‘അവൾ യെസ് പറഞ്ഞു’; സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച വേദിയിലേക്ക്: പലാഷിന്റെ സർപ്രൈസ്: വിഡിയോ Palash Muchhal Proposes to Smriti
Mail This Article
ക്രിക്കറ്റിന്റെ വിശ്വകിരീടം നേടിയ ഇന്ത്യൻ വനിതകൾക്കിടയിലെ നെടുന്തൂണായിരുന്നു സ്മൃതി മന്ഥന. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി തന്റെ കല്യാണ വിശേഷം അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സ്മൃതി മന്ഥനയും സംഘവും വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയം കഴിഞ്ഞ ദിവസമൊരു ധന്യ നിമിഷത്തിന് സാക്ഷിയായി. സ്മൃതിയെ നവി മുബൈയിലെ സ്റ്റേഡിയത്തിൽ എത്തിച്ച് വിവാഹ അഭ്യർഥന നടത്തിയിരിക്കുകയാണ് ഭാവി വരൻ പലാഷ് മുച്ചൽ. സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.
ഞായറാഴ്ചയാണ് വിവാഹച്ചടങ്ങുകൾ.
ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ സ്മൃതിയുടെ ജഴ്സി നമ്പരും ചേർത്ത് ‘എസ്എം18’ എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നു. വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കൾക്കുമാണ് ഹൽദി ചടങ്ങിലേക്കു ക്ഷണമുള്ളത്.
സ്മൃതിയും പലാഷും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു. നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.