ക്രൂരൻമാരേ... ആ മക്കളെ കാത്തിരുന്ന അമ്മമാരോട് എന്തു മറുപടി പറയും? അന്ത്യയാത്രയിലും ഒരുമിച്ച് ആത്മ സുഹൃത്തുക്കൾ Tragic Road Accidents Claim Lives in Thiruvananthapuram
Mail This Article
പുതുവത്സര ദിനത്തിലും തലേന്നും ജില്ലയിലുണ്ടായ അപകടങ്ങളിൽ വില്ലനായത് വാഹനങ്ങളുടെ അമിത വേഗം. ഉള്ളൂർ ആക്കുളം റോഡ്, വേളി ആൾ സെയിന്റ്സ് റോഡ് എന്നിവിടങ്ങളിൽ അമിത വേഗത്തിലെത്തിയ കാറാണ് 4 യുവാക്കളുടെ ജീവനെടുത്തത്.ആക്കുളത്ത് നിന്നു ഉള്ളൂർ ഭാഗത്തേക്ക് വന്ന ബൈക്കിൽ എതിർ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാറിടിച്ചാണ് നെടുമങ്ങാട് അഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫൈസി എന്നിവർ മരിച്ചത്. ഫവാസ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30നാണ് ഫൈസി മരിച്ചത്.
കാർ അമിത വേഗത്തിൽ ആയിരുന്നുവെന്നും മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന പാറശാല സ്വദേശികളായ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ പരിശോധന നടത്തി. ഡ്രൈവർ ഒഴികെ മൂന്ന് പേരും മദ്യപിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഫവാസ് കരകുളം കെൽട്രോൺ ജംക്ഷനിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. മുഹമ്മദ് ഫവാസിന്റെ മൃതദേഹം അഴിക്കോട് വലിയ പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
പിതാവ്: ഷറഫുദ്ദീൻ, മാതാവ്: ഷമീമ. സഹോദരിമാർ: മുഷീറ, ഫർഹ
ഫൈസി അഴീക്കോടുള്ള കോഴിക്കടയിലെ ജീവനക്കാരനാണ്. പിതാവ്: ബാദുഷ, മാതാവ്. സീനാ ബീവി സഹോദരങ്ങൾ: ബിസ്മി, മുഹമ്മദ്. ഫൈസിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിച്ചു. വിദേശത്തുള്ള സഹോദരൻ മുഹമ്മദ് ഇന്ന് എത്തിയ ശേഷം ഫൈസിയുടെ മൃതദേഹം അഴിക്കോട് വലിയ പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
മാധവപുരം സിഎൻജി പമ്പിന് എതിർവശത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് മാണിക്യവിളാകം സ്വദേശി അബ്ബാസ്, പൂന്തുറ ആലുകാട് സ്വദേശി ഷഫാത്ത് എന്നിവരുടെ മരണം അബ്ബാസും ഷഫാത്തും സഞ്ചരിച്ച ബൈക്കിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ ബൈക്കിലുണ്ടായിരുന്നവർ ദൂരത്തേക്ക് തെറിച്ച് വീണു. വലിയതുറ പൊലീസ് സ്ഥലത്ത് എത്തി ജീപ്പിൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. നൗഷാദ് റംലാ ബീവി ദമ്പതികളുടെ മകനാണ് അബ്ബാസ്. മുംതാസ്, ആഷിഖ് എന്നിവർ സഹോദരങ്ങളാണ്. കബീർ – ദിലാറ ദമ്പതികളുടെ മകനാണ് ഷഫാത്ത്. മാനീഷാണ് സഹോദരൻ.
അജുരാജിന്റെ ജീവൻ കവർന്നത് ബൈക്കപകടം
ബൈക്കിൽ നിന്ന് വീണുണ്ടായ അപകടത്തിലാണ് അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പിൽ അജുരാജിന്റെ ജീവൻ നഷ്ടമായത്. സുഹൃത്തിനൊപ്പം ബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന അജുരാജ് ചിറയിൻകീഴ് താഴമ്പള്ളി കുരിശ്ശടിക്കു സമീപം റോഡിൽനിന്നു തെന്നിമാറിയ ബൈക്കിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാരും സമീപവാസികളും ചേർന്നു യുവാവിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുമാതുറ നിന്നു അഞ്ചുതെങ്ങ് ഭാഗത്തേക്കു വരികയായിരുന്നു. മേരിദാസൻ–സുനിത ദമ്പതികളുടെ മകനാണു അവിവാഹിതനായ അജുരാജ്. സഹോദരങ്ങൾ പ്രവീൺരാജ്, നീതു. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു പൂത്തുറ സെന്റ് റോക്കി ചർച്ച് സെമിത്തേരിയിൽ.
മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് വേർപാട്
മക്കൾ പഠിച്ച് നല്ല നിലയിൽ എത്തണമെന്ന ആഗ്രഹം പാതിവഴിയിൽ ഒടുങ്ങിയതിന്റെ വേദനയിലാണു രണ്ട് കുടുംബങ്ങൾ. വേളിയിൽ പുതുവർഷ ദിനത്തിൽ മരിച്ച മാണിക്യവിളാകം ആസാദ് നഗർ ടിസി 70/1668ൽ അബ്ബാസ്,പൂന്തുറ ആലുകാട് ടിസി 47യ1402 വീട്ടിൽ ഷഫാത്ത് എന്നിവരുടെ ആകസ്മിക മരണം നാടിനെ തന്നെ ദുഖത്തിലാഴ്ത്തി. സുഹൃത്തുക്കളായ ഇവർ വീട്ടിലേക്ക് പോകും വഴിയാണ് മരണം കാറിന്റെ രൂപത്തിലെത്തിയത്. എപ്പോഴും ഒരുമിച്ച് നടക്കാറുള്ള ഇവർ മരണത്തിലും ഒന്നായി. നിർധന കുടുംബത്തിലെ അംഗങ്ങളാണ് ഇവർ.
ഷഫാത്തിന്റെ പിതാവ് കബീർ പെയ്ന്റിങ് തൊഴിലാളിയാണ്.സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസം.വിദ്യാർഥിയായ ഷഫാത്തിനെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നായിരുന്നു കബീറിന്റെ ആഗ്രഹം.അബ്ബാസിന്റെ വീട്ടിലെയും അവസ്ഥ സമാനമാണ്. അബ്ബാസിന്റെ പിതാവ് നൗഷാദ് ഹോട്ടൽ തൊഴിലാളിയാണ്. ഇവർക്കും സ്വന്തമായി വീടില്ല.
അന്ത്യയാത്രയിലും ഒരുമിച്ച് ആത്മ സുഹൃത്തുക്കൾ
തിരുവനന്തപുരത്ത് പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽ മരിച്ച സുഹൃത്തുക്കൾ അന്ത്യയാത്രയിലും ഒരുമിച്ചു. നെടുമങ്ങാട് അഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫൈസി എന്നിവരുടെ മരണം നാടിന് തീരാ നൊമ്പരമായി.അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തിരുവനന്തപുരത്തെ ലുലുമാളിൽ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അഴിക്കോട് നിന്നു ബുധനാഴ്ച രാത്രി 9.30തോടെ യാത്ര തിരിച്ചത്. ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് പ്രശാന്ത് നഗറിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാറിടിച്ചത്.
ഇരുവരും സൗഹൃദത്തിലായ ശേഷം വിഎല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. ഇതിനിടയിലാണ് വിധിയുടെ വിളയാട്ടം പോലെ കാറപകടം ഇവരുടെ ജീവനെടുത്തത്. പുതു വർഷത്തിൽ സുഹൃത്തുക്കളുടെ ആകസ്മിക വേർപാട് അഴിക്കോട് നിവാസികളെ ദുഃഖത്തിലാഴ്ത്തി ജി.സ്റ്റീഫൻ എംഎൽഎ, പഞ്ചായത്തംഗങ്ങളായ ഇ.എം.റഫീഖ്, ഇന്ദുലേഖ, ബുഷ്റ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.