ഉറക്കെ കരഞ്ഞാലും ആരും കേൾക്കില്ല, കൺമുന്നിൽ പരീക്ഷണം : 400 കി.മീ സൈക്ലിങ്ങിൽ റിയാനയെ കാത്തിരുന്നത് Conquering Spiti Valley:
Mail This Article
ദൃഢനിശ്ചയം ഉള്ളിടത്ത് പുതിയ പാതകൾ പിറവിയെടുക്കും, ലക്ഷ്യം ഉള്ളിടത്ത് പുതിയ സ്വപ്നങ്ങളും. ഇരുപത്തിയൊന്നുകാരി റിയാന മാമ്മന്റെ ജീവിതത്തിൽ തെളിഞ്ഞ പാതകൾക്കു പിന്നിലുമുണ്ട് അങ്ങനെയൊരു ദൃഢനിശ്ചയത്തിന്റെയും പാഷന്റെയും കഥ. ഉയരെ പറക്കാൻ കൊതിക്കുന്ന പെൺസ്വപ്നങ്ങളുടെ പ്രതിനിധിയാണവൾ. മുൻവിധികളെയും അസാധ്യമെന്ന വിധിയെഴുത്തുകളേയും അസ്ഥാനത്താക്കി താൻ സ്വപ്നം കണ്ട ജീവിതം ജീവിക്കുന്നവൾ.
മഞ്ഞും ഭയവും ഒരുപോലെ ഉറഞ്ഞിരിക്കുന്ന സ്പിതി താഴ്‍വരയുടെ ദുർഘട പാതകളിലൂടെ സൈക്ലിങ് നടത്തി വിസ്മയം തീർത്ത റിയാനയുടെ ജീവിത നേട്ടങ്ങൾ... അവളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു സ്വപ്നം പോലെ സുന്ദരം. 400 കിലോമീറ്റർ ഉയർന്ന ആൾട്ടിറ്റ്യൂഡിൽ 21 ദിവസം മഞ്ഞും മാമലയും തണുപ്പും താണ്ടി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ പാഷനെ നിസാരമെന്ന് എങ്ങനെ വിളിക്കാനാകും?
15000 അടി ഉയരത്തിൽ തന്റെ സൈക്കിളുമായി തടസങ്ങളേയും പ്രതിബന്ധങ്ങളുടെയും വകഞ്ഞു മാറ്റിയ റിയാനയുടെ കഥ ഒരു സൂപ്പർ ഹീറോ കഥ പോലെ ഉദ്വേഗജനകമാണ്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ഹെൽത്ത് സയൻസ് വിദ്യാർഥിയുടെ മേൽവിലാസത്തിനൊപ്പം സൈക്ലിങ്ങിനെ ജീവശ്വാസമാക്കിയ റിയാനയുടെ സഞ്ചാരപഥങ്ങളിലൂടെ. അവളുടെ സ്വപ്നയാത്രകളിലൂടെ...
സ്വപ്നം കണ്ടതെല്ലാം, ഉള്ളം കയ്യിൽ
എനിക്ക് 21 വയസ്സുണ്ട്. സ്വദേശം കേരളമാണെങ്കിലും ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. അപ്പ ജോർജ് മാമ്മൻ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്, അമ്മ സ്വപ്ന മാമ്മൻ ഒരു ഹോംമേക്കറാണ്, ചേച്ചി റേച്ചൽ മുംബൈയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷനിൽ ഹെൽത്ത് സയൻസസിൽ യുജി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ഞാൻ.
കോളേജിലെത്തിയതിന് ശേഷമാണ് സൈക്ലിങ്ങുമായി പരിചയപ്പെടുന്നത്. ആദ്യ വർഷത്തിൽ സെന്റർ ഫോർ ഔട്ട്ഡോർ സ്റ്റഡീസിന്റെ മൂന്ന് ആഴ്ച നീളുന്ന സൈക്ലിങ് കോഴ്സിൽ ചേർന്നിടത്തു നിന്നുമാണ് ഇന്നു കാണുന്ന സ്വപ്ന സാക്ഷാത്കാരങ്ങളുടെ തുടക്കം. പരിശീലനവും സൈക്ലിങ്ങിനെ ജീവശ്വാസമാക്കിയവരോടൊപ്പമുള്ള നല്ല നേരങ്ങളും ജീവിതത്തെ സ്വാധീനിച്ചു. ഹോബിയായും നേരമ്പോക്കായും പലരും കാണുന്ന സൈക്ലിങ് ഹൃദയത്തിൽ ചേക്കേറുന്നതും അങ്ങനെയാണ്. പുലർച്ചെയുള്ള പരിശീലനത്തോടെയാണ് ഓരോ ദിനവും ആരംഭിക്കുന്നത്. സൈക്ലിങ് കോഴ്സിന്റെ അവസാനം നടന്ന പശ്ചിമഘട്ട മേഖലയിൽ നടന്ന എക്സ്പഡിഷൻ ഈ ഇഷ്ടത്തെ ആഴത്തിൽ വേരുറപ്പിച്ചു. അത്രയും വെല്ലുവിളി നിറഞ്ഞ ഒരു കാര്യം ചെയ്തതിലെ ചാരിതാർഥ്യം ഏറെ വലുതായിരുന്നു.
സൈക്ലിങ് ജീവിതത്തിന്റെ ശീലമാക്കി കൊണ്ടുള്ള ദിനങ്ങൾ പിന്നെയും തുടർന്നു. അങ്ങനെയിരിക്കേ കുറച്ച് മാസങ്ങൾക്ക് ശേഷം 2024ൽ സിക്കിമിലൂടെ സൈക്ലിങ് നടത്തുന്ന ഒരു വിദ്യാർത്ഥി സംഘത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ആ ട്രിപ്പിൽ ഏറ്റവും കുറവ് അനുഭവമുള്ളയാളായിരുന്നു ഞാൻ, ഏറെ ബുദ്ധിമുട്ടുകളും നേരിട്ടു. പക്ഷേ അതാണ് എന്നെ സൈക്ലിസ്റ്റ് എന്ന നിലയിൽ മെച്ചപ്പെടാൻ പ്രേരിപ്പിച്ചത്.
തൊട്ടടുത്ത ഒരു വർഷം ഞാൻ ഗൗരവമായി തന്നെ പരിശീലനം നടത്തി. സൈക്ലിങ്ങിൽ കടന്നു വരാനിരിക്കുന്ന ദുർഘട പാതകളെ കുറിച്ചും കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായി പഠിച്ചു.
ഫിറ്റ്നസ്, ലീഡർഷിപ്പ്, റൂട്ട് പ്ലാനിങ്, സൈക്കിൾ റിപ്പയർ എന്നിവയെ കുറിച്ചെല്ലാം കൃത്യമായി ഇതോടൊപ്പം മനസിലാക്കി . ആ തയ്യാറെടുപ്പിന്റെ ഫലമായാണ് 2025 ജൂണിൽ സ്പിതി വാലിയിലെ 21 ദിവസം നീളുന്ന സൈക്ലിങ്ങിൽ പങ്കെടുക്കാനായത്. 400 കിലോമീറ്റർ സൈക്ലിങിൽ, ഏഴ് വിദ്യാർത്ഥികളെ നയിക്കുന്ന ടീം ലീഡായി ഞാൻ എത്തുന്നതും കഴിഞ്ഞുപോയ കഠിനാധ്വാനങ്ങളുടെ ഫലമാണ്.
കാലം കാത്തുവച്ച പാഷൻ
പണ്ടുമുതലേ ആഗ്രഹിച്ചുറപ്പിച്ച ലക്ഷ്യമോ പാഷനോ ആയിരുന്നില്ല എനിക്ക് സൈക്ലിങ്. ജീവിതം എനിക്കായി കരുതിവച്ചതാണ് ഈ ഇഷ്ടം. സ്പിതി വാലിയിലൂടെ സൈക്ലിങ് നടത്തുക എന്നത് എന്റെ ഭൂതകാലത്തെ സ്പർശിച്ചിട്ടു പോലുമില്ല. കോളജിൽ വന്നതിനു ശേഷമാണ് ഇത്തരത്തിലുള്ള അവസരങ്ങൾ എനിക്ക് ലഭിച്ചത്.
മണിപ്പാലിൽ പഠനം തുടങ്ങുമ്പോൾ തന്നെ സൈക്ലിങ്ങിലെ പുതിയ അവസരങ്ങളും സാധ്യതകളും തേടിപ്പോയി എന്നു പറയുന്നതാകും ശരി. പുലർച്ചെ ആരംഭിക്കുന്ന പരിശീലനങ്ങൾ, ക്ലാസ്സിന് മുമ്പുള്ള റൈഡുകൾ എല്ലാം സ്വാധീനിച്ചു.
സൈക്ലിങിനു വേണ്ടിയുള്ള യാത്രകൾ അതിനു വേണ്ടി ശരീരം പാകപ്പെടുത്തുന്നത് എല്ലാം വളരെ ആവേശത്തോടെയാണ് ഞാൻ ചെയ്തത്. അതിനെല്ലാം റിസൽറ്റ് ഉണ്ടായി എന്ന് ആത്മവിശ്വാസത്തോടെ പറയാനാകും.
2024 ജൂണിൽ ഞാൻ സിക്കിമിൽ സൈക്ലിങ് നടത്തുമ്പോൾ ടീമിലെ ഏറ്റവും അനുഭവം കുറഞ്ഞയാളായിരുന്നു ഞാൻ. ആ യാത്രയ്ക്കു ശേഷം കൂടുതൽ മെച്ചപ്പെടണമെന്ന ആഗ്രഹത്തോടെ ഞാൻ ലക്ഷ്യബോധത്തോടെ പരിശീലനം ആരംഭിച്ചു. ഫിറ്റ്നസ്, ലീഡർഷിപ്പ്, ടെക്നിക്കൽ സ്‌കില്ലുകൾ എല്ലാം മെച്ചപ്പെടുത്തി. ആ ഒരു വർഷത്തെ സ്ഥിരമായ പരിശ്രമമാണ് 2025 ജൂണിലെ സ്പിതി വാലി എക്സ്പഡിഷന്റെ സ്റ്റുഡന്റ് ലീഡായി എന്നെ തിരഞ്ഞെടുത്തതിലേക്ക് നയിച്ചത്.
ലക്ഷ്യത്തിനായി പാകപ്പെട്ട മനസ്
വെല്ലുവിളികളും പരിമിതികളും അതിജീവിക്കാൻ എനിക്ക് സഹായിച്ചത് രണ്ട് കാര്യങ്ങളാണ്. നിരന്തരമായ പരിശീലനവും, ആത്മവിശ്വാസവും. സ്പിതി താഴ്‍വരയിൽ എന്നെ കാത്തിരിക്കുന്ന ദുർഘടമായ പാതകൾ, കല്ലും മൺപാതകളും കയറ്റിറക്കങ്ങളും ഉള്ള സഞ്ചാര പഥങ്ങൾ, കടുത്ത ചൂട്, 10–12 മണിക്കൂർ വരെയുള്ള സൈക്ലിങ് തുടങ്ങി എല്ലാ വെല്ലുവിളികളേയും കൃത്യമായി മനസിലാക്കി.
പലഘട്ടങ്ങളിലും അതികഠിനമായ വിശപ്പു വരെ സഹിക്കേണ്ടി വരുമെന്ന് എനിക്ക് അറിയായിരുന്നു. അതൊക്കെ ഈ പാഷനു മുന്നിൽ അലിഞ്ഞില്ലാതായി. എല്ലാ കടമ്പകളും മനസിലാക്കി ഞാൻ വർഷം മുഴുവൻ പരിശീലിച്ചു. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ പരിശീലിച്ചതുകൊണ്ട് സ്പിതി വാലിയുപോലുള്ള പ്രദേശങ്ങൾക്ക് ശരീരം കൊണ്ടും മനസുകൊണ്ടും തയ്യാറായി.
ഒരു ടീമിനെ നയിക്കുക എന്നതായിരുന്നു കൂട്ടത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളി. നമ്മളെ വിശ്വസിച്ച് ഒപ്പം നിൽക്കുന്ന സഹയാത്രികരുടെ സുരക്ഷ, ആരോഗ്യം എന്നിവയെ കുറിച്ചും നമ്മൾ ബോധവാൻമാരായിരിക്കണം. നമ്മുടെ ഒരു തെറ്റായ തീരുമാനം വിപരീത ഫലങ്ങൾ ഉണ്ടാക്കിയേക്കാം. അതിന് വേണ്ടിയും ഞാൻ തയ്യാറെടുത്തു. വെസ്റ്റേൺ ഘാട്ടുകളിൽ ചെറിയ ഗ്രൂപ്പുകളെ നയിച്ചു, പൊടുന്നനെയുള്ള തീരുമാനമെടുക്കൽ, ക്രൈസിസ് മാനേജ്മെന്റ്,എന്നിവ അഭ്യസിച്ചു. ഹിമാലയത്തിനു കീഴെയുള്ള പാതകളിലെ യാത്രകളിൽ ഈ ട്രെയിനിങ്ങ് എത്രത്തോളം ഫലം കാണുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ ഉറച്ച മനസോടെ ഞാനും എന്റെ ടീമും മുന്നിട്ടിറങ്ങി. അനിശ്ചിതത്വങ്ങളുടെ ഹിമാലത്തിനു ചുവട്ടിലെ പാതകൾ ഞങ്ങൾക്കൊപ്പം നിൽക്കുന്നതാണ് പിന്നെ കണ്ടത്.
പതിയിരുന്നു വെല്ലുവിളികൾ
സ്പിതി വാലിയിലൂടെ സൈക്ലിങ് നടത്തുന്നത് ദുർഘടമാണെന്ന് പറഞ്ഞല്ലോ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇല്ല എന്നു മാത്രമല്ല സഹായിക്കാൻ പോലും ആരും എത്തിയെന്നു വരില്ല. ഞങ്ങളുടെ സൈക്ലിങ് ഭൂരിഭാഗവും 3,000–4,000 മീറ്റർ ഉയരത്തിന് മുകളിലാണ് നടന്നതെന്നത് മറ്റൊരു വെല്ലുവിളി. പോരാത്തതിന് ഓക്സിജന്റെ അളവ് വളരെ കുറവായതിനാൽ, സാധാരണ ലളിതമായി തോന്നുന്ന കയറ്റങ്ങൾ പോലും ഏറെ ബുദ്ധിമുട്ടായി അനുഭവപ്പെടും. പൂർണ ആരോഗ്യവാനായ ഒരു മനുഷ്യൻ പോലും ഓക്സിജൻ ഇല്ലാതെ തളർന്നു വീണുപോകും. യാത്രാവഴികളും പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു. ചിലയിടങ്ങളിൽ തകർന്ന വഴികൾ, ഗ്രാവൽ നിറഞ്ഞ പാതകൾ, കണ്ടാൽ തന്നെ ഭയം തോന്നുന്ന നീണ്ട കയറ്റങ്ങൾ. മനുഷ്യവാസം എത്തിനോക്കാത്ത ഈ പ്രദേശം നമ്മളെ വല്ലാതെ ഭയപ്പെടും. യാത്രയിലെ 60–70 കിലോമീറ്റർ വരെ ഏതോ അന്യഗ്രഹത്തിൽ എത്തിയ ഫീലായിരുന്നു. പല ദിവസങ്ങളിലും ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചില്ല. ക്യാമ്പ് ചെയ്യുന്ന ഇടങ്ങളിൽ നിന്നും പ്രാതൽ കഴിച്ച് സൈക്കിളിൽ കയറി പുറപ്പെട്ടാൽ, അടുത്ത ഭക്ഷണം രാത്രിയിലേ ഉണ്ടാകൂ. ഒരിറക്ക് വെള്ളം പോലും അത്രയും സൂക്ഷിച്ചേ ചെലവാക്കാറുള്ളൂ.
വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളിയായി തോന്നിയത് ഞാനാണ് 7 പേരുടെ സംഘത്തിന്റെ ലീഡർ എന്നത് തന്നെയായിരുന്നു. ഒരു ഘട്ടത്തിലും ഞാൻ തളർന്ന് പോകരുതെന്ന് മനസ് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
നെഞ്ചിടിപ്പ് കൂട്ടിയ അനുഭവം
എക്സ്പഡിഷനിലെ നെഞ്ചിടിപ്പേറ്റിയ അനുഭവം... ദൈർഘ്യമേറിയ കയറ്റത്തിനിടയിലാണ് അതു സംഭവിച്ചത്. പട്ടണം ഒന്നുമില്ലാത്ത ഒരു ശൂന്യപ്രദേശത്ത് വെച്ച്, എന്റെ ടീമിലെ ഒരാൾക്ക് കടുത്ത പേശി വേദനയും തലചുറ്റലും ഉണ്ടായി. ഉയർന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്നെസ് (Altitude Sickness) ആയിരുന്നു അത്. ഒന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. അവിടെ നെറ്റ്‌വർക്ക് ഇല്ല, വെള്ളം ഇല്ല . ഒന്നുറക്കെ കരഞ്ഞാൽ കേൾക്കാൻ പോലും ആളില്ല.
പക്ഷേ കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരു ചെറിയ മഠം കണ്ടു. അവിടെയുള്ള സന്യാസിമാർ ഞങ്ങൾക്ക് മുന്നിൽ ദൈവദൂതരാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അവർ ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാനുള്ള സ്ഥലവും നൽകി. കഠിനമായി തളർന്നു പോയ ഞങ്ങളുടെ സഹയാത്രികയെ അവർ നന്നായി തന്നെ പരിചരിച്ചു. അവൾക്ക് വീണ്ടും സൈക്ലിങ് തുടരാൻ കഴിയില്ലെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.
സഹായത്തിനായി ബന്ധപ്പെടാനുണ്ടായിരുന്ന ഏക മാർഗം മഠത്തിലുള്ള ഒരു പഴയ ലാൻഡ്‌ലൈൻ ഫോണായിരുന്നു. അതിന്റെ കണക്ഷൻ പോലും സുസ്ഥിരമല്ല. ഒരാളെ വിളിച്ചാൽ അപ്പുറത്ത് കേൾക്കുമോ എന്നു പോലും ഉറപ്പിക്കാനാകില്ല. പക്ഷേ ഞങ്ങൾക്ക് യാത്ര തുടർന്നേ തീരൂ. ഒടുവിൽ മനസില്ലാ മനസോടെ ബാക്കി ടീമിനോട് യാത്ര തുടരണമെന്ന് ഞാൻ പറഞ്ഞു. അവൾക്കായി വാഹനമെത്തുമെന്ന് ഫോണിലൂടെ തൊട്ടടുത്ത ഗ്രാമത്തിലെ പരിചയമുള്ള ഒരു പ്രഫസറെ വിളിച്ചറിയിച്ചു. കാര്യങ്ങൾ അറിയിച്ച ശേഷം അവളെ മഠത്തിലാക്കി, സൈക്കിൾ എളുപ്പത്തിൽ കാണാവുന്ന സ്ഥലത്ത് വെച്ച് ഞങ്ങൾ മുന്നോട്ട് പോയി.
അപ്പോഴൊക്കെ എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. ഞാൻ സഹായം അഭ്യർഥിച്ചത് കേട്ടിട്ടുണ്ടോ എന്നു പോലും അറിയില്ല. പ്രതീക്ഷയും അകലേ. യാത്രയ്ക്കിടെ ഇടയ്ക്കിടെ പുറകിലേക്ക് നോക്കും. അവളെ മഠത്തിൽനിന്നും കൂട്ടി ഏതെങ്കിലും വണ്ടി വരുന്നുണ്ടോ എന്നു നോക്കും. “ആരെങ്കിലും സഹായത്തിന് എത്താത്തപക്ഷം?”, “നീയല്ലേ അവളെ അവിടെ വിട്ടത്?” എന്ന ചോദ്യ ശരങ്ങളും മുന്നിൽ തെളിഞ്ഞു വന്നു.
ഒടുവിൽ ഒരു ട്രക്ക് അവളുടെ സൈക്കിൾ പിന്നിൽ കെട്ടി എത്തുന്നത് കണ്ടപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിശേഷിപ്പിക്കാനാകില്ല. അവൾ മുന്നിലെ സീറ്റിൽ വിശ്രമത്തിലായിരുന്നു. ഒരു സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്ന പാഠമാണ് അന്ന് എനിക്ക് കിട്ടിയത്.
കുടുംബമാണ് കരുത്ത്
എന്റെ കുടുംബമാണ് ഞാൻ ഇത്ര ദൂരം എത്താൻ കാരണം. എന്റെ സ്വപ്നങ്ങളെ തിരിച്ചറിഞ്ഞ അവർ ഒരിക്കൽ പോലും ‘ വേണ്ട എന്നോ അരുതെന്നോ’ പറഞ്ഞിട്ടില്ല. ഞാൻ പോകുന്ന യാത്രകളിൽ അപകടസാധ്യതയുണ്ടെന്ന് അവർക്കറിയാമായിരുന്നു. ഞാൻ വീട്ടിൽ നിന്നും ദൂരെയാണെന്നും. എങ്കിലും ഞാൻ നല്ല തയ്യാറെടുപ്പോടെ, ഉത്തരവാദിത്തത്തോടെ തീരുമാനങ്ങൾ എടുക്കുമെന്ന് അവർ വിശ്വസിച്ചു.
മണിപ്പാലിൽ കഠിനമായ റൈഡുകളിൽ പങ്കെടുക്കുമ്പോൾ മുതൽ സ്പിതി താഴ്‍വര വരെയുള്ള പ്രയാണങ്ങളിൽ അവർ എന്റെ ആത്മവിശ്വാസത്തേയും നിശ്ചയ ദാർഢ്യത്തേയും വിശ്വസിച്ചു. ജീവിതത്തിന്റെ ഫ്ലാഷ് ബാക്ക് ഓർക്കുമ്പോൾ എന്റെ അപ്പ എന്നെ ആദ്യമായി സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ച ദിവസം ഇപ്പോഴും മനസിൽ തെളിഞ്ഞു വരും. ഇന്ന് ഞാൻ ഈ നിലയിലെത്താൻ കാരണം അന്ന് അവർ കൈപിടിച്ചു നടത്തിയ ദിനങ്ങളും ജീവിതപാഠങ്ങളുമാണെന്ന് എന്റെ മനസ് മന്ത്രിക്കും.
പഠനത്തിനൊപ്പം പാഷനും
തുടക്കത്തിൽ പഠനവും സൈക്ലിംഗും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമോ എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു. പക്ഷേ സൈക്ലിങ് എന്റെ പഠനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ചെയ്തത്.
പുലർച്ചെ എഴുന്നേൽക്കൽ, ഒരു റൂട്ടീൻ പാലിക്കൽ, നിശ്ചിത സമയത്ത് ഉറങ്ങൽ, ഇതെല്ലാം എന്നെ കൂടുതൽ അച്ചടക്കമുള്ളവളാക്കി. അതുപോലെ സൈക്ലിങ് എനിക്ക് നൽകിയ ക്ഷമയും സഹനശക്തിയും ചെറുതല്ല പഠിപ്പിച്ചു. മടുപ്പില്ലാതെ ആറോ ഏഴോ മണിക്കൂർ ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നത് ഞാൻ നേടിയെടുത്ത അച്ചടക്കത്തിന്റെ ഫലമാണ്. ഇന്ന് ടെഡ് എക്സ് പോലുള്ള വലിയൊരു പ്ലാറ്റ് ഫോമിൽ വരെ എന്റെ അനുഭവ പാഠങ്ങൾക്ക് ഇടം നൽകിയതും ജീവിതത്തിൽ ഞാൻ നേടിയെടുത്ത അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
