അഹമ്മദാബാദിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൽ മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത, യുകെയിൽ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്.
അതേസമയം വിമാനം തകർന്നു വീണത് വിമാനത്താവളത്തിനോടു ചേർന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണെന്ന് റിപ്പോർട്ട്. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. നിരവധി എംബിബിഎസ് വിദ്യാർഥികൾക്കും സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.
അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ താഴുന്നതും വീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 800 അടി മാത്രമാണ് വിമാനം ഉയർന്നത്. വിമാനത്തിൽ നിന്ന് എടിസിക്ക് അപായസന്ദേശം ലഭിച്ചിരുന്നു.