ADVERTISEMENT

പ്രമേഹം രോഗമായി പടരുന്ന സമൂഹത്തിലാണു ജീവിക്കുന്നതെന്ന് ഓർമപ്പെടുത്താൻ തിരുവനന്തപുരത്ത് ഒത്തു ചേർന്നവർക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത് കഴിച്ചു തീർത്ത മരുന്നുകളുടെ കണക്കുകളായിരുന്നു. ഇനിയെത്ര വർഷം ഇൻസുലിൻ കുത്തിവയ്ക്കണമെന്നുള്ള ചോദ്യത്തിന് ‘പ്രമേഹം കുറയുന്നതു വരെ’ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ‘‘ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണു പ്രമേഹം. ചികിത്സിച്ചില്ലെങ്കിൽ മരണ കാരണമാകും’ ഡോക്ടർ മുന്നറിയിപ്പു നൽകിയപ്പോൾ ഇക്കാലത്തിനിടെ ശരീരത്തിലുണ്ടായ നൊമ്പരപ്പാടുകൾ ചിലർ തുറന്നു കാട്ടി. പ്രമേഹം നേരത്തേ തിരച്ചറിഞ്ഞുള്ള ചികിത്സയാണ് യഥാർഥ പോംവഴിയെന്ന് ഡോക്ടർമാരുടെ മറുപടി. 

തിരുവനന്തപുരം കിംസ് ഹെൽത്തും വനിതയും ചേർന്നു ഹൈസിന്ദ് ഹോട്ടലിൽ നടത്തിയ പ്രമേഹ ബോധവൽക്കരണ സെമിനാറിൽ നിരവധി പേർക്ക് ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയ്ക്കു മാർഗനിർദേശം ലഭിച്ചു. കിംസ് ഹെൽത്തിലെ ഡയബറ്റിസ് രോഗ ചികിത്സാ വിദഗ്ധരായ ഡോ. തുഷാന്ത് തോമസ്, ഡോ. രമേഷ് നടരാജൻ, ഡോ. സതീഷ് ബാലൻ, ഡോ. എൻ. ജയശ്രീ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. 

ADVERTISEMENT

എനിക്കും ഷുഗറുണ്ട് എന്നു പറയുന്നതു മലയാളികളുടെ ശീലമായി മാറിയെന്നു പറഞ്ഞുകൊണ്ടാണ് പ്രമേഹ രോഗത്തെക്കുറിച്ച് ഡോ. തുഷാന്ത് സംസാരിച്ചു തുടങ്ങിയത്.  പ്രമേഹം ബാധിച്ച് അഞ്ചോ പത്തോ വർഷം കഴിഞ്ഞതിനു ശേഷം ഇക്കാര്യം തിരിച്ചറിയുന്നതാണ് ആരോഗ്യം വഷളാകാനുള്ള പ്രധാന കാരണം. അമിത ദാഹം, അമിതമായ വിശപ്പ്, രാത്രിയിൽ തുടർച്ചയായി മൂത്രശങ്ക, ശരീരഭാരം കുറയൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. എല്ലാ പ്രായക്കാരിലും പ്രമേഹം സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ആയതിനാൽ, രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും എല്ലാ വർഷവും ബ്ലഡ് ഷുഗർ പരിശോധന നടത്തണം – ഡോ. തുഷാന്ത് നിർദേശിച്ചു.

പ്രമേഹം കൂടുമ്പോൾ സംഭവിക്കുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ് ഡോ. രമേഷ് നടരാജൻ നൽകുന്ന സൂചനകളിലുള്ളത്. പലരും നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്നു. അവർക്ക് ഇക്കോ ടെസ്റ്റ് നടത്തുമ്പോൾ ബ്ലോക്ക് കണ്ടെത്തുന്നു. പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ചികിത്സ തുടങ്ങുക. അതു മാത്രമാണു ഗുരുതരപ്രത്യാഘാതം ഒഴിവാക്കാനുള്ള പോംവഴി – ഡോ. രമേഷ് ചൂണ്ടിക്കാട്ടി. 

ADVERTISEMENT

‘പ്രമേഹ രോഗം നേരിട്ടു ബാധിക്കുന്ന മറ്റൊരു അവയവമാണു വൃക്കകൾ’ – കിഡ്നിയെ ബാധിക്കുന്ന പ്രമേഹത്തെക്കുറിച്ചാണ് ഡോ. സതീഷ് ബാലൻ വിശദീകരിച്ചത്. രണ്ടു വൃക്കകൾ ചേർന്ന് ശരീരത്തിലെ മൊത്തം രക്തവും ശുദ്ധീകരിക്കുന്നത്.  ഈ പ്രവൃത്തിയെ പ്രമേഹം തടസ്സപ്പെടുത്തുന്നു. വൃക്കകളുടെ പ്രവർത്തനം കൃത്യമായി നടന്നാൽ മാത്രമേ മസ്തിഷ്കം, കരൾ, ശ്വാസകോശം എന്നിവ നേരാംവണ്ണം പ്രവർത്തിക്കൂ. പ്രമേഹം വർധിച്ച് വൃക്കയെ ബാധിക്കുമ്പോൾ ഗുരുതര പ്രശ്നങ്ങളുണ്ടാകും. ഡയാലിസിസിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കാൻ നേരത്തേ പ്രമേഹം കണ്ടെത്തണം. മുപ്പതു വർഷം മുൻപ് കേരളത്തിൽ ആകെ ജനസംഖ്യയിൽ അഞ്ചുശതമാനം മാത്രമായിരുന്നു പ്രമേഹരോഗികൾ. ഇപ്പോൾ തൊണ്ണൂറ്റഞ്ചു ശതമാനം ആളുകളും പ്രമേഹബാധിതരാണ് – രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുക. – ഡോ. സതീഷ് പറഞ്ഞു.

പ്രമേഹം ബാധിക്കുന്നതിനു മുൻപ് ഭക്ഷണങ്ങളിൽ നിയന്ത്രണം വരുത്തണമെന്നു മുന്നറിയിപ്പു നൽകുന്നു ന്യൂട്രീഷ്യനിസ്റ്റ് ഡോ. ജയശ്രീ. ചോറിൽ നിന്നു ശരീരത്തിൽ പ്രവേശിക്കുന്ന കാർബോ ഹൈഡ്രേറ്റ്സ് ധാരാളമായി മധുരം ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതിനു പുറമേ മറ്റു മധുരപലഹാരങ്ങളിലൂടെയും മധുരം രക്തത്തിൽ കലരുന്നു.. നാരുകളും മാംസ്യവും അടങ്ങിയ ഭക്ഷണം ശീലമാക്കുക. എന്തു കഴിക്കുന്നു എന്നതിനേക്കാൾ എത്രമാത്രം കഴിക്കുന്നു എന്നതാണു പ്രധാനം. പ്രമേഹ രോഗികൾ മൂന്നു നേരം ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. കുറഞ്ഞ അളവിൽ നാലോ അഞ്ചോ തവണ മധുരം അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുക. അന്നജം കൂടുതലുള്ള വിഭവങ്ങൾ ഒഴിവാക്കുക. മരുന്നു കഴിക്കുന്നതിനൊപ്പം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ പ്രമേഹം കുറയ്ക്കാൻ സാധിക്കൂ. – ഡോ. ജയശ്രീ വിശദീകരിച്ചു.

ADVERTISEMENT
Understanding Diabetes and Its Impact:

Diabetes awareness program was held in Thiruvananthapuram. Diabetes can be controlled through treatment, and early detection is the key to preventing complications. Diabetes awareness programs can help individuals understand the symptoms and adopt preventive lifestyle changes to manage blood sugar levels effectively.

ADVERTISEMENT