ബക്കറ്റ് ലിസ്റ്റിൽ കാത്തു സൂക്ഷിച്ച സഞ്ചാര സ്വപ്നങ്ങൾ, കാണാൻ കൊതിച്ച ഇടങ്ങൾ, അതിരുകൾക്കപ്പുറത്തെ വിസ്മയങ്ങൾ. സഞ്ചാര പ്രേമികളുടെ സ്വപ്നങ്ങൾക്ക് നിറവും പ്രചോദനവും പകർന്ന് മനോരമ ട്രാവലർ– ഫോർച്യൂൺ ടൂർസ് ട്രാവല്‍ മാര്‍ട്ട്. യാത്രകളെ ജീവശ്വാസമാക്കിയ സഞ്ചാരികളുടെയും യാത്രാ പ്രണയികളുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായ ദ്വിദിന ട്രാവൽമാർട്ടിന് കൊച്ചിയിൽ പ്രൗഢഗംഭീര തുടക്കം.
ഒരു ക്യാമറക്കണ്ണിലൂടെ മലയാളിക്ക് ലോകോത്തര സഞ്ചാര വിസ്മയം അനുഭവവേദ്യമാക്കിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിദ്ധ്യമായിരുന്നു ആദ്യ ദിനത്തിന്റെ ഹൈലൈറ്റ്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ അശോക ഹാളിൽ സന്തോഷ ജോർജ് കുളങ്ങര ട്രാവൽമാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടവനം നിർവഹിച്ചു.
ഒരു നാടിന്റെ ആത്മാവിനെ അറിഞ്ഞു കൊണ്ടാകണം ഓരോ യാത്രകളും ഉണ്ടാകേണ്ടതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. കാലം മാറുമ്പോൾ സഞ്ചാരികളുടെ എണ്ണവും വർധിക്കുകയാണ്. പക്ഷേ ശരിയായ സ്പിരിറ്റിൽ ഉള്ള യാത്രകള്‍ കുറവാണ്. പോകുന്ന സ്ഥലങ്ങളുടെ എണ്ണമോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലോ മാത്രമല്ല കാര്യം. ഒരു നാടിന്റെ ചരിത്ര പ്രാധാന്യ,ം അവിടുത്തെ സാമൂഹിക അന്തരീക്ഷം എന്നിവ മനസിലാക്കുന്ന യാത്രികരുടെ സംഘമാണ് പുതിയ കാലത്തിന് വേണ്ടത്. അത്തരം കണ്ടെത്തലുകൾ ഉണ്ടാകുമ്പോഴാണ് യാത്രകൾ നമ്മുടെ നാടിനു കൂടി പ്രയോജനം ചെയ്യുന്നത്.

സഞ്ചാര രംഗത്തെ പുത്തൻ സാധ്യതകൾ, ചിന്തകൾ, കൂട്ടായ്മകൾ, ചർച്ചകൾ എന്നിവ പങ്കുവയ്ക്കുന്ന പ്ലാറ്റ്ഫോമുകളായി മാധ്യമങ്ങൾ മാറണം. മനുഷ്യനെ യാത്രകൾക്ക് പ്രേരിപ്പിക്കാനും ചിന്തിപ്പിക്കാനും മാധ്യമങ്ങൾക്ക് ട്രാവലർ പോലുളള മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
‘കാലംമാറുമ്പോൾ യാത്രകളെ കുറിച്ചുള്ള സങ്കൽപങ്ങളും മാറുകയാണ്. കാശ് കയ്യിലില്ലെങ്കിലും ലോകം കാണണമെന്ന മോഹം ഏവർക്കുമുണ്ടായി. അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ എന്ന വിശേഷണമുണ്ടായിരുന്ന പഴയ കാലത്തു നിന്നും അനുഭവങ്ങളെ കണ്ടെത്തുന്നവർ എന്ന അർഥത്തിൽ ‘എക്സ്പ്ലോറേഴ്സ്’ എന്ന് സഞ്ചാരികളെ സമൂഹം വിളിച്ചു തുടങ്ങിയത് കാലത്തിന്റെ മാറ്റമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

ലോകം ക്യാമറക്കണ്ണിലാക്കിയ സഞ്ചാരിക്കൊപ്പം ഹൃദ്യമായി സംവദിച്ച് സദസും പിന്നാലെയെത്തി. യാത്രകൾക്ക് പ്രചോദനമേകിയ സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ട് കാണണണെന്ന ആഗ്രഹവുമായാണ് തൃശൂർ സ്വദേശിയായ സുജാത മനോരമ ട്രാവലർ– ഫോർച്യൂൺ ട്രാവല്‍ മാര്‍ട്ടിലെ വേദിയിലെത്തിയത്. ഇതുവരെ 25 സംസ്ഥാനങ്ങളും 3 യൂണിയൻ ടെറിട്ടറിയും സന്ദർശിക്കാൻ പ്രചോദനമായത് സന്തോഷ് ജോർജ് കുളങ്ങരയാണെന്ന് പറയുമ്പോള്‍ സുജാതയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.
സദസിനോട് സംവദിച്ച് പർവതാരോഹകരും സഞ്ചാരികളുമായ ഷെയ്ഖ് ഹസൻ, കവിത സലീഷ് എന്നിവരെത്തിയതും ട്രാവൽ മാർട്ടിലെ ഹൃദ്യമായ നിമിഷമായി. സമീപകാലത്ത് യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ സംഭവം ഷെയ്ഖ്ഹസൻ പങ്കുവച്ചത് ആവേശത്തോടെയാണ് സദസ് കേട്ടിരുന്നത്. മരണം മുന്നിലെത്തിയാക്കാവുന്ന നിമിഷത്തിൽ മനഃസാന്നിദ്ധ്യമാണ് തുണച്ചതെന്ന് ഷെയ്ഖ് ഹസൻ പറഞ്ഞു. മതിയായ ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ പർവതത്തിൽ കഴിച്ചു കൂട്ടിയ ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഷെയ്ഖ് ഹസൻ ഓർത്തു.

കഥകൾ പോലെ മനോഹരമായ യാത്രാനുഭവങ്ങൾ പങ്കുവച്ച് സഞ്ചാരികളായ അരുൺ കളപ്പില, രമ്യ എസ് ആനന്ദ്, സജ്ന അലി എന്നിവർ എത്തിയതും ആദ്യ ദിനത്തിലെ ശ്രദ്ധേയമായ നിമിഷമായി.

പത്ത് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒരുമിക്കുന്ന ഫൊട്ടോഗ്രഫിയാണ് ഓഗസ്റ്റ് 2, 3 ദിവസങ്ങളിലായി നടക്കുന്ന ട്രാവൽമാർട്ടിന്റെ മറ്റൊരു പ്രധാന ആകർഷണം.
ട്രാവൽമാർട്ടിന്റെ രണ്ടാംദിനമായ ഓഗസ്റ്റ് 2 ഞായറാഴ്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ഡേവിഡ് രാജു, ഷൈജു കേളന്ത്ര എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്ന്, പാചകവിദഗ്ധനും അവതാരകനുമായ രാജ്കലേഷ് വ്ലോഗറും സഞ്ചാരിയുമായ എബിൻ ജോസ് എന്നിവർ നയിക്കുന്ന രുചിയാത്രാനുഭവങ്ങൾ ആസ്വദിക്കാം. വൈകിട്ട് നാലരയ്ക്ക് സിനിമാ താരങ്ങൾ മിയയും ഗോവിന്ദ് പത്മസൂര്യയും തങ്ങളുടെ യാത്രാനുഭവങ്ങളുമായെത്തുന്നു. ശേഷം സാഹസിക സഞ്ചാരികളായ അമൃത ജയചന്ദ്രൻ, നിഷിത പൊതുവാൾ തുടങ്ങിയവർ സഞ്ചാരവിശേഷങ്ങൾ പങ്കുവയ്ക്കും.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർച്യൂൺ ടൂർസ്& ട്രാവൽസ്, ടീം യാത്രി ഹോളിഡേയ്സ്, അൽഹിന്ദ് ടൂർസ്& ട്രാവൽസ്, ഫെയർ ഫ്യൂചർ ട്രാവൽസ്& വെക്കേഷൻസ്, ക്ലബ് ട്രാവൽ സ്റ്റുഡിയോ, സുബിൻസ് ഹോളിഡേയ്സ്, തോമസ് കുക്ക് ഇന്ത്യ, SOTC , അബാദ് ഹോട്ടൽസ്& റിസോർട്സ്, INSTAX, ഫുജി ക്യാമറാസ്, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കെടിഡിസി ഹോട്ടൽസ് & റിസോർട്സ്, Scoot Pte, കോട്ടയത്ത് പ്രവർത്തിക്കുന്ന സാന്റാ മോണിക്ക എന്നിവരുടെ സ്റ്റാളുകൾ ട്രാവൽ മാർട്ടിലുണ്ട്.
രാവിലെ 11 മുതൽ 8 വരെ നടക്കുന്ന ട്രാവൽമാർട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടാതെ ട്രാവൽ മാർട്ട് സ്റ്റാളിൽ നിന്നും മനോരമ ട്രാവലർ വരിക്കാരാവുന്ന രണ്ട് ഭാഗ്യശാലികൾക്ക് കുടുംബസമേതം അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ഒൻപത് ഇടങ്ങളിലായുള്ള 15 ഔട്ട്ലെറ്റുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന റിസോർട്ടിൽ ഒരു രാത്രി തങ്ങാൻ അവസരം.
ട്രാവൽ മാർട്ടിൽ നിന്നും ആറുമാസത്തെ മനോരമ ട്രാവലർ സബ്സ്ക്രിപ്ഷൻ വെറും 399 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം കേരളത്തിലെ 16 ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന 150 രൂപ വിലവരുന്ന പുസ്തകം തികച്ചും സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്,വാട്സാപ് – 9562704820