അമ്മ കൊല്ലപ്പെട്ടു, അച്ഛനെ കാണാതായി; ആ മക്കൾക്ക് ഇനി ആരുണ്ട് തണലായി? രജനിയുടെ കൊലപാതകത്തിൽ നടുക്കം മാറാതെ നാട് Upputhara Murder Shocks Residents
Mail This Article
യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ ഉപ്പുതറ മത്തായിപ്പാറ എംസി കവല നിവാസികൾ. എംസി കവലയ്ക്കു സമീപം താമസിക്കുന്ന മലേക്കാവിൽ രജനിയുടെ(38) കൊലപാതക വിവരം ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് നാട്ടിൽ പടർന്നത്. ഇതോടെ നാട്ടുകാർ ഒന്നടങ്കം വീട്ടിലേക്ക് ഒഴുകിയെത്തി. മൂന്നു മക്കൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം താമസിക്കുന്ന വീട്ടിൽ കലഹം പതിവായിരുന്നെങ്കിലും ക്രൂരകൊലപാതകത്തിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കൊല നടത്തിയെന്നു സംശയിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് സുബിൻ (രതീഷ്) ഒളിവിലാണ്. അതിനാൽ, കൊലപാതക കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. രജനിയിലുള്ള സംശയം മൂലമാണ് സുബിൻ കുടുംബകലഹം ഉണ്ടാക്കിയിരുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. വീട്ടിൽവച്ചും പൊതുസ്ഥലങ്ങളിലുമെല്ലാം രജനിയെ സുബിൻ മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കലഹവും മർദനവുമെല്ലാം വർധിക്കുമ്പോൾ രജനി ചീന്തലാർ ഇഞ്ചിമലയിലുള്ള തറവാട്ടിലേക്ക് പോകുമായിരുന്നു.
പലതവണ പൊലീസിൽ പരാതി നൽകുകയും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ വീട്ടിലേക്ക് പോയശേഷം ഒരുമാസം മുൻപാണ് രജനി മടങ്ങിയെത്തിയത്. ഇന്നലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഉച്ചയോടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം രജനിയുടെ തറവാട്ടിലേക്കാണ് കൊണ്ടുപോയത്. തീരാവേദനയുമായി മൂന്നുമക്കളും ബന്ധുക്കളും രജനിക്ക് അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിന് നാട്ടുകാരും അവിടെയെത്തിയിരുന്നു.
അമ്മ കൊല്ലപ്പെട്ടു, അച്ഛനെ കാണാതായി ആശ്രയമറ്റ് മൂന്നു മക്കൾ
അമ്മയുടെ മരണവും അച്ഛന്റെ തിരോധാനവുമെല്ലാമായി ഒരു പകൽ എരിഞ്ഞടങ്ങിയപ്പോൾ ആശ്രയമറ്റ് വിദ്യാർഥികളായ മൂന്നു മക്കൾ. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയെ(38) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ഭർത്താവ് സുബിനെ(രതീഷ്) കാണാതാകുകയും ചെയ്തതോടെയാണ് ഇവരുടെ മൂന്നുമക്കൾക്ക് തുണയില്ലാതായത്. മൂത്തമകൾ രേവതി ഡിഗ്രി വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൻ രതിൻ പ്ലസ്ടുവിനും മൂന്നാമത്തെ മകൻ രാജീവ് പത്താംക്ലാസിലുമാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്ന മൂവരും അപ്രതീക്ഷിത സംഭവങ്ങളിൽ പകച്ചുനിൽക്കുകയാണ്. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അമ്മയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടതിന്റെ ആഘാതത്തിൽനിന്ന് രാജീവ് ഇനിയും മുക്തനായിട്ടില്ല.