പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും അറസ്റ്റില്‍. എക്സൈസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിൽ ഉൾപ്പെട്ട അശ്വതി ലഹരി കച്ചവടം തുടങ്ങിയത് ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണെന്നാണ് വിവരം.
സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞത്. പിന്നീട് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുൽ ഒപ്പം കൂട്ടുകയായിരുന്നു. ഇക്കാര്യം അശ്വതി എക്സൈസിനോട് പറഞ്ഞുവെന്നാണ് വിവരം. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് സംഘത്തിലെ പ്രധാനികൾ.
ഇരുപതുകാരനായ മകൻ ഷോൺ സണ്ണിയേയും കൂടെ ചേർത്താണ് ലഹരി കച്ചവടം. ബെംഗളൂരുവിൽനിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി. മൃദുൽ (29), അശ്വിൻലാൽ (26) എന്നിവർ വാളയാർ ചെക്ക്പോസ്റ്റിൽനിന്ന് പിടിയിലായത്.
വിൽപനയ്ക്കായി ബെംഗളൂരുവിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.