായിരുന്നു. പക്ഷേ അപ്പോഴേക്കും നാലു പേരും വെന്തുമരിച്ചിരുന്നു.
മുകളിലത്തെ മുറിയിൽ മാത്രം തീപിടിച്ചതെങ്ങനെയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേയ്ക്ക് നയിക്കാവുന്ന നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.